തിരുവനന്തപുരം ∙ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ പ്രസിഡന്റായ തിരുവനന്തപുരം ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിൽനിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത 70 പേരുടെ പട്ടിക നേമത്തെ ആർഎസ്എസ് നേതാവിന് കൈമാറിയിരുന്നതായി വിവരം.  വലിയവിള സ്വദേശിയായ നിക്ഷേപകയ്ക്ക് ചികിത്സയ്ക്ക് പണം നൽകാൻ കഴിയാതെ വന്നതാണ് അനിലിനെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടതെന്നാണ് പൊലീസ് നൽകുന്ന സൂചന.  30 ലക്ഷം രൂപ വായ്പയെടുത്ത മൊബൈൽ ഷോപ്പ് ഉടമയ്ക്കു പുറമേ, നിലവിലെ കൗൺസിലറും മെഡിക്കൽ സ്റ്റോർ ഉടമയും ലക്ഷങ്ങളുടെ കുടിശിക വരുത്തിയവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.   
 
9 മാസം മുൻപാണ് സഹകരണസംഘത്തിൽ പ്രതിസന്ധി രൂക്ഷമായത്. സഹപ്രവർത്തകർക്കൊപ്പം വായ്പ കുടിശികയുള്ളവരെ നേരിട്ട് കണ്ട് കുറച്ച് പണമെങ്കിലും അടയ്ക്കണമെന്ന് പലവട്ടം അനിൽ ആവശ്യപ്പെട്ടിരുന്നു.  സ്ഥിരംനിക്ഷേപത്തുക പിൻവലിക്കാൻ വലിയവിള സ്വദേശി എത്തിയപ്പോൾ ഓഗസ്റ്റ് പകുതിയോടെ പണം നൽകാമെന്ന് അനിൽ ആദ്യം അറിയിച്ചു. ഈ സമയപരിധിക്കുള്ളിൽ പണം നൽകാൻ കഴിയാതെ വന്നപ്പോൾ മുൻപ് നിശ്ചയിച്ച ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നു.   
 
ഇതിനിടെ വാർഡ് കൗൺസിലർക്കൊപ്പം വീട്ടിലെത്തി ഈ മാസം പണം നൽകാമെന്ന് അറിയിച്ചു. ഇതനുസരിച്ച് ശസ്ത്രക്രിയയ്ക്കായി പുതിയ തീയതി നിശ്ചയിച്ചെങ്കിലും ആ തീയതിയും പണം നൽകാൻ കഴിഞ്ഞില്ല. സംഘത്തിലെ മറ്റു ഭരണസമിതി അംഗങ്ങളെ വിഷയത്തിൽ ഇടപെടുത്താനായി പൊലീസ് സഹായവും അനിൽ തേടിയിരുന്നതായി വിവരമുണ്ട്. അടുത്ത സൗഹൃദമുള്ള പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറെ ഇതിനായി അനിൽ ബന്ധപ്പെട്ടിരുന്നെന്നാണ് വിവരം.   
 
സംഘത്തിൽ ക്രമക്കേടുകൾ സ്ഥിരീകരിച്ച് സഹകരണ വകുപ്പ് 
 തിരുവനന്തപുരം∙ തസ്തിക ഇല്ലാതിരുന്നിട്ടും കലക‍്ഷൻ ഏജന്റുമാരെ നിയമിച്ച് കമ്മിഷൻ നൽകിയ വകയിലും താൽക്കാലിക ജീവനക്കാർക്കു ശമ്പളം നൽകിയ വകയിലും 1.86 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിനുണ്ടായിരുന്നതായി റിപ്പോർട്ട്. സി ക്ലാസ് അംഗങ്ങൾക്ക് പരിധിയിൽ കൂടുതൽ വായ്പ അനുവദിച്ചതിലൂടെ 2.54 കോടി കുടിശ്ശികയായതായും ഇതു പിരിച്ചെടുക്കാൻ കഴിയാത്ത തുകയാണെന്നും റിപ്പോർട്ടിലുണ്ട്. സർക്കാർ നിർദേശങ്ങൾക്കു വിരുദ്ധമായി നിക്ഷേപകർക്ക് പലിശ നൽകിയ ഇനത്തിൽ 14.14 ലക്ഷം രൂപയുടെ നഷ്ടവും സഹകരണ അസിസ്റ്റന്റ് റജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. പലിശ ഇനത്തിൽ നഷ്ടമുണ്ടായ 14.14 ലക്ഷം രൂപ 18% പലിശ സഹിതം സെക്രട്ടറിയിൽനിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. Suresh Gopi, Uniform Civil Code, Hindu Religious Consortium, AIIMS Alappuzha, Kulukku Sabha, Malayala Manorama Online News, Rubber Farmers Carbon Credit, Poverty Alleviation, Central Government Schemes, Kerala News, സുരേഷ് ഗോപി, ഏകീകൃത സിവിൽ കോഡ്, ശബരിമല, ദേവസ്വം, കേന്ദ്രമന്ത്രി  
 
