സമയം രാത്രി 10.30. കമ്പിപ്പാര കൊണ്ട് വീടിന്റെ ചുമരു തുരന്ന് അയാൾ അകത്തേക്കു കയറി. നേരം വെളുക്കും വരെ വീടിനുള്ളിൽ കാത്തിരുന്നു. രാവിലെ ഉറക്കമെഴുന്നേറ്റു വന്ന വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നെ ഇരുമ്പുവടിയുമായി വീടിന്റെ മുകൾനിലയിലേക്കു കയറി. ‘എന്നെ കൊല്ലരുതേ’ എന്ന് അലമുറയിട്ടു കരഞ്ഞ ആ പതിനൊന്നുകാരിയുടെ കരച്ചിൽ കാര്യമാക്കാതെ അവളെയും അയാൾ തലയ്ക്കടിച്ച് കൊന്നു, പിന്നാലെ ആ വീട്ടിലെ ഗൃഹനാഥൻ, അവരുടെ 80 വയസ്സുകാരിയായ അമ്മ. എല്ലാം കഴിഞ്ഞ് ഒരു മുറിയിൽ കയറി അയാൾ കതകടച്ചു, പിന്നെ ആ മുറിയുടെ ചുമരിൽ ഇങ്ങനെ എഴുതി– ‘ഐ ലവ് യു ലത’. ലതയെ ഏറെ ഇഷ്ടമായിരുന്നു നവാസിന്. തന്നിൽ നിന്ന് ലത അകലുന്നു എന്ന ഒരൊറ്റ ചിന്തയിൽ നിന്നാണ് ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ മുള നവാസ് തീരുമാനിച്ചത്. എന്താണ് 2005ലെ ആ രാത്രി ഒരുമനയൂരിൽ സംഭവിച്ചത്? അറിയാം വിശദമായി.
∙ രക്തം വാർന്നൊഴുകുന്നു, ആരും അകത്തേയ്ക്ക് കടക്കരുതെന്ന് കുറിപ്പ്
2005 നവംബർ നാലാം തീയതി രാവിലെ ഏഴുമണിക്കാണ് ഒരുമനയൂരിലെ പിള്ളരിക്കൽ വീട്ടിലേക്കു തങ്കമണി എത്തിയത്. പതിവുപോലെ അവർ വീടിന്റെ മുറ്റം അടിച്ചുവാരാൻ തുടങ്ങി. രാവിലെ നേരത്തേ എഴുന്നേൽക്കുന്നവരാണ് വീട്ടുകാർ. എന്നാൽ അന്നു തങ്കമണി എത്തിയിട്ടും അവിടെ ആരെയും കണ്ടില്ല. പന്തികേടു തോന്നിയെങ്കിലും കാര്യമാക്കാതെ തങ്കമണി ജോലി തുടർന്നു. അപ്പോഴാണ് വീടിന്റെ കിഴക്കുഭാഗത്ത് ചുമര് തുരന്ന നിലയിൽ കിടക്കുന്നത് തങ്കമണിയുടെ ശ്രദ്ധയിൽപെടുന്നത്. അവിടെ പോയി നോക്കിയപ്പോൾ അതിനുള്ളിലൂടെ രക്തം ഒലിച്ചുവരുന്നതും കണ്ടു. ഭയന്നുപോയ തങ്കമണി അയൽവാസികളെ വിളിച്ചു കൂട്ടി. ഓടിയെത്തിയ അയൽവാസികളും ഞെട്ടി. അവർ പെട്ടെന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുംവരെ ആ വീട്ടിലേക്ക് ആരും കയറിയില്ല.
