കോഴിക്കോട്∙ ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യവുമായുള്ള (എൻഡിഎ) ബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് (യുഡിഎഫ്) ചേരാനുള്ള ശ്രമം ശക്തമാക്കി ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) നേതാവ് സി.കെ.ജാനു. മുന്നണി പ്രവേശനം തേടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി കഴിഞ്ഞ ദിവസം സി.കെ.ജാനു ചർച്ച നടത്തി. അതേസമയം സി.കെ.ജാനുവിൽനിന്ന് യുഡിഎഫ് പ്രവേശനം സംബന്ധിച്ച കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മനോരമ ഓൺലൈനോടു വെളിപ്പെടുത്തി. യുഡിഎഫിന് കത്തു നൽകിയതായി കാട്ടി ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ യുഡിഎഫ് കൺവീനർ എന്ന നിലയിൽ തനിക്ക് ഇത്തരത്തിൽ കത്ത് ലഭിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
- Also Read ‘തേനീച്ചക്കൂട് ഇളകിവന്നത് പോലെ; മുത്തങ്ങയിൽ അന്ന് നടന്നത് പൊലീസിന്റെ നരനായാട്ട്’: മാപ്പില്ലെന്ന് സി.കെ.ജാനു
ഉപാധികളൊന്നുമില്ലാതെയാണു യുഡിഎഫുമായി സഹകരിക്കാനുളള തീരുമാനമെന്ന് കൊളംബിയ സർവകലാശാലയിലെ ഒരു യോഗത്തിൽ പങ്കെടുക്കാനുളള യാത്രാമധ്യേ മുംബൈയിലുളള സി.കെ.ജാനു മനോരമ ഓൺലൈനോടു പ്രതികരിച്ചു. സഹകരണമാണോ ഘടകകക്ഷിയെന്ന നിലയിലാണോ യുഡിഎഫുമായി ഉൾപ്പെടുത്തുകയെന്ന ചോദ്യത്തിനു ഘടകകക്ഷിയായി ഉൾപ്പെടുത്താനുള്ള സാധ്യത തേടിയാണു കത്തു നൽകിയതെന്ന് അവർ പറഞ്ഞു. യുഡിഎഫ് മുന്നണിക്കുള്ളിലെ കക്ഷിക്കൾക്കിടയിൽ ചർച്ച ചെയ്തശേഷം ഇതിൽ അനുകൂല നിലപാടുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അവർ സൂചിപ്പിച്ചു.
- Also Read നാട്ടിൽ ഭൂമിയോ വീടോ ഫ്ലാറ്റോ ഉള്ള പ്രവാസിയാണോ നിങ്ങള്‍? ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം കൈവിട്ടു പോകും, അറിയണം ഇക്കാര്യങ്ങൾ
കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന യുഡിഎഫ് യോഗത്തിൽ ജാനുവിന്റെ മുന്നണി പ്രവേശനം ചർച്ചയ്ക്കു വന്നതായാണു സൂചന. വയനാട്ടിലും മറ്റും ജാനുവിന്റെ സംഘടനയെ ഉൾപ്പെടുത്തുന്നതുകൊണ്ടു മുന്നണിക്ക് ഗുണമുണ്ടാകാനിടയില്ലെന്ന വാദമാണു ചില കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചതെന്നാണു വിവരം. സെപ്റ്റംബർ അവസാനം ചേർന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ എക്സിക്യൂട്ടിവ് യോഗത്തിലാണ് യുഡിഎഫ് മുന്നണിയുമായി സഖ്യത്തിനു സാധ്യത തേടാനുള്ള നിലപാട് ഉയർന്നുവന്നത്.