സഹകരണവകുപ്പിന്റെ അനുമതിയില്ലാതെ സംഘത്തിന്റെ പൊതു ഫണ്ട് നഷ്ടപ്പെടുത്തിയതു വഴി 12.59 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സംഘം നടത്തിവരുന്ന പ്രതിമാസ നിക്ഷേപ പദ്ധതികളിൽ 4.11 കോടി കുടിശ്ശികയുള്ളതായും പരാമർശിച്ചിട്ടുണ്ട്. ക്രമക്കേടുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിലെ വട്ടിയൂർക്കാവ് യൂണിറ്റ് ഇൻസ്പെക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ കാലാവധി കഴിഞ്ഞ 16ന് അവസാനിച്ചു.   
 
കുറച്ചു പൈസയെങ്കിലും കൊടുക്കാൻ പറഞ്ഞതാണ്, മര്യാദയുള്ള പയ്യനാണ്... 
 തിരുവനന്തപുരം ∙ ‘‘എന്നെ എല്ലാവരും കൂടി ഒറ്റപ്പെടുത്തിയിരിക്കുകയാണ്. വേറെ ആർക്കും ബാധ്യതയില്ലെന്ന രീതിയിലാണ് എല്ലാവരുടെയും പെരുമാറ്റം. അതുകൊണ്ട് ചേച്ചി ഒരു കാര്യം ചെയ്യണം. സിഐയെ കാണണം, പരാതി നൽകണം..’’മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തിരുമല അനിൽ തന്നോട് ഇങ്ങനെ പറഞ്ഞതായി വലിയവിള സ്വദേശി വത്സല പറഞ്ഞു.   
 
സംഘത്തിൽ വത്സല സ്ഥിര നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പണം തിരികെ ചോദിക്കുന്നതിനിടെയുണ്ടായ ബഹളത്തിന്റെ പേരിലാണ് വത്സലയുടെ മരുമകനെതിരെ ബാങ്ക് അധികൃതർ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. ഓട്ടോക്കാരന്റെ കയ്യിൽ പണം നൽകിയാണ് തന്നെ പരാതി നൽകാൻ പറഞ്ഞുവിട്ടതെന്ന് വത്സലയുടെ ഓഡിയോ സംഭാഷണത്തിലുണ്ട്. ‘‘ചികിത്സയ്ക്കു വേണ്ടിയാണ് പണം ചോദിച്ചത്. കുറച്ചു പൈസയെങ്കിലും കൊടുക്കാൻ ആ പയ്യൻ(അനിൽ) പറഞ്ഞതാണ്. പറയുന്ന പോലത്തെ പയ്യനല്ല അവൻ. മര്യാദയുള്ള പയ്യനാണ്...’’ വത്സല പറഞ്ഞു.  
 
സർക്കാർ ഒപ്പം:എം.ബി.രാജേഷ് 
 തിരുവനന്തപുരം∙ തിരുമല അനിലിന്റെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്ന് മന്ത്രി എം.ബി.രാജേഷ്. നിയമാനുസൃതമായ സഹായം കുടുംബത്തിന് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുമല അണ്ണൂരിലെ അനിലിന്റെ വീട് മന്ത്രി സന്ദർശിച്ചു. മേയർ ആര്യ രാജേന്ദ്രനും ഒപ്പമുണ്ടായിരുന്നു. English Summary:  
The Thiruvananthapuram cooperative scam centers around alleged financial irregularities within the District Farm Tour Cooperative Society, leading to significant losses and a suicide. An investigation is underway by the Cooperative Department following reports of loan defaults, misappropriation of funds, and unauthorized financial activities. The government has pledged support to the deceased\“s family. |