കൊച്ചി ∙ മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ റിപ്പോർട്ട് തേടി കോടതി. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ഡ്രീം ബിഗ് ഫിലിംസിന്റെ സുജിത് നായർ, റോഡ്‌വേ ക്ലാസിക്സ് ഉടമ മർവ സൈൻ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് ആണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് പ്രാഥമിക വാദത്തിനു ശേഷം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മരട് പൊലീസിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.
നേരത്തേ അന്വേഷത്തിന്റെ ഭാഗമായി അക്കൗണ്ട് വിവരങ്ങൾ, ബാങ്ക് സ്റ്റേറ്റുമെന്റുകൾ തുടങ്ങിയവ പറവ ഫിലിംസിന്റെ ഉടമകളായ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ സമർപ്പിച്ചിരുന്നു. എന്നാൽ ഈ രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും വൻ പലിശയ്ക്ക് പണം വാങ്ങിയിട്ടുണ്ടെന്നും ആരോപിച്ച് പരാതിക്കാരൻ കൊച്ചി എസിപിക്ക് പരാതി നൽകി. ഇതിൽ നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് സിറാജ് വലിയവീട്ടിൽ ഹമീദ് കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ പ്രതികൾ അവകാശപ്പെടുന്ന സാമ്പത്തിക ഇടപാടുകൾ സംശയമുളവാക്കുന്നതാണെന്നും ഇവയുടെ ആധികാരികതയും നിയമസാധുതയും പരിശോധിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. സിനിമയുടെ നിര്‍മാണ ആവശ്യത്തിനായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനിൽ നിന്ന് 7.5 കോടി രൂപ വായ്പയെടുത്തതായി പ്രതികൾ അവകാശപ്പെടുന്നുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ 9.64 കോടി രൂപ തിരികെ നൽകിയെന്നാണ് രേഖകളിലുള്ളത്. അതായത് 36 ശതമാനത്തോളം പലിശയാണ് നൽകിയിട്ടുള്ളത്. ഇത് റിസർവ് ബാങ്കിന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് പരാതിക്കാരൻ പറയുന്നു. സുജിത് നായരുടെ ഡ്രീം ബിഗ് ഫിലിംസിൽ നിന്ന് 11 കോടി രൂപ വാങ്ങി 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയത് 14 കോടി രൂപയാണ്. 300 ശതമാനത്തിലേറെയാണ് പലിശ. റോഡ്‌വേ ക്ലാസിക്സ് എന്ന കമ്പനിയിൽ നിന്ന് 35 ലക്ഷം രൂപ വാങ്ങി തിരികെ 2.6 കോടി രൂപ നൽകിയെന്നും രേഖകളിലുണ്ടെന്നും സിറാജ് നൽകിയ പരാതിയിൽ പറയുന്നു.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാണത്തിന് ഏഴു കോടി രൂപ നല്‍കിയെങ്കിലും 40 ശതമാനം ലാഭമെന്ന വാഗ്ദാനം പാലിച്ചില്ലെന്നു കാട്ടിയാണ് സൗബിൻ ഉൾപ്പെടെയുള്ളവർക്കെതിരെ അരൂർ സ്വദേശി പരാതി നൽകിയത്. തുടർന്ന് കോടതി നിർദേശപ്രകാരം മരട് പൊലീസ് കേസെടുത്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൗബിൻ കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാൻ ഹൈക്കോടതി നിർദേശിച്ചു. മഞ്ഞുമ്മൽ ബോയ്സിന് എല്ലാ മാർഗത്തിലൂടെയുമായി 265 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് വിവിധ കണക്കുകളെ ആശ്രയിച്ചുള്ള പൊലീസ് റിപ്പോർട്ട്. 50 ലക്ഷം രൂപ മാത്രമായിരുന്നു പരാതിക്കാരനു പ്രതികൾ തിരികെ നൽകിയത്. ചിത്രത്തിന്റെ നിർമാണത്തിനു 22 കോടി രൂപയാണ് ചെലവായതായി കണക്കിൽ കാണിച്ചിട്ടുള്ളതെങ്കിലും 18.5 കോടി രൂപ മാത്രമാണ് മുടക്കുമുതൽ ആയിട്ടുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു. കേസ് റജിസ്റ്റർ ചെയ്യുകയും കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതിനു ശേഷം പരാതിക്കാരന് 5.99 കോടി രൂപ പറവ ഫിലിംസ് മടക്കി നൽകിയിരുന്നു. English Summary:
Manjummel Boys fraud case involves allegations of financial irregularities in the production of the Malayalam film. The case revolves around claims of unpaid profits and exorbitant interest rates on loans taken for the movie\“s production, leading to legal action and investigation. |