- Also Read മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രത്തിന്റെ അനുമതി; സൗദി യാത്രയ്ക്ക് അനുമതിയില്ല
വയനാട്ടിൽ പ്രബല സാന്നിധ്യമുള്ള മുസ്‌ലിം ലീഗിനും ജാനുവിന്റെ കക്ഷിയെ മുന്നണിയിൽ എടുക്കുന്നതിൽ താൽപര്യം അധികമില്ലെന്നാണു സൂചന. അതേസമയം വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിക്ക് ഗോത്രമേഖലയിൽനിന്നു ദേശീയതലത്തിൽ ശ്രദ്ധനേടിയ നേതാക്കളിൽ ഒരാളായ സി.കെ.ജാനുവിനെ ഒപ്പംകൂട്ടുന്നതിൽ താൽപര്യമുണ്ട്. അതിനാൽ തന്നെ ഘടകകക്ഷിയാക്കാതെ കെ.കെ.രമ എംഎൽഎയുടെ ആർഎംപിയെപ്പോലെ മുന്നണിയിൽ സഹകരിക്കുന്ന കക്ഷി എന്ന നിലയിലാകും സി.കെ.ജാനുവിന്റെ സംഘടനയ്ക്ക് ആദ്യം ഇടം ലഭിക്കാൻ സാധ്യതയെന്നാണു കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മുന്നണി പ്രവേശനം സംബന്ധിച്ചു കഴിഞ്ഞ ദിവസം സി.കെ.ജാനു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ആലുവയിലാണു ചർച്ച നടത്തിയത്.
ഉപാധികളില്ലെന്നു സൂചിപ്പിക്കുന്നെങ്കിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുൻപ് മുന്നണി പ്രവേശം നേടി ഗോത്രമേഖലകളിലെ തദ്ദേശസ്ഥാപനങ്ങളിലെ സ്ഥാനാർഥിപട്ടികയിൽ ഉൾപ്പെടാനുള്ള സാധ്യത ജാനുവിന്റെ സംഘടന പ്രതീക്ഷിക്കുന്നുണ്ട്. ഗോത്രമേഖല ഉൾപ്പെടുന്ന വയനാട്ടിലെ സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിൽ ഒന്നിലെ സ്ഥാനാർഥി നിർണയത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. ഭാരതീയ ദ്രാവിഡ പിന്നാക്ക പാർട്ടി ഉൾപ്പെടെയുള്ള ചില ചെറുകക്ഷികൾ അടുത്തിടെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്കൊപ്പം ചേർന്നു പ്രവർത്തിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള സംഘടനകളെക്കൂടി യോജിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ വയനാട്ടിലും മറ്റും ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ജാനുവിന്റെ സംഘടന ശ്രമിക്കുന്നത്.
രണ്ടു മാസം മുൻപാണ് ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എൻഡിഎ സഖ്യത്തിൽനിന്ന് പിൻമാറിയത്. 2016ൽ ആണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ ഘടകക്ഷിയായത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ജാനു മത്സരിച്ചു. പിന്നീട് 2018ല്‍ പാര്‍ട്ടി മുന്നണി വിട്ടു. 2021ല്‍ വീണ്ടും എന്‍ഡിഎയില്‍ തിരിച്ചെത്തി. ഒടുവില്‍ 2025 ഓഗസ്റ്റ് 30ന് വീണ്ടും ദേശീയ മുന്നണി സഖ്യം വിട്ടു. 2016ൽ സുൽത്താൻ ബത്തേരിയിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ച സി.കെ.ജാനുവിന് 27,920 വോട്ടാണ് ലഭിച്ചത്. 2021ൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ അത് 15,198 വോട്ടായി കുറഞ്ഞു. ബിജെപിയിൽനിന്ന് സജീവമായ പിന്തുണ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്ന് ജാനു പിന്നീട് പ്രതികരിച്ചിരുന്നു. English Summary:
C.K. Janu\“s UDF Entry: CK Janu is seeking entry into the UDF alliance. The Janadhipathya Rashtriya Party leader has submitted a letter to the UDF leadership expressing her desire to join the coalition without any preconditions. |