കണ്ടനാട് ∙ പാടത്ത് പൊന്ന് വിളയിക്കാൻ നടൻ ധ്യാൻ ശ്രീനിവാസൻ. കണ്ടനാട് പാടശേഖരത്തിലാണു പാടശേഖര സമിതിയുടെ ഒപ്പം ചേർന്ന് ഇത്തവണ ധ്യാനും കൃഷിയിറക്കുന്നത്. തമാശകളുമായി നടൻ രംഗത്ത് എത്തിയതോടെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും  ഹാപ്പി. ഉദ്ഘാടകനായ എംപി ഹൈബി ഈഡനൊപ്പം ധ്യാൻ നെല്ലു വിതച്ചു. കണ്ടനാട് പാടശേഖരത്തിൽ കൃഷി ചെയ്യുന്നത് ലാഭം നോക്കിയിട്ടല്ല. ഇതൊരു പാഷനാണ്.തരിശു കിടന്ന സ്ഥലത്ത് അച്ഛൻ ശ്രീനിവാസൻ വർഷങ്ങൾക്കു മുൻപ് കൃഷി ഇറക്കിയതും ഇങ്ങനെ തന്നെ. അച്ഛന്റെ അച്ഛൻ കർഷകനായിരുന്നു.  
 
 അതുകൊണ്ടുതന്നെ അച്ഛന് കൃഷിയോടുള്ള പാഷൻ ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ലാഭത്തിനപ്പുറം ഇങ്ങനെ ഒരു സംസ്കാരം കൊണ്ടുവരണമെന്നും ജൈവ കൃഷി കൊണ്ടുവരണം എന്നും അദ്ദേഹത്തിന് താൽപര്യം ഉണ്ടായിരുന്നെന്നും ധ്യാൻ പറഞ്ഞു. ഉദയംപേരൂർ കൃഷിഭവനു കെട്ടിടം പണിയാൻ വേണ്ടി എംപി ഫണ്ടിൽ നിന്ന് 52 ലക്ഷം രൂപ അനുവദിച്ചതായി ഹൈബി ഈഡൻ പറഞ്ഞു. 80 ഏക്കറിലാണ് ഇത്തവണത്തെ കൃഷി. നടൻ ശ്രീനിവാസൻ തുടങ്ങിയ 2 ഏക്കറിലെ കൃഷിയാണു പടിപടിയായി ഉയർത്തി ഇത്രയും ഏക്കറിലേക്കു വ്യാപിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകൾ കാരണം ശ്രീനിവാസൻ പരിപാടിക്ക് എത്തിയില്ല.   
 
ധ്യാനിന്റെ ഒപ്പം നാട്ടുകാരായ മനു ഫിലിപ്പ് തുകലൻ, സാജു കുര്യൻ വൈശ്യംപറമ്പിൽ എന്നിവർ ചേർന്നാണ് പാടം പാട്ടത്തിനെടുത്തു കൃഷി ഇറക്കുന്നത്. ഉമ വിത്തുകളാണു ഇത്തവണ വിതച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അധ്യക്ഷത വഹിച്ചു. നടൻ മണികണ്ഠൻ ആചാരി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, മധ്യ കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ഫൗണ്ടർ ജോർജ് കുളങ്ങര, ആത്മ പ്രോജക്ട് ഡയറക്ടർ സഞ്ജു സൂസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. അനിത, സ്ഥിരസമിതി അധ്യക്ഷരായ സുധ നാരായണൻ, ടി.കെ. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു പി. നായർ, പഞ്ചായത്ത് അംഗങ്ങളായ ആൽവിൻ സേവ്യർ, ബിനു ജോഷി, കൃഷി ഡപ്യൂട്ടി ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ട്, അസിസ്റ്റന്റ് ഡയറക്ടർ ബി. ഇന്ദു, പ്രിൻസിപ്പൽ കൃഷി ഓഫിസർ പി. ഇന്ദു നായർ, പഞ്ചായത്ത് സെക്രട്ടറി എസ്. ഷാജി, കൃഷി ഓഫിസർ സീനു ജോസഫ് എന്നിവർ പ്രസംഗിച്ചു.  
 
മണ്ണിനെ അറിഞ്ഞ്, ചെളിയിൽ കളിച്ച് യുവ തലമുറ  
 പാടത്തെ ചെളിയിൽ കളിച്ചു തിമിർത്തു പുതുതലമുറ. കണ്ടനാട് പാടശേഖരത്തിലെ വിത ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ചെളിയിൽ പന്തു കളിക്കാനുള്ള അവസരം യുവാക്കൾക്കായി ഒരുക്കിയത്. ചെളിയും വെള്ളവും നിറഞ്ഞ വയൽ ചെറുപ്പക്കാർക്ക് ആവേശക്കാഴ്ചയായി. പഴയ കാലത്തിന്റെ ഓർമകൾ പുതുക്കാൻ ഒട്ടേറെ പേരാണ് ഇന്നലെ ഇവിടെ എത്തിയത്. മണ്ണിനെ അറിഞ്ഞു മണ്ണിൽ കളിച്ചു രസിക്കാൻ യുവതികൾ അടക്കം എത്തിയിരുന്നു. വട്ടുക്കുന്ന് ഇൻഫിനിറ്റി ജിംമ്മിന്റെ നേതൃത്വത്തിലായിരുന്നു ചെളിയിൽ കളിക്കാൻ അവസരം ഒരുക്കിയത്. കളിക്കാരെ കാണാൻ ധ്യാൻ ശ്രീനിവാസൻ എത്തിയപ്പോൾ ‘ ഓ.. നരൻ.. ഞാനൊരു നരൻ..’’ എന്ന പാട്ടുപാടിയാണ് ഇവർ എതിരേറ്റത്. ഇവർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് ധ്യാനും സംഘവും മടങ്ങിയത്. അടുത്ത തവണ മുതൽ പാടത്ത് മഡ് ഫുഡ്ബോൾ വേണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. English Summary:  
Dhyan Sreenivasan promotes farming by participating in paddy cultivation at Kandanad. He continues his father\“s legacy of supporting local agriculture and inspiring youth involvement in farming. The initiative aims to promote organic farming practices and connect the younger generation with traditional methods. |