തിരുവനന്തപുരം∙ ശബരിമല സ്വർണ്ണപ്പാളി കടത്ത് കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയെ കണ്ടത് ഏത് സാഹചര്യത്തിലാണെന്ന് തെളിഞ്ഞുവെന്നും, സോണിയാ ഗാന്ധിയെ പോറ്റി കണ്ടത് എന്തിനാണെന്ന് പുറത്തുപറയാൻ കോൺഗ്രസിന് ആർജ്ജവമുണ്ടോയെന്നും മന്ത്രി വി.ശിവൻകുട്ടി. സെക്രട്ടറിയേറ്റിലെ പോർട്ടിക്കോയിൽ വച്ചാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. പൊലീസിന് ആംബുലൻസ് കൈമാറുന്ന പരസ്യമായ ഒരു ചടങ്ങായിരുന്നു അത്. ആ ദൃശ്യങ്ങളിൽ നിന്ന് സൗകര്യപൂർവ്വം ചില ഭാഗങ്ങൾ മാത്രം കട്ട് ചെയ്തെടുത്ത്, വ്യാജമായ കഥകൾ മെനഞ്ഞ് പ്രചരിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.
- Also Read മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റി, കൂടെ പി.ശശിയും; ആംബുലൻസ് ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്- വിഡിയോ
‘‘കോൺഗ്രസ് നേതാക്കൾ മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിന് മുൻപ്, സ്വന്തം നേതൃത്വത്തിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കും. സോണിയാ ഗാന്ധിയുമായി ഇതേ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങൾ പുറത്തുവിടാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ടോ? എന്തായിരുന്നു ആ കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്ന് ജനങ്ങളോട് പറയാൻ തയാറുണ്ടോ? നുണകൾ കൊണ്ട് കോട്ട കെട്ടാൻ നോക്കുന്നവർ, അത് ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമെന്ന് ഓർക്കുന്നത് നന്ന്. സത്യം ജയിക്കുക തന്നെ ചെയ്യും’’ –ശിവൻകുട്ടി സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു. English Summary:
Minister V Sivankutty Responds to Sabarimala Gold Smuggling Allegations: Minister V. Sivankutty refuted allegations regarding Unnikrishnan Potti\“s meeting with the Chief Minister and challenged Congress to reveal details of Potti\“s meeting with Sonia Gandhi. |