തിരുവനന്തപുരം∙ വോട്ടർ പട്ടികയിൽ നിന്ന് സ്ഥാനാർഥിയുടെ പേര് വെട്ടിപോയ മുട്ടട വാർഡിലെ തുടർ നീക്കങ്ങളിൽ കരുതലോടെ സിപിഎമ്മും കോൺഗ്രസും. വൈഷ്ണ സുരേഷിനെ സ്ഥാനാർഥിയാക്കി കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ ആദ്യം പകച്ച സിപിഎം പ്രാദേശിക ഘടകത്തിനു കിട്ടിയ പിടിവള്ളി ആയിരുന്നു വോട്ടർ പട്ടികയിലെ മേൽവിലാസവുമായി ബന്ധപ്പെട്ട പ്രശ്നം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ബ്രാഞ്ച് കമ്മിറ്റി അംഗം വഴി വൈഷ്ണയുടെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎം നീങ്ങിയത്. ശബരീനാഥൻ കഴിഞ്ഞാൽ സ്ഥാനാർഥി പട്ടികയിലെ രണ്ടാം പേരുകാരി എന്ന നിലയിലാണ് വൈഷ്ണയെ കോൺഗ്രസ് മുട്ടടയിൽ അവതരിപ്പിച്ചത്.
സംവരണ വാർഡ് അല്ലാത്തതിനാൽ പുരുഷന്മാർ തമ്മിലുള്ള മത്സരമായിരിക്കുമെന്നും വാർഡ് തങ്ങളുടെ കയ്യിൽ തന്നെ നിലനിർത്താം എന്നുമായിരുന്നു സിപിഎം കരുതിയത്. എന്നാൽ സിപിഎം കണക്കുക്കൂട്ടലുകൾ തെറ്റിച്ചായിരുന്നു വൈഷ്ണയെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. പ്രചാരണത്തിൽ ആദ്യ റൗണ്ടിൽ വൈഷ്ണ മേൽക്കൈയും നേടി. ഇതിനിടെയായിരുന്നു കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയേറ്റതും പ്രചാരണം നിർത്തിവയ്ക്കേണ്ടി വന്നതും.
Also Read വോട്ടർപട്ടിക വെട്ടിനിരത്തൽ: വൈഷ്ണയ്ക്കെതിരെ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറിൽ 22 പേർ
വൈഷ്ണ സുരേഷിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച ഉണ്ടായേക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇലക്ട്രൽ റജിസ്ട്രാർ ഓഫിസറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് വൈഷ്ണ നൽകിയ അപ്പീലിലാണ് കോൺഗ്രസ് പ്രതീക്ഷ. കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ജോലി രാജിവച്ച് പ്രചാരണത്തിനിറങ്ങിയ തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് എതിരെ സിപിഎം നടത്തിയ നീക്കത്തിനെതിരെ കോർപറേഷനിലെ എല്ലാ വാർഡുകളിലും പ്രചാരണം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈഷ്ണയ്ക്ക് അനുകൂലമായി വരുന്ന പോസ്റ്റുകൾ യുവാക്കൾക്ക് ഇടയിലും അനുകൂല വികാരം ഉണ്ടാക്കുമെന്നാണ് നേതാക്കളുടെ പക്ഷം.
‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
വൈഷ്ണയുടെ സ്ഥാനാർഥിത്വം തള്ളിപോയാൽ പകരം ആര് എന്ന ചോദ്യവും കോൺഗ്രസിനെ അലട്ടുന്നുണ്ട്. എൻജിഒ അസോസിയേഷന്റെ സംസ്ഥാന നേതാവായിരുന്ന കോട്ടാത്തല മോഹനും 2023ൽ മുട്ടടയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ലാലനുമാണ് പരിഗണനയിലുള്ളത്. 2020–25 കാലയളവിൽ സംവരണ വാർഡ് ആയിരുന്നപ്പോഴാണ് ലാലൻ സിപിഎമ്മിനെ ഞെട്ടിപ്പിച്ച് മുട്ടടയിൽ രണ്ടാം സ്ഥാനം നേടിയത്. ജനറൽ വാർഡ് ആയതോടെ ലാലനെ സ്ഥാനാർഥിയാക്കാനുള്ള സാമൂഹിക സാചര്യമല്ല വാർഡിൽ ഉള്ളതെന്നാണ് വിലയിരുത്തൽ. ഇതു മനസിലാക്കിയാണ് നിലവിലെ കൗൺസിലറിന് സിപിഎം രണ്ടാമതൊരു അവസരം നൽകാത്തത്.