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
- നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
MORE PREMIUM STORIES
വീടിന്റെ കിഴക്കുഭാഗം വഴി അകത്തു കയറാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്. എന്നാൽ അത് സാധിച്ചില്ല. പിന്നാലെ വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് പൊലീസും നാട്ടുകാരും അടങ്ങുന്ന സംഘം ഉള്ളിൽ കയറി. അവിടെ, ചോര വാർന്നു കിടക്കുന്ന 4 പേരെയാണ് കണ്ടത്. പിള്ളരിക്കൽ വീടിന്റെ ഉടമസ്ഥൻ 45 കാരനായ രാമചന്ദ്രൻ, ഭാര്യ 39 കാരിയായ ലത, 11 വയസ്സുകാരിയായ മകൾ ചിത്ര. ഇവരെക്കൂടാതെ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന രാമചന്ദ്രന്റെ അമ്മ കാർത്യായനി. മുകൾ നിലയിലായിരുന്നു രാമചന്ദ്രന്റെയും മകൾ ചിത്രയുടെയും മൃതദേഹങ്ങൾ. പെട്ടെന്നു കാർത്യായനിയെ ആശുപത്രിയിലേക്കു മാറ്റി.
വീടു മുഴുവൻ പരിശോധിച്ചപ്പോഴാണ് ഉള്ളിൽനിന്നു പൂട്ടിയ ഒരു മുറി പൊലീസ് ശ്രദ്ധിക്കുന്നത്. ‘അകത്തേക്ക് ആരും കടക്കരുത്’ എന്ന് ആ മുറിയുടെ വാതിലിൽ എഴുതിവച്ചിരുന്നു. അതിനുള്ളിൽ കൈഞരമ്പു മുറിഞ്ഞ് രക്തം വാർന്നൊഴുകി അബോധാവസ്ഥയിൽ കിടക്കുന്ന ഒരാൾ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ അയാളെ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ആ മുറി പൊലീസ് പരിശോധിക്കാൻ തുടങ്ങി. അടച്ചിട്ട മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അബോധാവസ്ഥയിൽ കിടന്നത് ആ നാട്ടിലെ ഗുണ്ടയായ, മുള നവാസ് എന്നറിയപ്പെടുന്ന നവാസായിരുന്നു.
- Also Read 6 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം: അമ്മൂമ്മ റോസി ആശുപത്രിയിൽ അറസ്റ്റിൽ
∙ നവാസുമായി ലത അടുത്തു, പക്ഷേ...
പിള്ളരിക്കൽ വീട്ടിലെ രാമചന്ദ്രന്റെ ചില ഇടപാടുകളിൽ നവാസ് സഹായിയായിരുന്നു. 2002 ൽ നവാസിന്റെ കാറിലാണ് രാമചന്ദ്രനും ഭാര്യ ലതയും മകൾ ചിത്രയും കൊച്ചിയിലെ വീഗാലാൻഡിലേക്കു യാത്ര പോയത്. ആ യാത്രയിലാണ് നവാസും ലതയും കൂടുതല്‍ അടുക്കുന്നത്. രാമചന്ദ്രനുമായുള്ള ബന്ധത്തിൽ ലത സംതൃപ്തയായിരുന്നില്ല. അപ്പോഴാണ് നവാസ് ലതയുടെ ജീവിതത്തിലേക്ക് എത്തുന്നത്. അങ്ങനെ നവാസുമായി ലത എളുപ്പത്തിൽ അടുത്തു. ലതയെ കാണാനായി നവാസ് ഇടയ്ക്കിടെ പിള്ളരിക്കൽ വീട്ടിലേക്കു വരാറുമുണ്ടായിരുന്നു. അങ്ങനെ ലത ഗർഭിണിയായി. എന്നാൽ ഗർഭം അലസിപ്പിക്കാനായിരുന്നു ലതയുടെ തീരുമാനം. പക്ഷേ നവാസ് എതിർത്തു. ആ കുട്ടിയെ വളർത്തണമെന്ന് അയാൾ ലതയോടു പറഞ്ഞു. പക്ഷേ, അതൊന്നും കേൾക്കാതെ ലത ഗർഭഛിദ്രം നടത്തി. പിന്നാലെ നവാസിൽനിന്ന് അകലാനും തുടങ്ങി. ലതയെ ജീവനു തുല്യം സ്നേഹിച്ച നവാസിന് ലത അകലുന്നത് അംഗീകരിക്കാനായില്ല. പല തവണ ലതയോട് അപേക്ഷിച്ചെങ്കിലും ലത തീരുമാനം മാറ്റാൻ തയാറായിരുന്നില്ല.
