cy520520 • 2025-11-14 15:51:00 • views 367
കോഴിക്കോട് ∙ കോർപറേഷൻ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ സ്ഥാനാർഥിത്തർക്കത്തിലും ഗ്രൂപ്പു പോരിലും വലഞ്ഞ് മുസ്‌ലിം ലീഗ്. ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ മുഖദാർ, കുറ്റിച്ചിറ, അരക്കിണർ, നല്ലളം, പയ്യാനക്കൽ, നദീനഗർ, മൂന്നാലിങ്കൽ, പന്നിയങ്കര, കോവൂർ ഡിവിഷനുകളിലാണ് തർക്കം രൂക്ഷം. വ്യാഴം വൈകിട്ട് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായിരുന്നു നീക്കമെങ്കിലും തർക്കം മൂലം നീട്ടിവയ്ക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം പട്ടിക പുറത്തിറക്കാനാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം.
- Also Read ആര്യ രാജേന്ദ്രൻ കോഴിക്കോട്ടേക്ക്; താമസവും രാഷ്ട്രീയപ്രവർത്തനവും മാറാൻ താൽപര്യം, ആവശ്യം പാർട്ടിയുടെ പരിഗണനയിൽ
സമവായശ്രമം വിജയിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധത്തിനും വിമതസ്ഥാനാർഥികൾ രംഗത്തിറങ്ങാനും സാധ്യതയുണ്ട്. സമവായ ശ്രമത്തിന്റെ ഭാഗമായി രണ്ടു ഘട്ടമായി പട്ടിക പുറത്തിറക്കുന്നതും നേതൃത്വം പരിഗണിക്കുന്നു. യുഡിഎഫിലെ ധാരണയനുസരിച്ച് 25 സീറ്റിലാണ് ലീഗ് മൽസരിക്കുന്നത്. കോൺഗ്രസ് 49 സീറ്റിലും സിഎംപി 2 സീറ്റിലും മൽസരിക്കും.
- Also Read കൊച്ചി കോർപ്പറേഷൻ: കോൺഗ്രസിന്റെ രണ്ടാം ഘട്ട പട്ടികയ്ക്ക് പിന്നാലെ കൂട്ടപ്പൊരിച്ചിൽ; പാർട്ടി വിട്ട് പ്രമുഖർ
ജില്ലാ നേതൃത്വവും മണ്ഡലം ഭാരവാഹികളും പലവട്ടം ചർച്ച ചെയ്തെങ്കിലും സ്ഥാനാനാർഥിത്തർക്കം പരിഹരിക്കാനായിരുന്നില്ല. സംഘടനാ തലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ആഴ്ച നേരിട്ടെത്തി ജില്ലാ നേതാക്കൾക്കു നിർദേശം നൽകിയിരുന്നെങ്കിലും സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയതോടെ ചേരിതിരിവു രൂക്ഷമാകുകയായിരുന്നു. ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ കോവൂരിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുന്നതും ലീഗ് പരിഗണിക്കുന്നതായാണ് വിവരം.
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
പയ്യാനക്കൽ, നദീനഗർ എന്നിവിടങ്ങളിലും ഗ്രൂപ്പ് തർക്കം രൂക്ഷമാണ്. പന്നിയങ്കരയിൽ മുൻ മന്ത്രി പി.എം.അബൂബക്കറിന്റെ മകൻ പി.എം.ഇഖ്ബാലിനും മണ്ഡലം ഭാരവാഹി അർഷുൽ അഹമ്മദിനും വേണ്ടിയാണ് പക്ഷം തിരിഞ്ഞുളള നീക്കങ്ങൾ. മൂന്നാലിങ്കലിൽ സിറ്റിങ് കൗൺസിലർ കെ.റംലത്തിനു പകരം ഒരു മണ്ഡലം നേതാവിനു വേണ്ടി ഒരു പക്ഷം രംഗത്തുണ്ട്. അരക്കിണറിൽ സി.നൗഫലിനും യൂത്ത് ലീഗ് നേതാവ് ഷെഫീക്ക് അരക്കിണറിനും വേണ്ടി പ്രവർത്തകർ പക്ഷം തിരിയുന്നു. നല്ലളത്ത് പി.ഷിഹാബും എം.കുഞ്ഞാമൂട്ടിയുമാണ് സീറ്റിനായി രംഗത്ത്.