Also Read ‘ഇത്രയും ഇറങ്ങി നടന്നതല്ലേ, മാനസിക ബുദ്ധിമുട്ടുണ്ട്’; മുട്ടടയിൽ പ്രചാരണം നിർത്തുമോ? അപ്രതീക്ഷിത തിരിച്ചടിയിൽ വൈഷ്ണ
വാർഡ് കമ്മിറ്റി സമർപ്പിച്ച സ്ഥാനാർഥികളുടെ പരിഗണന പട്ടികയിൽ കോട്ടാത്തല മോഹനന്റെ പേര് ഉണ്ടായിരുന്നു. എന്നാൽ യുവ പ്രാതിനിധ്യമാണ് വൈഷ്ണയക്ക് വഴിയൊരുക്കിയത്. സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള കോട്ടാത്തല മോഹനൻ തൊട്ടടുത്ത വാർഡായ കേശവദാസപുരത്താണ് താമസം. ചൊവാഴ്ചയോടെ ഒരു തീരുമാനമുണ്ടാകുമെന്നും വൈഷ്ണയ്ക്ക് മത്സരിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷയെന്നും കോട്ടാത്തല മോഹനൻ മനോരമ ഓൺലൈനോട് പറഞ്ഞു. അതേസമയം, വൈഷ്ണയെ മാറ്റേണ്ട സാഹചര്യമുണ്ടായാൽ യുവാക്കൾക്ക് തന്നെ പ്രാതിനിധ്യം കൊടുക്കണമെന്ന അഭിപ്രായവുമുണ്ട്. അന്തിമ തീരുമാനം വന്ന ശേഷം മതി ഇതുസംബന്ധിച്ച ചർച്ചയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
Also Read കോൺഗ്രസിന് തിരിച്ചടി, പ്രായംകുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല; വൈഷ്ണയുടെ പേര് പട്ടികയിൽനിന്ന് നീക്കി
ഉറച്ച സീറ്റിലെ ഇളക്കം
കൗൺസിലറുടെ നിര്യാണത്തെ തുടർന്ന് 2023ൽ ഉപതിരഞ്ഞെടുപ്പ് നടന്ന മുട്ടട വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അജിത് രവീന്ദ്രൻ 203 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 1228 വോട്ടുകളാണ് അജിത്തിനു ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി ആർ.ലാലന് 1025 വോട്ടും. 2020ൽ രണ്ടാം സ്ഥാനത്തെത്തിയ എൻഡിഎ, ഉപതിരഞ്ഞെടുപ്പിൽ 765 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
മുട്ടട വാർഡിൽ എൽഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയും ഇതുവരെ ജയിച്ചിട്ടില്ല. 2023ൽ വാർഡ് നിലനിറുത്താനായെങ്കിലും എൽഡിഎഫിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു 2020ലേതിനെക്കാൾ പകുതിയിലും താഴെയായി ഭൂരിപക്ഷം. 2020ൽ എല്ലാ ബൂത്തുകളിലും വ്യക്തമായ ഭൂരിപക്ഷം നേടാൻ എൽഡിഎഫിനു കഴിഞ്ഞിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ നാലാം നമ്പർ ബൂത്തിൽ (കുറവൻകോണം സ്‌കൂൾ) 67 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി ലീഡ് ചെയ്തു. ആകെ പോൾ ചെയ്ത 3018 വോട്ടുകളിൽ 40.69 ശതമാനം എൽഡിഎഫും 33.96 ശതമാനം യുഡിഎഫും 25.35 ശതമാനം വോട്ടുകൾ എൻഡിഎയും നേടി.
മുൻ മേയർ ചന്ദ്രിക ഉൾപ്പെടെ ജയിച്ച വാർഡായ മുട്ടടയിൽ ജയിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞത് സിപിഎമ്മിനുള്ളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ പേരൂർക്കട ഏരിയ കമ്മിറ്റിയിൽ നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടിയുമുണ്ടായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ജയപാൽ, സുനിൽ എന്നിവർക്ക് എതിരെയാണ് നടപടിയുണ്ടായത്. വാർഡ് പിടിവിട്ടു പോകരുതെന്ന വാശിയിലാണ് കേശവദാസപുരത്തെ സിറ്റിങ് കൗൺസിലറായ അംശു വാമദേവനെ സിപിഎം മുട്ടടയിൽ ഇത്തവണ കളത്തിലിറക്കിയത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം vaishna suresh/amsu vamadevan എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Kerala Local Body Election: Muttada Ward Election focuses on the unfolding events in Muttada ward, where both CPM and Congress are strategizing following the potential disqualification of Congress candidate Vaishna Suresh.