തൃശൂർ ∙ കൈ വിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ഡൈമൺ ജിനു ജോസിനെ സാഹസികമായി പിടികൂടി തൃശൂർ റൂറൽ പോലീസ്. ജിനു ജോസിനെ രക്ഷപ്പെടാൻ സഹായിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ നെടുപുഴ ദിൽജിത്ത്, അരുൺ എന്നിവരും പിടിയിലായി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.   
 
ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എട്ടുമനയിലുള്ള വീട് കേന്ദ്രീകരിച്ച് ചെറുപ്പക്കാർക്കിടയിലും വിദ്യാർഥികൾക്കിടയിലും ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ‘മുടിയൻ’ എന്ന് വിളിക്കുന്ന എട്ടുമന സ്വദേശി പുതിയേടത്ത് വീട്ടിൽ ജിഷ്ണു (31) വിൽനിന്ന് നിരോധിത മാരക രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തു.  
   
 
ജിഷ്ണുവിന് എംഡിഎംഎ നൽകിയത് ഡൈമൺ എന്നറിയപ്പെടുന്ന ചൊവ്വൂർ സ്വദേശി മാളിയേക്കൽ വീട്ടിൽ ജിനു ജോസ് (31) എന്നയാളാണ്. ചൊവ്വൂരുള്ള ഫാം കേന്ദ്രീകരിച്ച് ജിനു ജോസ് ലഹര കച്ചവടം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് സംഘം അവിടെയെത്തി യുവാവിനെ പിടികൂടി. കയ്യിൽ വിലങ്ങ് അണിയിക്കാൻ ശ്രമിക്കുന്നതിനിടെ ജിനു പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ പെരിഞ്ചേരി ഭാഗത്ത് ഇയാൾ ഉള്ളതായി വിവരം ലഭിച്ചു. ഇവിടെയെത്തിയ പൊലീസ് സംഘം ജിനുവിനെ ഒരു വീടിന്റെ ടെറസിന്റെ മുകളിൽ നിൽക്കുന്നതായി കണ്ടു.  
   
 
പോലീസിനെ കണ്ട ജിനു വീടിന്റെ ടെറസിൽ നിന്ന് ചാടി ഓടി. പിൻതുടർന്ന അന്വേഷണ സംഘം സാഹസികമായി യുവാവിനെ പിടികൂടുകയുമായിരുന്നു. ജിനുവിന്റെ കൈയ്യിലുള്ള വിലങ്ങ് മുറിക്കാനായും രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായം ചെയ്തതിനാണ് ദിൽജിത്തിനെയും അരുണിനെയും അറസ്റ്റ് ചെയ്തത്.പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് 2019 ൽ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും മൂന്ന് വധശ്രമക്കേസുകളിലും പോലീസുദ്യോഗസ്ഥരെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയ രണ്ട് കേസുകളിലും ജിനു ജോസ് പ്രതിയാണ്.  
 
കൂടാതെ മാരകായുധം കൈവശം വയ്ക്കുക, മോഷണം, അടിപിടി എന്നിങ്ങനെയുള്ള ആകെ പതിനാല് ക്രമിനൽക്കേസുകൾ ഇയാൾക്കെതിരെ ഉണ്ട്.ദിൽജിത്ത് അഞ്ച് അടിപിടിക്കേസുകളിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസുകളിലും ഉൾപ്പെടെ പതിനൊന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. അരുൺ തൃശൂർ, മലപ്പുറം ജില്ലകളിലായി മയക്കുമരുന്ന് വിൽപന, മോഷണം എന്നിങ്ങനെയുള്ള നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. English Summary:  
Jinu Jose, the accused in a double murder case, was re-arrested after escaping from police custody in Thrissur. The police investigation also led to the arrest of those who helped him escape. The accused is also involved in drug trafficking. |