ആയിടയ്ക്കാണ് ഒരു ദിവസം ലതയുടെ കുടുംബക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് അവരുടെ ഒരു ബന്ധു പിള്ളരിക്കൽ തറവാട്ടിലെത്തുന്നത്. ലതയ്ക്കൊപ്പം അയാളെ കണ്ടതോടെ, തന്നെ ഒഴിവാക്കി മറ്റൊരാളുമായി ലതയ്ക്ക് ബന്ധമുണ്ടെന്ന തോന്നൽ നവാസിനുണ്ടായി. ഒരു ദിവസം പിള്ളരിക്കൽ വീട്ടിൽ ലതയെ കാണാനെത്തിയ നവാസിനോട് ഇനി ഇവിടെ കയറരുതെന്ന് പറഞ്ഞ് ആ ബന്ധു ഭീഷണിപ്പെടുത്തിയതും നവാസിനെ കൂടുതൽ ചൊടിപ്പിച്ചു. തന്നെ നവാസ് ശല്യപ്പെടുത്തിയെന്നും വാൾകാട്ടി ഭീഷണിപ്പെടുത്തിയെന്നും ലത ഇതിനിടെ ചാവക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നവാസിനെ അയാളുടെ വീട്ടിൽനിന്നും പുറത്താക്കി.
ഈ സമയത്താണ് കുറ്റിപ്പുറത്ത് ഒരു വ്യാപാരിയിൽനിന്നു മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് നവാസിന് നാടുവിടേണ്ടി വന്നത്. അപ്പോഴും നവാസിന്റെയുള്ളിൽ ലതയോടുള്ള പ്രണയമുണ്ടായിരുന്നു. ബന്ധുവുമായുള്ള അടുപ്പം മൂലമാണ് ലത തന്നെ തഴയുന്നതെന്ന ചിന്ത അയാളുടെ ഉള്ളിൽ ഓരോ ദിവസവും കൂടി വന്നു. ഗർഭഛിദ്രം നടത്തിയതും ലത മറ്റൊരാളുമായി അടുക്കുന്നതും അയാളുടെ ഉള്ളിൽ പകയായി മാറി. അതോടെയാണ് കൊലയെക്കുറിച്ചു നവാസ് ചിന്തിച്ചത്.
∙ കത്തി മുംബൈയിൽ നിന്ന്, എല്ലാം കൃത്യമായ പ്ലാനിങ്ങോടെ
പണം തട്ടിയ കേസിൽ പ്രതിയായതോടെ മുംബൈയിലേക്കാണ് നവാസ് രക്ഷപ്പെട്ടത്. മുംബൈയിൽനിന്നു വാങ്ങിയ രണ്ട് കത്തികളുമായാണ് കൊലയ്‌ക്കുള്ള തയാറെടുപ്പുകളുമായി നവാസ് തൃശൂരിൽ വണ്ടിയിറങ്ങിയത്. അവിടെനിന്ന് മദ്യവും ഭക്ഷണവും കഴിച്ച് ഗുരുവായൂരിലേക്കു പോയി. ഗുരുവായൂരിൽനിന്ന് ഓട്ടോറിക്ഷ വിളിച്ചാണ് നവാസ് പിള്ളരിക്കൽ വീട്ടിലേക്കു പോയത്. രാത്രി 10.30 ഓടെയാണ് നവാസ് ലതയുടെ വീട്ടിലെത്തിയത്. വീടിനുള്ളിൽ കയറാനായി കിഴക്ക് ഭാഗത്തെ ചുമര് തുരക്കാമെന്ന് അയാൾ ഉറപ്പിച്ചു. കമ്പിപ്പാര ഉപയോഗിച്ച് ചുമര് തുരന്ന് അകത്തു കയറി. അർധരാത്രി അകത്തു കയറിയെങ്കിലും ലത രാവിലെ ആറുമണിയോടെ മുകളിലത്തെ നിലയിൽനിന്നു താഴേയ്ക്ക് ഇറങ്ങി വരുന്നതു വരെ നവാസ് കാത്തിരുന്നു. രാവിലെ എഴുന്നേറ്റ് താഴെയെത്തിയ ലതയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. 38 തവണ അവരെ കുത്തുകയും ചെയ്തു. പിന്നാലെ മുകളിലത്തെ നിലയിലെത്തി ലതയുടെ ഭർത്താവ് രാമചന്ദ്രനെയും മകൾ ചിത്രയേയും തലയ്ക്കടിച്ചു കൊലപ്പെടുത്തി. ശേഷം താഴത്തെ നിലയിൽ വച്ച് രാമചന്ദ്രന്റെ അമ്മ കാർത്ത്യായനിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചു.
