ആൾക്കൂട്ടത്തിന്റെ മനശ്ശാസ്ത്രവും തമിഴക രാഷ്ട്രീയവും കെട്ടുപിണഞ്ഞു കിടക്കുകയാണ്. ആൾക്കൂട്ടമില്ലെങ്കിൽ രാഷ്ട്രീയമില്ല എന്ന നിലയിലാണ് ദ്രാവിഡരാഷ്ട്രീയ നേതാക്കളുടെ മനസ്സ് സഞ്ചരിക്കുന്നത്. ജനം കൂടുന്നതനുസരിച്ചു രാഷ്ട്രീയഭാവി ശോഭനമാക്കാൻ കഴിയുമെന്ന തെറ്റായ ചിന്താഗതിയാണ് തമിഴ് വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയിന്റെ കരൂർപ്രകടനത്തിലും നാം കണ്ടത്.
- Also Read കരൂർ ദുരന്തം: മരണം 40; ടിവികെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്
39 പേർ മരിക്കാനും 65 പേർക്കു സാരമായി പരുക്കേൽക്കാനും കാരണമായ ഈ മഹാസമ്മേളനദുരന്തത്തിന്റെ ഉത്തരവാദിത്തം വിജയ് മാത്രമല്ല തമിഴ്നാട് സർക്കാരും ഏറ്റെടുക്കേണ്ടതാണ്. ആൾക്കൂട്ടങ്ങളിലേക്കു മരണം ഇരച്ചുകയറിച്ചെല്ലുന്നതിനു തമിഴ്നാട്ടിൽ അനേകം ഉദാഹരണങ്ങളുണ്ട്. ആദ്യ ദ്രാവിഡ മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈയുടെ സംസ്കാരച്ചടങ്ങിലാണ് ചരിത്രം സൃഷ്ടിച്ച ആൾക്കൂട്ടമുണ്ടായത്. 1969 ഫെബ്രുവരി മൂന്നിന് അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ ഒന്നരക്കോടിപ്പേർ പങ്കെടുത്തെന്നും ഒട്ടേറെ മരണങ്ങൾക്ക് അതു കാരണമായെന്നും ചരിത്രം പറയുന്നു. എന്നാൽ, അതിദാരുണമായ ആൾക്കൂട്ട വിനാശത്തിനു സാക്ഷ്യം വഹിച്ചത് 1992 ൽ കുംഭകോണത്തു ജയലളിത നടത്തിയ മഹാസമ്മേളനമാണ്. അന്ന് അൻപതോളം പേർക്കാണ് തിക്കിലും തിരക്കിലും ജീവഹാനിയുണ്ടാത്.
- Also Read അപകടത്തിനു തൊട്ടുമുൻപു കല്ലേറ്, ഗൂഢാലോചന; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ
രാഷ്ട്രീയത്തിന്റെ നിറപ്പകിട്ടിൽ ഭ്രമിച്ച് ഓടിയെത്തുന്ന ആൾക്കൂട്ടത്തിന്റെ തള്ളലിൽ ജീവൻ നഷ്ടപ്പെടുന്നത് സാധാരണക്കാർക്കാണ്. നിലവിലുള്ള ഭരണത്തോടുള്ള അതൃപ്തിയാണ് ഇത്തരത്തിലുള്ള ജനസഞ്ചയം രാഷ്ട്രീയ മഹാകുംഭമേളകളിലേക്ക് എത്താൻ ഒരു കാരണം. Malayala Manorama Online News, Kerala News, Malayalam News, Accident News Kerala, Karur News, Malayalam Newspaper, Latest Malayalam News, Kerala Accident Today, Viral News Kerala, Malayalam News Updates, വാർത്ത, കേരള വാർത്ത, അപകടം, ദുരന്തം, അന്തരിച്ച
നേതാക്കളുടെ മരണം ആഘോഷമാക്കുന്നതിലും തമിഴ്നാട്ടിലെ രാഷ്ട്രീയക്കാർ പിന്നിലല്ല. 1987 ഡിസംബർ 24ന് എംജിആർ അന്തരിച്ചപ്പോൾ ലക്ഷക്കണക്കിനു പേരാണ് മറീന ബീച്ചിൽ തിങ്ങിക്കൂടിയത്. 2016 ഡിസംബർ അഞ്ചിനു ജയലളിതയും 2018 ഓഗസ്റ്റ് ഏഴിനു കരുണാനിധിയും അന്തരിച്ചപ്പോൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ വളരെയധികം കഷ്ടപ്പെടേണ്ടി വന്നു. ആൾക്കൂട്ട രാഷ്ട്രീയമുതലെടുപ്പിന്റെ കാര്യത്തിൽ ഡിഎംകെയും പിന്നിലല്ല. അണ്ണാദുരൈക്കു ശേഷം മുഖ്യമന്ത്രിയായ എം.കരുണാനിധിയാണ് ഈ ആൾക്കൂട്ടമനശ്ശാസ്ത്രം മനസ്സിലാക്കിയ മറ്റൊരാൾ. എംജിആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയയോഗങ്ങളിലും വൻജനപ്രവാഹമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ദിവസക്കൂലി കൊടുത്താണ് ആൾക്കൂട്ടത്തെ രാഷ്ട്രീയക്കാർ സമ്മേളനസ്ഥലത്തേക്കു ലോറികളിലും ബസുകളിലുമൊക്കെ കൊണ്ടുവരുന്നത്. വിജയ്‍യുടെ സമ്മേളനത്തിലും അതുതന്നെയാണ് സംഭവിച്ചത്.
