പള്ളിക്കത്തോട് (കോട്ടയം) ∙ കലുങ്ക് സൗഹൃദ സംഗമത്തിനു ശേഷം മടങ്ങിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു നാട്ടുകാരൻ. വാഹനത്തിന്റെ മുന്നിൽച്ചാടിയ ഇദ്ദേഹത്തെ പൊലീസും ബിജെപി പ്രവർത്തകരും ചേർന്നു പിടിച്ചുമാറ്റി. ഇന്നലെ രാവിലെ 9.05ന് ആയിരുന്നു സംഭവം. പള്ളിക്കത്തോട് ബസ് സ്റ്റാൻഡിൽ കലുങ്ക് സൗഹൃദ സമ്മേളനത്തിനു ശേഷം കാറിൽ മടങ്ങാൻ തുടങ്ങിയപ്പോഴാണു പള്ളിക്കത്തോട് സ്വദേശി ഷാജി കരുണാകരൻ കാറിന്റെ സമീപത്തേക്ക് എത്തിയത്.   
 
കാറിന്റെ ഗ്ലാസിലും മുൻവശത്തും അടിച്ച ഷാജിയെ പൊലീസും ബിജെപി പ്രവർത്തകരും ചേർന്നു പിടിച്ചുമാറ്റി. വൈകിയാണ് എത്തിയതെന്നും ധനസഹായവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു നിവേദനമെന്നും പ്രവർത്തകരുടെ കയ്യിൽ കൊടുത്താൽ പരാതി സുരേഷ് ഗോപിയുടെ കയ്യിൽ എത്തില്ല എന്നതിനാലാണ് നേരിട്ട് നൽകാൻ ശ്രമിച്ചതെന്നും ഷാജി പറഞ്ഞു. പ്രവർത്തകർ മർദിച്ചെന്നും ഷാജി ആരോപിച്ചു.  
 
എന്നാൽ, പ്രത്യേക കൗണ്ടറുണ്ടായിട്ടും അപേക്ഷ അവിടെ നൽകിയില്ലെന്നും അപകടമുണ്ടാകുമെന്നു കരുതിയാണ് പിടിച്ചുമാറ്റിയതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. അപേക്ഷ സ്വീകരിച്ചു സമാധാനിപ്പിച്ചാണ് ഇദ്ദേഹത്തെ തിരിച്ചയച്ചതെന്നും പ്രവർത്തകർ പറഞ്ഞു. സുരക്ഷാ വീഴ്ച സംഭവിച്ചതായി ബിജെപി മേഖലാ പ്രസിഡന്റ് എൻ. ഹരി ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിപിൻ കെ.സുകുമാർ പൊലീസിൽ പരാതി നൽകി. English Summary:  
Suresh Gopi\“s car was blocked by a local resident in Pallikkathodu, Kottayam, after attending a public event. The individual jumped in front of the vehicle, leading to intervention by the police and BJP workers, sparking controversy and allegations of assault. |   
                
                                                    
                                                                
        
 
    
                                     
 
 
 |