തിരുവനന്തപുരം ∙ ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണം പൂശിയതു സംബന്ധിച്ച വിവാദത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശനിയാഴ്ച വിജിലൻസ് ചോദ്യം ചെയ്തേക്കും. 1998 ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതു മുതൽ 2019 ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശിയതുവരെയുള്ള വിവരങ്ങൾ അന്വേഷിക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റി ആരോടൊക്കെ എത്ര പണം പിരിച്ചെന്നും അന്വേഷിക്കും. ഇതേസമയം, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടത് താനല്ലെന്നും സത്യം പുറത്തുവരേണ്ടത് ആവശ്യമാണെന്നും പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തെത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു.
- Also Read കാനത്തെ ‘നയ’ത്തിൽ തിരുത്തി ബിനോയ്; സംസ്ഥാന സെക്രട്ടേറിയറ്റ് തിരികെ വരുന്നതിൽ ബിനോയ് ടച്ച്
സ്വർണപ്പാളി എടുത്തുകൊണ്ടുപോയത് താനല്ല. ഇക്കാര്യത്തിൽ താൻ തെറ്റുകാരനല്ല. പറയാനുള്ളതു കോടതിയെ അറിയിച്ചിട്ടുണ്ട്. ആവശ്യമായ രേഖകൾ കൈമാറും. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകും– പോറ്റി പറഞ്ഞു. അതേസമയം, റജിസ്റ്ററിൽ രേഖപ്പെടുത്താതെ വഴിപാടുവസ്തുക്കൾ എങ്ങനെ പുറത്തുകൊണ്ടുപോയെന്ന ചോദ്യത്തിന് പോറ്റി മറുപടി നൽകിയില്ല. വാസുദേവൻ പീഠം വീട്ടിലെത്തിച്ചിട്ട് എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്നതിനും പ്രതികരണമുണ്ടായില്ല.
കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി ഭക്തിയുടെ മറവിൽ ശബരിമലയും ഇതര സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് വ്യാപകമായ പണപ്പിരിവു നടത്തിയതായാണ് വിജിലൻസിനു ലഭിച്ചിരിക്കുന്ന വിവരം. അന്നദാനത്തിന്റെ പേരിൽ വ്യാപകമായ പിരിവാണു തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലും മഹാരാഷ്ട്രയിലും നടത്തിയത്. സ്വർണപ്പാളി വീടുകളും മറ്റു ചിലയിടങ്ങളിലും എത്തിച്ചും പണം പിരിച്ചു. മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഉപയോഗപ്പെടുത്തി. ഇതിന് ഏതാനും ദേവസ്വം ഉദ്യോഗസ്ഥന്മാരുടെ പിന്തുണയുമുണ്ടായിരുന്നു.
- Also Read പട്ടികയിൽ നിന്ന് എപിക് നമ്പർ നീക്കി; ഇരട്ടവോട്ടുകൾ നീക്കാനുള്ള പ്രതിപക്ഷ ശ്രമം ‘മരവിപ്പിച്ചു’
സ്വർണം സ്പോൺസർ ചെയ്തെന്ന് വ്യവസായി
ബെംഗളൂരു ∙ ദ്വാരപാലകശിൽപത്തിൽ പൂശാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണു സ്വർണം സ്പോൺസർ ചെയ്തതെന്ന് ബെംഗളൂരുവിലെ വ്യവസായി രമേഷ് റാവു പറഞ്ഞു. പോറ്റിയും അനന്തകൃഷ്ണൻ എന്നൊരാളും ചേർന്നാണ് സ്വർണം പൂശാൻ ചുമതല നൽകിയതെന്നും റാവു ചാനലിനോടു വ്യക്തമാക്കി. സ്വർണം ചെന്നൈയിലേക്കു കൊണ്ടുപോയില്ല. രേഖകളിൽ ഒപ്പിട്ടു നൽകുക മാത്രമാണ് ചെയ്തത്. ശബരിമലയിൽ വഴിപാട് നൽകുന്നതു ഭാഗ്യമായാണ് കരുതിയതെന്നും അതിനാലാണ് സ്പോൺസർ ആയതെന്നും റാവു വ്യക്തമാക്കി. കഴിഞ്ഞ മാസം ദേവസ്വം വിജിലൻസ് റാവുവിനോട് വിവരങ്ങൾ തിരക്കിയിരുന്നു.
ഇതിനിടെ, ശ്രീകോവിലിന്റെ വാതിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി 2019 ൽ ശ്രീരാംപുര ക്ഷേത്രത്തിൽ കൊണ്ടുവന്നതെന്ന് ക്ഷേത്രം ട്രസ്റ്റി വിശ്വംഭരൻ പറഞ്ഞു. അന്ന് ഭക്തർക്ക് ഇത് ദർശിക്കാനുള്ള അവസരമുണ്ടായിരുന്നു. ഇവിടെനിന്നു ശബരിമലയിലേക്കെന്ന് പറഞ്ഞാണു കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. English Summary:
Sabarimala Gold Plating Controversy: Sabarimala gold plating controversy involves allegations against Unnikrishnan Potti regarding irregularities in the gold plating process at Sabarimala temple. The vigilance department is investigating the matter, questioning Unnikrishnan Potti and examining financial transactions related to the gold plating. |