സിനിമയുടെ മാസ്മരപ്രഭ വളമാക്കി അധികാരം കൊയ്യാമെന്നതാണ് തമിഴകത്തെ സിനിമാരാഷ്ട്രീയക്കാരുടെ വ്യാമോഹം. വിജയകാന്തും രജനികാന്തുമൊക്കെ ഇത്തരം രാഷ്ട്രീയവിഭ്രമങ്ങളുടെ മറനീക്കി പുറത്തുവന്നവരാണ്. ഒപ്പം ആൾക്കൂട്ടമില്ലെങ്കിൽ അധികാരത്തിലെത്താനാകില്ലെന്ന് ആദ്യമായി മനസ്സിലാക്കിയതു സാക്ഷാൽ അണ്ണാദുരൈയാണ്. അദ്ദേഹം നാടകത്തിലൂടെയും സിനിമയിലൂടെയും ആൾക്കൂട്ടത്തെ വശീകരിക്കാൻ ശ്രമിച്ചു. പക്ഷേ, അത് ഇന്നത്തെ രാഷ്ട്രീയക്കാർ സംഘടിപ്പിക്കുന്നതുപോലുള്ള ആൾക്കൂട്ടമായിരുന്നില്ല. കാലം മുന്നോട്ടുപോയതോടെ ദ്രാവിഡരാഷ്ട്രീയത്തിന്റെ ബലം ആൾക്കൂട്ടമാണെന്നു തുടർന്നുവന്ന നേതാക്കൾ കണ്ടെത്തി.
നിഷ്കളങ്കരായ സാധാരണക്കാർ വെള്ളിത്തിരയിലെ വർണപ്പകിട്ടുള്ള നായകനെ നേരിൽക്കാണാൻ ആവേശം പ്രകടിപ്പിക്കുമ്പോഴാണ് ആൾക്കൂട്ടങ്ങളുടെ കുത്തൊഴുക്ക് സംഭവിക്കുന്നത്. വാസ്തവത്തിൽ രാഷ്ട്രീയമല്ല അവരെ ഈ ജനപ്രവാഹത്തിലേക്കു വലിച്ചിഴച്ചുകൊണ്ടു പോകുന്നത്. വിശ്വാസങ്ങളല്ല, വിഭ്രമങ്ങളാണ് അവരെ നയിക്കുന്നത്. അതുകൊണ്ടാണ് കുഞ്ഞുങ്ങളെയും കൂട്ടി അവർ മൈതാനങ്ങളിൽ എത്തുന്നത്. മരിച്ചവരിലും പരുക്കേറ്റവരിലും നല്ലൊരുപങ്ക് കുട്ടികളായിരുന്നെന്ന റിപ്പോർട്ട് രാഷ്ട്രീയക്കാരുടെ മനസ്സിൽ കയറുമെന്നു തോന്നുന്നില്ല. കാണാതായ കുട്ടികളെത്തേടി നടക്കുന്ന മാതാപിതാക്കളെയാണ് ആശുപത്രികളിലും പടയൊഴിഞ്ഞ തെരുവുകളിലും കാണുന്നതെന്ന് അവിടം സന്ദർശിച്ച മാധ്യമപ്രവർത്തകർ പറയുന്നു. ആ കാഴ്ച ആർക്കാണ് മറക്കാനാവുക?
ആരിൽനിന്നു കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് അർധപട്ടിണിക്കാരായ സാധാരണക്കാർ അന്വേഷിക്കുന്നത്. അവരുടെ രാഷ്ട്രീയവിശ്വാസങ്ങൾക്കു പരിമിതികളേറെയാണ്. തൊഴിലും വിദ്യാഭ്യാസവും ഭക്ഷണവും തുച്ഛമായ ജനസാമാന്യത്തിന്റെ ആകത്തുകയാണ് ഇവിടത്തെ രാഷ്ട്രീയബോധം. അതു മുതലെടുക്കാൻ വളരെ എളുപ്പമാണ്. അണ്ണാദുരൈ മുതൽ വിജയ് വരെയുള്ള രാഷ്ട്രീയനേതാക്കൾ ശ്രമിക്കുന്നതും അതിനാണ്. ഒരുതരത്തിൽ ഇതു തമിഴകത്തിന്റെ ശാപമാണ്, ദുരന്തമാണ്.
(തമിഴ്നാട്ടിലെ മുതിർന്ന മാധ്യമപ്രവർത്തകനാണ് മലയാളിയായ ലേഖകൻ) English Summary:
The Deadly Curse of Crowd Politics in Tamil Nadu: A Tragic History  |
|