കൊടുംകുറ്റവാളികൾ മനുഷ്യമനസ്സിൽ കടന്നുകൂടിയാൽ പിന്നെ ഗോവിന്ദച്ചാമി ജയിൽ ചാടിയതുപോലെ എളുപ്പം പുറത്തു കടക്കില്ല. ബോധ്യം വരുന്നില്ലെങ്കിൽ സാക്ഷാൽ സുകുമാരക്കുറുപ്പിന് മലയാളിയുടെ മനസ്സിലുള്ള സ്ഥാനം ഓർത്താൽ മതി. സുകുമാരക്കുറുപ്പിന്റെ കാര്യത്തിൽ കേരളത്തിലുള്ളവർ മാത്രമല്ല, മറുനാട്ടിലുള്ള മലയാളികളും ജാഗ്രതയിലായിരുന്നുവെന്നു ഞാൻ അറിയുന്നത് 30 വർഷം മുൻപ് ആലപ്പുഴയിൽ എസ്പി ആയിരിക്കുമ്പോഴാണ്.
- Also Read ചിരിയുടെ സ്വന്തം വീട്
അക്കാലത്ത് ആലപ്പുഴയിലെ എന്റെ ഓഫിസിലേക്ക് ഒരു സന്ധ്യാനേരത്ത് അപ്രതീക്ഷിതമായി 4 ഉദ്യോഗസ്ഥർ കടന്നുവന്നു. എസ്ഐമാരായ പി.എം.വർഗീസ്, ബി.വർഗീസ്, പൊലീസുകാരായ കോയ, സ്വാമിനാഥൻ. ഈ നാൽവർ സംഘത്തെ ഞാൻ ചില കുറ്റാന്വേഷണ ദൗത്യങ്ങൾ ഏൽപ്പിച്ചിരുന്നു. അന്ന് അവരുടെ മുഖത്ത് സാധാരണയിൽ കവിഞ്ഞ പ്രസരിപ്പ് ഞാൻ കണ്ടു. സ്വാമിനാഥന്റെ പതിവു പുഞ്ചിരിയിൽ ഒരു നവചൈതന്യം. എന്നോട് എന്തോ പറയാനുള്ള വ്യഗ്രത. ‘ഒരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട് സർ’ ബി.വർഗീസ് സംഭാഷണം തുടങ്ങി. ‘ലക്ക് ഉണ്ടെങ്കിൽ നമുക്ക് സുകുമാരക്കുറുപ്പിനെ കിട്ടും.’ പി.എം.വർഗീസ് ചുരുങ്ങിയ വാക്കുകളിൽ കാര്യം പറഞ്ഞു. എന്തുകൊണ്ടോ എന്റെ മനസ്സിൽ ലഡു പൊട്ടിയില്ല. ഞാൻ പൊലീസാകുന്നതിനു മുൻപു തന്നെ, പലയിടത്തും സുകുമാരക്കുറുപ്പ് പ്രത്യക്ഷപ്പെട്ടതും സംശയിച്ചു കസ്റ്റഡിയിലെടുത്തതും പിന്നെ ഇളിഭ്യരായതുമായ എത്ര കഥകൾ കേട്ടിരിക്കുന്നു.
എന്റെ ഉദ്യോഗസ്ഥർക്കു കിട്ടിയ വിവരം അനുസരിച്ച് സുകുമാരക്കുറുപ്പ് രാജസ്ഥാനിലെ കോട്ട ജില്ലയിൽ താമസിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്തായിരുന്നല്ലോ സുകുമാരക്കുറുപ്പിന്റെ വിഹാരകേന്ദ്രം. ഈ പ്രദേശത്തു ജനിച്ചുവളർന്നു കോട്ടയിൽ ജോലി ചെയ്യുന്ന ഒരാളായിരുന്നു പൊലീസിനു വിവരം നൽകിയത്.
അവിടെ തെർമൽ പവർ പ്ലാന്റിൽ മലയാളികൾ ഉൾപ്പെടെ ധാരാളം ഇതരസംസ്ഥാനക്കാർ ജോലി ചെയ്തിരുന്നു. അവരിൽ നിന്നെല്ലാം അകലം പാലിച്ചു ഒറ്റയാനായി കഴിയുന്ന ആൾ സുകുമാരക്കുറുപ്പ് ആണെന്നു തന്നെ അയാൾ ഉറപ്പിച്ചു. ഹെയർസ്റ്റൈൽ കണ്ടപ്പോഴാണു നമുക്ക് വിവരം നൽകിയ ആളുടെ ഉള്ളിലെ ഡിറ്റക്ടീവ് ഉണർന്നത്. അക്കാലത്ത് സുകുമാരക്കുറുപ്പിന്റെ വീരചരിതം ചിത്രങ്ങൾ സഹിതം ഇടയ്ക്കിടെ വാരികകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആ ചിത്രങ്ങളിലെ ഹെയർസ്റ്റൈലും കോട്ടയിലെ ആളുടെ ഹെയർസ്റ്റൈലിനും നല്ല സാമ്യം. അതോടെ നമ്മുടെ ഡിറ്റക്ടീവ് അയാളുടെ പിറകെ കൂടി. പക്ഷേ അയാൾ ആരെയും അടുപ്പിക്കുന്നില്ല. എങ്കിലും പലവട്ടം അയാളോടു സംസാരിക്കാൻ ശ്രമിച്ചു. ചുരുങ്ങിയ സംസാരം കൊണ്ടുതന്നെ അയാളുടെ സംസാരരീതി ആലപ്പുഴ, ചെങ്ങന്നൂർ ശൈലിയിലാണ് എന്നു മനസ്സിലാക്കി. നാടിനെപ്പറ്റി ചോദിച്ചപ്പോൾ ഒരിക്കൽ പത്തനംതിട്ട എന്നു മാത്രം പറഞ്ഞു. അയാൾ എന്തോ രഹസ്യം ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നു ഡിറ്റക്ടീവിനു മനസ്സിലായി. ലഭിച്ച വിവരങ്ങളുടെ കണ്ണികൾ കൂട്ടിനോക്കിയപ്പോൾ അയാളിലെ ഡിറ്റക്ടീവ് ഉറപ്പിച്ചു–കോട്ടയിലെ തെർമൽ പ്ലാന്റിൽ ജോലി ചെയ്യുന്നത് പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പ് തന്നെ. അയാൾ പൊലീസിനെ വിവരമറിയിച്ചു.
