ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ‘ഇളവ് അനുവദിച്ച’ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ യുഎസിൽ പ്രതിഷേധം. ‘ശത്രുവിനെ സഹായിക്കുന്ന’ നടപടിയാണെന്നും പിൻവലിക്കണമെന്നും ഡെമോക്രാറ്റ് സെനറ്റർമാർ ആവശ്യപ്പെട്ടു. ഇറാനും ഇസ്രയേലി-യുഎസ് സഖ്യവും തമ്മിലെ യുദ്ധപശ്ചാത്തലത്തിൽ രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറും കടന്നു മുന്നേറിയപ്പോഴാണ് ഇന്ത്യയ്ക്ക് ട്രംപ് ഭരണകൂടം താൽക്കാലിക ഇളവ് അനുവദിച്ചത്.
ALSO READ
- എൽപിജി കിട്ടാനില്ല; കേരളത്തിലടക്കം ഹോട്ടലുകൾ പൂട്ടിത്തുടങ്ങി, 90 ലക്ഷം പേരുടെ ‘അന്നം’ മുട്ടും, നിയന്ത്രണം മുറുക്കി കേന്ദ്രം Business News
കടലിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്ന എണ്ണ ഏറ്റെടുക്കാൻ മാത്രമാണ് ഇളവെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ‘ഞങ്ങൾ എണ്ണ വാങ്ങാൻ പറഞ്ഞാൽ വാങ്ങും, വേണ്ടെന്നു പറഞ്ഞാൽ നിർത്തും. ഇന്ത്യക്കാർ നല്ല അനുസരണയുള്ളവർ’’ എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പരിഹസിച്ചിരുന്നു. സാം ലിക്കാർഡോ, റൂബൻ ഗാലെഗോ എന്നിവരാണ് ഇന്ത്യയ്ക്കുള്ള ഇളവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബെസ്സന്റിന് കത്തയച്ചത്.
ഉപരോധമില്ലാതെ എണ്ണ വിൽക്കാനും അതുവഴി വലിയ ലാഭം നേടാനും റഷ്യയെ സഹായിക്കുകയേയുള്ളൂ ഈ ഇളവെന്ന് സെനറ്റർമാർ പറഞ്ഞു. ശത്രുവിന് യുദ്ധം ചെയ്യാനുള്ള പണമുറപ്പാക്കാനേ ഇതുപകരിക്കൂ എന്നും അവർ വിമർശിച്ചു. ഇതിനിടെ റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി താൻ സംസാരിച്ചെന്നും ഇറാനെതിരെ അമേരിക്കയുടെ ആക്രമണമെന്തിനെന്ന് പുട്ടിന് ബോധ്യമായെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സൈനിക, ആയുധശക്തി ക്ഷയിച്ചെന്നും യുദ്ധം ഉടൻ അവസാനിക്കുമന്നും ട്രംപ് പറഞ്ഞിരുന്നു.
ഹോർമുസ് കടലിടുക്ക് ഇറാനിൽ നിന്ന് യുഎസ് പിടിച്ചെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാൻ വീണ്ടും സാഹസത്തിന് മുതിർന്നാൽ ഇപ്പോഴത്തേതിനേക്കാൾ 20 മടങ്ങ് ശക്തിയോടെ യുഎസ് ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. എണ്ണവില പിടിച്ചുനിർത്താനായി റഷ്യൻ കമ്പനികൾക്കുമേലുള്ള ഉപരോധം ഭാഗികമായി പിൻവലിക്കുമെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ്, രാജ്യാന്തര എണ്ണവില താഴേക്കിറങ്ങിയത്.
അതേസമയം, ഹോർമുസ് വഴി കടക്കാൻ ശ്രമിക്കുന്ന എണ്ണടാങ്കറുകൾക്ക് മുന്നറിയിപ്പുമായി ഇറാൻ രംഗത്തുവന്നു. ഹോർമുസ് അടച്ചതിനെ ന്യായീകരിച്ച ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി, ഇറാന്റെ നേതാവിനെ അമേരിക്കയാണ് നിശ്ചയിക്കേണ്ടതെന്ന ട്രംപിന്റെ വാദവും തള്ളി. ‘‘ഓരോ രാജ്യത്തിന്റെയും നേതാവിനെ അതത് രാജ്യത്തെ ജനങ്ങളും സംവിധാനങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്. ഇറാന്റെ നേതാവിനെ ഇറാനികൾ കണ്ടെത്തിക്കോളും’’ - ബഗായി പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity-market-prices-live-updates English Summary:
Will US Democrats force Trump to revoke India\“s 30-day Russian oil waiver amid Iran war? Will US internal politics end India’s 30-day Russian oil relief? |