തിരുവനന്തപുരം ∙ ‘നിങ്ങളെല്ലാവരും കൂടി കൊലയ്ക്ക് കൊടുത്തില്ലേ. ഇത്രയും കാലം ഈ പാര്‍ട്ടിക്ക് വേണ്ടി നടന്നിട്ട് ഇപ്പോള്‍ എന്തായി’ എന്നാണ് രാജീവ് ചന്ദ്രശേഖർ, വി.മുരളീധരന്‍, കരമന ജയന്‍ എന്നിവരോട് ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ ഭാര്യ പൊതുജനമധ്യത്തില്‍ വച്ചു ചോദിച്ചതെന്ന് സിപിഎം. അനില്‍കുമാറിന്റെ ഭാര്യയുടെ ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്ന ബിജെപി നേതാക്കളാണ് മാധ്യമങ്ങളുടെ പുറത്തു കുതിര കയറുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി കുറ്റപ്പെടുത്തി.[/url]
- Also Read [url=https://www.manoramaonline.com/district-news/thiruvananthapuram/2025/09/22/bjp-councillor-suicide-thiruvananthapuram.html]കോർപറേഷൻ കൗൺസിലർ ജീവനൊടുക്കിയ സംഭവം പൊലീസ് ഭീഷണി കാരണമെന്ന് ബിജെപി; നിഷേധിച്ച് പൊലീസ്
ബിജെപി നേതാക്കള്‍ക്ക് ഈ വിഷയത്തില്‍ പൊതുസമൂഹത്തില്‍നിന്ന് എന്തൊക്കെയോ മറച്ചു പിടിക്കാനുള്ള തിടുക്കമാണുള്ളതെന്നും അതിന്റെ ഭാഗമായി അവര്‍ക്ക് സമനില തന്നെ തെറ്റിപ്പോകുന്നുവെന്നും സിപിഎം ആരോപിക്കുന്നു. അനില്‍കുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് ബിജെപി നടത്തുന്ന പ്രചാരണങ്ങള്‍ ബിജെപിക്ക് രക്ഷപ്പെടാനുള്ള പരവേശത്തിന്റെ ഭാഗമാണ്. തിരുവനന്തപുരത്തെ ബിജെപിയുടെ പ്രധാനപ്പെട്ട നേതാവായ അനില്‍കുമാറിന്റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരെയും നേതാക്കളെയും താന്‍ സഹായിച്ചു. എന്നാല്‍ പണം കൃത്യമായി തിരിച്ചടയ്ക്കാത്തത് പ്രതിസന്ധിയുണ്ടാക്കിയെന്നാണ് അനില്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
ഈ ദൗര്‍ഭാഗ്യകരമായ സംഭവം പുറത്തുവന്നയുടനെ തന്നെ ബിജെപിക്കാര്‍ സമചിത്തത കൈവിട്ട നിലയിലുള്ള പെരുമാറ്റമാണ് നടത്തിയത്. അനില്‍ മരിക്കാന്‍ തിരഞ്ഞെടുത്ത കൗണ്‍സിലര്‍ ഓഫിസ് പരിസരത്ത് തന്നെ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായി. അന്നുതന്നെ രാത്രി 9 മണിക്ക് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ പത്രസമ്മേളനം വിളിച്ച് മരണത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെയും പൊലീസിന്റെയും തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടത്തി. ആത്മഹത്യ കുറിപ്പില്‍ പറയാത്ത കാര്യങ്ങളൊക്കെ കരമന ജയന്‍ മരണകാരണമായി നിരത്തി. ഈ വിഷയത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ജനാധിപത്യ മര്യാദ തൊട്ടു തീണ്ടാത്ത വിധത്തിലാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പെരുമാറിയതെന്നു സിപിഎം ആരോപിക്കുന്നു.
ഫാം ടൂര്‍ സഹകരണ സംഘത്തിനു ബിജെപിയുമായി ബന്ധമില്ലെന്ന് പച്ചക്കള്ളം പടച്ചുവിടാനും ഇവര്‍ ഈ ഘട്ടത്തില്‍ മടിച്ചില്ല. അത്തരത്തില്‍ ബന്ധമില്ലാത്ത ബാങ്കില്‍ നിന്നാണോ കോടിക്കണക്കിനു രൂപ ബിജെപി നേതൃത്വം അടിച്ചുമാറ്റാന്‍ തയ്യാറായത്. ബിജെപിക്ക് ബന്ധമില്ല എന്നു പറയുന്നതു വഴി ബാങ്കിന്റെ ഉത്തരവാദിത്തങ്ങള്‍ അനിലിനു മാത്രമാണെന്നു പറയാനാണ് മരണത്തിനു ശേഷവും ബിജെപി ശ്രമിച്ചത്. ജില്ലയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സഹകരണ സംഘങ്ങളിലാകെ വലിയ അഴിമതി നടക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചുദിവസം മുൻപാണ് വെങ്ങാനൂര്‍ കോ-ഓപ്പറേറ്റീവ് റൂറല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലെ അഴിമതിയെ തുടര്‍ന്ന് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവര്‍ അറസ്റ്റിലാവുന്നത്.
വൈസ് പ്രസിഡന്റ് ബിജെപിയുടെ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ്. ബിജെപി നേതാവ് വെങ്ങാനൂര്‍ സതീശും കേസില്‍ പ്രതിയാണ്. നേതാക്കള്‍ ചേര്‍ന്ന് ഒരു കോടി 33 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി. ഇവിടെ ഫാം ടൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് ബിജെപി നേതാക്കള്‍ തന്നെയാണ് വലിയ തുകകള്‍ വായ്പയെടുത്തിട്ടുള്ളത്. എന്നാല്‍ അവ തിരിച്ചടയ്ക്കാതെ ചതിച്ചപ്പോഴാണ് അനിലിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്ന് വ്യക്തമാണ്. അനിലിനും കുടുംബത്തിനും നീതി ലഭിക്കണം എന്നതാണ് സിപിഎമ്മിന്റെ ആവശ്യം. ഫാം ടൂര്‍ സഹകരണ സംഘത്തെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്താനും ഈ മരണത്തിന് ഉത്തരവാദികളായവരെ പുറത്തു കൊണ്ടുവരാനും കഴിയണമെന്നും വി.ജോയി ആവശ്യപ്പെട്ടു. English Summary:
Anil Kumar Suicide: Anil Kumar Suicide is a tragic event that has sparked controversy in Kerala politics. The suicide of BJP councillor Anil Kumar has led to accusations and counter-accusations between BJP and CPM. |