വിശദമായ അന്വേഷണം ആവശ്യമുള്ള വിഷയമാണെന്നു ഞങ്ങൾക്കു മനസ്സിലായി. കോട്ട ജില്ലയിലെ ആ മനുഷ്യൻ ചിലപ്പോൾ സുകുമാരക്കുറുപ്പ് തന്നെയാകാം. അല്ലെങ്കിൽ ഒളിവിൽ കഴിയുന്ന മറ്റേതെങ്കിലും കുറ്റവാളി. പിന്നെ വൈകിയില്ല. ഞാൻ കോട്ട എസ്പിയുമായി സംസാരിച്ചു. പിന്നാലെ നാൽവർ സംഘം ഡൽഹി വഴി രാജസ്ഥാനിലേക്കു തിരിച്ചു. വിവരം നൽകിയ ഞങ്ങളുടെ ‘ഡിറ്റക്ടീവും’ സഹായത്തിനുണ്ടായിരുന്നു. ധാരാളം മലയാളികൾ ജോലി ചെയ്തിരുന്ന തെർമൽ പ്ലാന്റിന്റെ പരിസരത്തു വച്ചു ഏറെ ബുദ്ധിമുട്ടി അവർ ‘സുകുമാരക്കുറുപ്പിനെ’ കണ്ടെത്തി.
ചെങ്ങന്നൂരിന് അടുത്തുതന്നെയായിരുന്നു അയാളുടെ വീട്. ഞങ്ങളുടെ ഡിറ്റക്ടീവ് കണ്ടെത്തിയ കാര്യങ്ങളൊക്കെ കിറുകൃത്യം. കുറച്ചുനേരം സംസാരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. നാട്ടിൽ നിന്നും വീട്ടിൽ നിന്നുമെല്ലാം അകലം പാലിച്ചു ഏറെ വർഷങ്ങളായി അയാൾ രാജസ്ഥാനിൽ ഏതാണ്ടൊരു ഒളിവുജീവിതം നയിക്കുകയായിരുന്നു. അതിന്റെ രഹസ്യം അയാൾ പൊലീസിനോടു വെളിപ്പെടുത്തി. അയാൾ ചെയ്ത കുറ്റം കൊലപാതകമല്ല; പ്രണയമായിരുന്നു. വീട്ടുകാരുടെ കടുത്ത എതിർപ്പിനും നാട്ടിൽ വലിയ കോലാഹലങ്ങൾക്കും ആ പ്രണയം വഴിമരുന്നിട്ടു. ജീവിതം തീച്ചുളയായപ്പോൾ നാടും വീടും വിട്ടു അയാൾ രാജസ്ഥാനിലെത്തി. ആ സംസാരം തുടങ്ങും മുൻപുതന്നെ അയാൾ സുകുമാരക്കുറുപ്പല്ലെന്നു പൊലീസിനു മനസ്സിലായിരുന്നു. പൊലീസുകാരുടെ അനുതാപപൂർവമായ ഇടപെടൽ അയാളുടെ മനസ്സിൽ സ്വന്തം നാടിന്റെയും വീടിന്റെയും ഓർമയുണർത്തി. അയാൾ വീട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. സുകുമാരക്കുറുപ്പിന്റെ കാര്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്കു മുൻപു സ്വന്തം വീട്ടിൽ നിന്നു അറ്റുപോയ ഒരു കണ്ണിയെ തിരികെ വിളക്കിച്ചേർക്കാൻ പൊലീസിന്റെ ഇടപെടൽ ഉപകരിച്ചു. അതു നൽകുന്ന ചാരിതാർഥ്യം ചെറുതല്ല. പ്രിയപ്പെട്ട ആ നാൽവർ സംഘത്തിനു നന്ദി; രാജസ്ഥാനിലെ ഡിറ്റക്ടീവിനും. English Summary:
The Enduring Mystery of Sukumar Kurup: Sukumar Kurup remains one of Kerala\“s most infamous unsolved mysteries. This article delves into a personal account by former DGP A. Hemachandran about a search operation for Sukumar Kurup, highlighting the enduring fascination and the unexpected outcomes of such investigations. It portrays the relentless pursuit of justice and the complexities of human lives intertwined with crime. |