ന്യൂഡല്‍ഹി ∙ ലഡാക്കിനു സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുകിനെ നിരുപാധികം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഡോ. ഗീതാഞ്ജലി അംഗ്‌മോ സുപ്രീം കോടതിയെ സമീപിച്ചു. കർശനമായ ദേശീയ സുരക്ഷാ നിയമം (എൻഎസ്‌എ) ചുമത്തി സെപ്റ്റംബർ 2ന് ജോധ്പുരിൽവച്ചാണ് സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തത്. ലഡാക്കിനു സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് സെപ്റ്റംബർ 24ന് നടന്ന പ്രക്ഷോഭങ്ങളിൽ അക്രമത്തിനു പ്രേരിപ്പിച്ചെന്നാണ് കുറ്റം. പ്രക്ഷോഭത്തിനെതിരെയുള്ള പൊലീസ് നടപടിയിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു.  
  
 
എന്നാൽ, വാങ്ചുകിനെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അദ്ദേഹത്തിന്റെ വാക്കുകളെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയാണ് പ്രചാരണം നടക്കുന്നതെന്നും ഗീതാഞ്ജലി പറഞ്ഞു. അഡ്വ.സർവം റിതം ഖരേ മുഖേനയാണ് ഹർജി സമര്‍പ്പിച്ചിട്ടുള്ളത്.  
  
 
എന്‍എസ്എ ചുമത്തിയ സർക്കാരിന്റെ നീക്കത്തെ ഗീതാഞ്ജലി ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഇതുവരെയും തടവിലാക്കിയതിന്റെ ഉത്തരവിന്റെ പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് സ്ഥാപിത നിയമങ്ങളുടെ ലംഘനമാണെന്നും അവർ വ്യക്തമാക്കി. അറസ്റ്റിലായതിനുശേഷം സോനം വാങ്‌ചുകുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. നിലവിൽ രാജസ്ഥാനിലെ ജോധ്പുർ ജയിലിലാണ് വാങ്ചുക് ഉള്ളത്. English Summary:  
Sonam Wangchuk arrest case: Sonam Wangchuk\“s wife, Geetanjali Angmo, moves Supreme Court seeking his unconditional release after arrest under NSA for Ladakh protests demanding statehood and autonomy. |