കുറ്റിച്ചിറ, മുഖദാർ സീറ്റുകളിലും തർക്കമുണ്ട് എംഎസ്എഫിലെ തീപ്പൊരി നേതാവ് ഫാത്തിമ തഹ്‌ലിയ, യൂത്ത് ലീഗിന്റെ ജിഷാൻ എന്നിവരാണ് ഈ വാർഡുകളിൽ ജില്ലാ നേതൃത്വത്തിന്റെ പരിഗണനയിൽ. എന്നാൽ അതിനെതിരെ വാർഡ് കമ്മിറ്റികളിൽ എതിർപ്പുണ്ട്. പ്രതിഷേധം വകവയ്ക്കാതെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ വിമത സ്ഥാനാർഥികൾ രംഗത്തുവരുമെന്നാണ് സൂചന. ഗ്രൂപ്പ് തർക്കം രൂക്ഷമായ പയ്യാനക്കൽ വാർഡിൽ ചെമ്മങ്ങാട് സ്വദേശിയെ മൽസരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പാർട്ടിക്കു വേണ്ടി വോട്ടർ പട്ടികയിൽ പേരുചേർക്കാനും പ്രചാരണത്തിനും സജീവമായിരുന്ന പ്രാദേശിക നേതാവിനു പകരം മറ്റൊരാളെ ഇറക്കിയാൽ ബദൽ നീക്കങ്ങൾക്ക് മടിക്കില്ലെന്ന് ഒരു വിഭാഗം പരസ്യ നിലപാട് എടുത്തുകഴിഞ്ഞു.
- Also Read രാത്രി ലാലുവിന്റെ സന്ദേശം; രഹസ്യ യാത്രയ്ക്ക് ഒരുങ്ങുക: അറസ്റ്റ് ചെയ്ത സിങ്ങിനെ ഒപ്പംകൂട്ടി അഡ്വാനി: കൈവിട്ട ബിജെപിക്ക് കാത്തിരുന്ന് പ്രഹരം
സ്ഥാനാർഥി നിർണയത്തിൽ വാർഡ് കമ്മിറ്റികൾക്ക് അഭിപ്രായമറിയിക്കാൻ എം.കെ.മുനീറിന്റെ നേതൃത്വത്തിൽ അവസരമൊരുക്കിയെങ്കിലും അതു കണക്കിലെടുക്കാതെ സംസ്ഥാന നേതാക്കളടക്കം ചിലരെ അവതരിപ്പിക്കുന്നുവെന്ന് പ്രവർത്തകർക്ക് ആക്ഷേപമുണ്ട്. നേരത്തേ, പരാതികൾ കേട്ടുപരിഹരിക്കാൻ ഒരു സമിതിയെ നിയോഗിച്ചെങ്കിലും പ്രവർത്തകർ സമിതിയോടു വെളിപ്പെടുത്തിയ കാര്യങ്ങൾ അതിവേഗം പരസ്യമായതും വിവാദമായിരുന്നു.
ലീഗ് ജനറൽ സെക്രട്ടറി കൂടിയായ പി.എം.എ.സലാമിന്റെ ഒപ്പമുള്ളവർ സൗത്ത് മണ്ഡലത്തിൽ പാർട്ടിയിലെ നിർണായക പദവികൾ പിടിച്ചെടുക്കുന്നെന്നും മറുപക്ഷത്തെ ഒതുക്കുന്നെന്നും പരാതിയുയർന്നിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, മാത്തോട്ടത്തിൽ ലീഗിന്റെ വോട്ടുവിഹിതത്തിൽ വലിയ കുറവു വന്നിരുന്നു. പ്രചാരണത്തിൽനിന്ന് ഒരു വിഭാഗം വിട്ടുനിന്നതാണ് കാരണമെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്ന നേതാവ് വീണ്ടും സ്ഥാന സമിതിയിൽ എത്തിയെങ്കിലും പ്രാദേശിക തർക്കങ്ങൾ അവസാനിച്ചിട്ടില്ല.
അതേസമയം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള ലീഗ് സ്ഥാനാർഥികളെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. പത്തു സീറ്റിലേക്കുള്ള സ്ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തിൽ ആകെ പതിനൊന്ന് സീറ്റുകളിലാണ് മുസ്‌ലിം ലീഗ് ജനവിധി തേടുന്നത്. യൂത്ത് ലീഗ് ജില്ലാ അധ്യക്ഷൻ മിസ്ഹബ് കീഴരിയൂർ കാരശ്ശേരി ഡിവിഷനിൽ മത്സരിക്കും. കെ.കെ. നവാസ്(നാദാപുരം), റീമ മറിയം കുന്നുമ്മൽ(ഉള്ളേരി), നസീറ ഹബീബ്(പനങ്ങാട്), പി.ജി. മുഹമ്മദ്(താമരശ്ശേരി), മിസ്ഹബ് കീഴരിയൂർ (കാരശ്ശേരി), ബൽക്കീസ് (ഓമശ്ശേരി), അഫീഫ നഫീസ(കടലുണ്ടി), കെ.പി. മുഹമ്മദൻസ്(ചേളന്നൂർ), സാജിദ് കോറോത്ത്(അത്തോളി), സാജിദ് നടുവണ്ണൂർ (മണിയൂർ) എന്നിവരാണ് മത്സരരംഗത്ത്. മൊകേരി ഡിവിഷനിലെ സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. English Summary:
Kozhikode Corporation Election: Muslim League faces internal conflicts ahead of Kozhikode Corporation elections. Factionalism and candidate disputes are causing rifts within the party as they prepare for the upcoming polls. |
|