- Also Read പ്രണയനൈരാശ്യം, യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി കഴുത്തിൽ കത്തി കുത്തിയിറക്കി; ബെംഗളൂരുവിനെ നടുക്കി കൊലപാതകം
എല്ലാവരും മരിച്ചെന്ന് ഉറപ്പിച്ച് വീട്ടിലെ ഒരു മുറിയിൽ കയറി കണ്ണാടിയിലും ചുമരിലുമെല്ലം ഐ ലവ് യു ലത എന്ന് മാർക്കർ കൊണ്ട് നവാസ് എഴുതിവച്ചു. കലണ്ടറിലെ മൂന്ന്, നാല് തീയതികൾ പേനകൊണ്ടു വെട്ടുകയും ഡിസംബർ മാസത്തിന്റെ പേജിൽ കുത്തിവരയ്‌ക്കുകയും ചെയ്‌തു. ലതയോടുള്ള സ്‌നേഹമാണു കൊലയ്‌ക്കു കാരണമെന്ന് ചുമരിൽ പലയിടത്തും എഴുതിവച്ചു. തന്റെ മരണത്തിന് ഉത്തരവാദി ലതയാണെന്നും ഞാനും ലതയും ഒന്നിച്ചു മരിക്കാൻ തീരുമാനിച്ചെന്നും ചുമരിൽ എഴുതി. പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
നവാസിന്റെ ബാഗിൽ കരുതിയ കസറ്റിൽ, കൊല നടത്താൻ തീരുമാനിച്ചതായി റിക്കോർഡ് ചെയ്തിരുന്നു. ലതയെ പിരിയാനാവില്ലെന്നും ആ കസറ്റിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. ബാഗിലും ചില കുറിപ്പുകൾ ഉണ്ടായിരുന്നു. തിരിച്ചറിയാനായി തന്റെ തിരിച്ചറിയൽ രേഖകളും നവാസ് ബാഗിൽ സൂക്ഷിച്ചിരുന്നു.
∙ ഒഴിഞ്ഞുമാറാൻ ശ്രമം, പിന്നെ എല്ലാം സമ്മതിച്ചു
സംഭവ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത നവാസ്, താനല്ല കുറ്റം ചെയ്തതെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ആദ്യം ശ്രമിച്ചത്. താനും ലതയും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെന്നും അതിനായാണ് പിള്ളരിക്കലിലെ വീട്ടിലേക്കു രാത്രി വന്നതെന്നുമാണ് അയാൾ പൊലീസിനോട് ആദ്യം പറഞ്ഞത്. വീടിനുള്ളിൽ കയറിയപ്പോൾ അവിടെ എല്ലാവരും മരിച്ചു കിടക്കുകയായിരുന്നെന്നും അതുകൊണ്ട് ഞാനും ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും അയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ചുമരിലെ എഴുത്തുകളും മറ്റു തെളിവുകളുമെല്ലാം അയാൾക്കെതിരായിരുന്നു. അങ്ങനെ ഒരുമനയൂരിൽ 4 പേരെ കൊന്ന കേസില്‍ പൊലീസ് നവാസിനെ അറസ്റ്റ് ചെയ്തു.
