കൊച്ചി ∙ മലയാള മനോരമ ഒരുക്കുന്ന കലാ, സാഹിത്യ, സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്റെ രണ്ടാം പതിപ്പ് നവംബർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ അരങ്ങേറും. നാനൂറിലേറെ ദേശീയ, രാജ്യാന്തര പ്രതിഭകൾ സംവദിക്കാനെത്തുന്ന മനോരമ ഹോർത്തൂസ് 27ന് രാവിലെ 10നാണ് ആരംഭിക്കുക. ഉദ്ഘാടനം അന്നു വൈകിട്ട് 6 നു രാജേന്ദ്രമൈതാനത്തു നടക്കും. ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിക്കുമെന്ന് മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു പറഞ്ഞു.
30ന് സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാവും. തെന്നിന്ത്യൻ സൂപ്പർതാരവും രാജ്യസഭാംഗവുമായ കമൽഹാസൻ അടക്കമുള്ളവരുടെ സെഷനുകളും മേളയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനച്ചടങ്ങിനു ശേഷം, ‘മമ്മൂട്ടിക്കാതൽ– ലൈറ്റ് ആൻഡ് സൗണ്ട് ഷോ’യും മമ്മൂട്ടിപ്പാട്ടുകളും വേദിയിലെത്തും. മൂന്നുലക്ഷം രൂപ സമ്മാനത്തുകയുള്ള ഹോർത്തൂസ് നോവൽ പ്രൈസ് ആർ.എസ്.ബിനുരാജിനു സമ്മാനിക്കും. അദ്ദേഹത്തിന്റെ ‘ക്രിസാന്തമോദ്യാനത്തിലെ അപരൻ’ എന്ന നോവലിനാണ് അവാർഡ്. കൊച്ചി മേയർ എം.അനിൽകുമാർ, ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സുഭാഷ് പാർക്കിലും രാജേന്ദ്ര മൈതാനത്തുമായുള്ള 7 വേദികളിലായി വിവിധ വിഷയങ്ങളിൽ 225 ൽ ഏറെ സെഷനുകളാണു ഹോർത്തൂസിൽ ഉണ്ടാകുക. സ്പാനിഷ് ആണ് ഫോക്കസ് ഭാഷ. എഴുത്തുകാർക്കു പുറമെ, രാഷ്ട്രീയ നേതാക്കളും ചിന്തകരും ചലച്ചിത്രപ്രവർത്തകരും പങ്കെടുക്കും. കുട്ടികൾക്കായി പ്രത്യേക പവിലിയൻ, നടൻ റോഷൻ മാത്യു നയിക്കുന്ന അഭിനയ ശിൽപശാല ഉൾപ്പെടെ പത്തിലേറെ ശിൽപശാലകൾ, ബെർലിനാലെയിൽ നിന്നുള്ള 9 ഹ്രസ്വചിത്രങ്ങളുടെ ഫിലിം ഫെസ്റ്റിവൽ, ഭാവിയിലെ ഭക്ഷണവിശേഷങ്ങളുമായി ഷെഫ് സ്റ്റുഡിയോ, സുഭാഷ് പാർക്കിലെ പ്രകൃതിയെ വരയ്ക്കുന്ന നേച്ചർ ജേണലിങ്, മാപ് ദ് വൈൽഡ് ബോർഡ് ഗെയിം, വിഡിയോ ഗെയിം റൈറ്റിങ്, പരമ്പരാഗത നിർമിതികളുടെ പ്രദർശനം ഹോർത്തൂസ് ബസാർ തുടങ്ങി ഒട്ടേറെ പരിപാടികൾ 4 ദിവസങ്ങളിലായി നടക്കും. ഇന്നു വൈകിട്ട് 4ന് പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ഹോർത്തൂസ് പുസ്തകശാലയിൽ ആയിരക്കണക്കിനു ബെസ്റ്റ് സെല്ലറുകളാണുള്ളത്. സാഹിത്യോത്സവ ചരിത്രത്തിൽ ആദ്യമായി ഹ്യൂമൻ ലൈബ്രറിയും ഹോർത്തൂസിൽ സംഘടിപ്പിക്കുന്നു.
തനതുഭാഷാ പദങ്ങൾ സമാഹരിക്കാൻ സംസ്ഥാനത്തുടനീളം സഞ്ചരിച്ച ഹോർത്തൂസ് ‘പദ’യാത്ര ബുനാഴ്ച വൈകിട്ട് മലയാളത്തിന്റെ എഴുത്തമ്മ ഡോ. എം.ലീലാവതിയിൽ നിന്ന് അവസാന പദം സ്വീകരിച്ച് സമാപിക്കും. മമ്മൂട്ടിക്കാതലിനു പുറമെ, ഫ്രഞ്ച് നൃത്തവിരുന്ന് (ഫൈൻ ആർട്സ് ഹാൾ), ഉബുറോയ് നാടകാവതരണം (എസ്.എച്ച്. കോളജ് തേവര), ഇന്ത്യൻ ഓഷൻ ഫോക് ബാൻഡ് (ദർബാർ ഹാൾ ഗ്രൗണ്ട്), യേശുദാസിന് ആദരമർപ്പിക്കുന്ന ഗാനസന്ധ്യ (ദർബാർ ഹാൾ ഗ്രൗണ്ട്) തുടങ്ങി ദിവസവും വൈകിട്ടു വിനോദപരിപാടികളുമുണ്ട്. 30നു വൈകിട്ടു സമാപനവേദിയിൽ മുഖ്യാതിഥി നടൻ മോഹൻലാൽ അടുത്ത ഹോർത്തൂസിന്റെ വിളംബരം നിർവഹിക്കും. സൗജന്യ റജിസ്ട്രേഷനിലൂടെയാണ് ഹോർത്തൂസിൽ പ്രവേശനം.
- നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
English Summary:
Manorama Hortus: Press meet Updates |