രാമചന്ദ്രന്റെ അമ്മ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ‘എന്നെ കൊല്ലരുതേ’ എന്ന് ലതയുടെ മകൾ ചിത്ര കേണപേക്ഷിച്ചെന്ന് നവാസ് പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നെ എന്തിന് ആ കുട്ടിയെ കൊന്നുവെന്ന ചോദ്യത്തിന്, ഓർമയുണ്ടായിരുന്നില്ല എന്നായിരുന്നു നവാസിന്റെ മറുപടി.
നവാസിനെ ലതയുടെ വീടിനടുത്ത് ഇറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ മൊഴിയായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന തെളിവുകളിലൊന്ന്. സംഭവസ്‌ഥലത്തുനിന്നു ലഭിച്ച ഓഡിയോ കസെറ്റിലെ പ്രതിയുടെ മൊഴി, രക്‌തക്കറ പുരണ്ട വസ്‌ത്രങ്ങൾ, ആയുധങ്ങൾ എന്നിവ ഉൾപ്പെടെ 122 തൊണ്ടിമുതലുകൾ കോടതി തെളിവായി സ്വീകരിച്ചു. 32 സാക്ഷികളെ വിസ്‌തരിക്കുകയും ചെയ്തു. ലതയുമായി തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായി പ്രതി വിചാരണയ്‌ക്കിടെ മൊഴി നൽകി.
- Also Read ‘പീഡന ശ്രമത്തിനിടെ കൊലപാതകം’: പൊലീസ് വിധിയെഴുതി; പക്ഷേ.., 6 ദിവസം ജയിലിൽ, ആ മൊബൈൽ ഫോൺ രക്ഷയായി
കേസിൽ 2007 ൽ നവാസിന് തൃശൂർ അതിവേഗ കോടതി വധശിക്ഷ വിധിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രം അടിസ്‌ഥാനമാക്കിയായിരുന്നു ശിക്ഷ. വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചു വർഷം കഠിനതടവും 1000 രൂപ പിഴയും ആത്മഹത്യാശ്രമത്തിനു രണ്ടു മാസം വെറും തടവും 500 രൂപ പിഴയും വിധിച്ചു.
എന്നാൽ തൃശൂർ അഡീഷനൽ സെഷൻസ് കോടതി നൽകിയ വധശിക്ഷ, ജീവപര്യന്തം കഠിനതടവാക്കി ഹൈക്കോടതി 2010ല്‍ ഇളവു ചെയ്തു. എന്നാൽ പ്രതി 30 വർഷത്തേക്കു പുറംലോകം കാണരുതെന്നും ഇതിനിടെ പരോളോ ജാമ്യമോ മറ്റു ശിക്ഷാ ഇളവുകളോ പരിഗണിക്കരുതെന്നും കോടതി പറഞ്ഞു. 30 വർഷം പൂർത്തിയായാൽ പോലും പ്രതിയെ വിട്ടയയ്‌ക്കുന്നത് എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാകണമെന്നു ജസ്‌റ്റിസ് ആർ. ബസന്ത്, ജസ്‌റ്റിസ് എം.സി. ഹരിറാണി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ അപൂർവമാണ് ഇത്തരത്തിലുള്ള ശിക്ഷാ ഉത്തരവ്. പിന്നീട് ആ ശിക്ഷ 25 വർഷമാക്കി സുപ്രീം കോടതി കുറച്ചു. English Summary:
Orumanayoor Murder: Mulah Nawaz\“s heinous act of murdering four members of a family due to his obsession with Latha. Nawaz\“s actions stemmed from jealousy and a feeling of rejection, leading to one of the most shocking crime cases in Kerala\“s history. |