കോട്ടയം ∙ പശുക്കളെ ‘ഗോശാല’യിലെന്ന പോലെ പരിചരിക്കുന്ന മൃഗാശുപത്രി. ‘പാലാഴി’ കടഞ്ഞെടുക്കുന്ന ശ്രദ്ധയോടെ ക്ഷീരസംഘം. അപൂർവമായ വനിതാ കൂട്ടായ്മ കാണണമെങ്കിൽ കുറിച്ചി ഹോമിയോ മെഡിക്കൽ കോളജ് ജംക്‌ഷനു സമീപം നാൽപതിൻ കവലയിൽ എത്തിയാൽ മതി. കുറിച്ചി മൃഗാശുപത്രിയും സചിവോത്തമപുരം ക്ഷീരസംഘവും പ്രവർത്തിക്കുന്നത് ഒരേ വളപ്പിലാണ്. 2 ഇടത്തും എല്ലാവരും വനിതാ ജീവനക്കാർ.
ക്ഷീരസംഘം തുടങ്ങിയിട്ട് 59 വർഷമായി. സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തനം. 5 സെന്റ് സൗജന്യമായി സംഘം നൽകിയാണ് 2005ൽ മൃഗാശുപത്രിക്ക് കെട്ടിടം പണിതത്. സചിവോത്തമപുരത്ത് സംഘത്തിന്റെ ഹെഡ് ഓഫിസാണ്. കുറിച്ചി ഔട്ട്പോസ്റ്റ്, കരുനാട്ടുകവല, ഫ്രഞ്ച്മുക്ക് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്. ശാഖകളിലും വനിത ജീവനക്കാരാണ്.
ക്ഷീരസംഘത്തിൽ ആകെ 7 ജീവനക്കാർ– സെക്രട്ടറി നീതുകൃഷ്ണ, മാഗി പി.തമ്പി, കെ.പി.സഞ്ജു, റാണി വിനോദ്, മായാ മോഹൻ, രജിത രാജ്, റിഞ്ജു ബിനോജ്. സംഘത്തിന്റെ വൈസ് പ്രസിഡന്റ് ബീനാ ചാക്കോ ഉൾപ്പെടെ ഭരണസമിതിയിലും 3 വനിതകൾ. കുറിച്ചി പഞ്ചായത്ത് അംഗം കൂടിയായ ജിക്കു കുര്യാക്കോസാണ് പ്രസിഡന്റ്. കഴിഞ്ഞ വർഷം ഇവർ കൈവരിച്ച നേട്ടം ചില്ലറയല്ല. 1.97 ലക്ഷം ലീറ്റർ പാൽ സംഭരിച്ചു. 1.80 ലക്ഷം ലീറ്റർ പാൽ പ്രാദേശികമായി വിറ്റഴിച്ചു. 810 അംഗങ്ങളുള്ള സംഘത്തിൽ പക്ഷേ, ഇത്തവണ അംഗത്വം പുതുക്കിയത് കുറച്ചു പേർ മാത്രം.
വെറ്ററിനറി സർജൻ ഡോ.ശോഭ പ്രസാദിന്റെ നേതൃത്വത്തിലുള്ള വനിതകളാണ് മൃഗാശുപത്രിയിലുള്ളത്. ഹരിത പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ആശുപത്രിക്ക് പഞ്ചായത്തിന്റെ അവാർഡ് പലവട്ടം ലഭിച്ചിട്ടുണ്ട്. രാജലക്ഷ്മി, പി.വി.മിനി, സെലിൻ ബെന്നിച്ചൻ, അനീസ ബീഗം എന്നിവരാണ് മറ്റു ജീവനക്കാർ. പശുക്കൾ കൂടുതലുള്ള മേഖലയാണ് കുറിച്ചിയെന്നു പറഞ്ഞ ജീവനക്കാർ ക്ഷീരകർഷകർക്കു നൽകുന്ന ഉപദേശം ഇങ്ങനെ: ‘10 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന പശുവിന് 8 കിലോഗ്രാം ആഹാരം നൽകണം. കൈതപ്പോള അരിഞ്ഞതും പുല്ലും കൊടുക്കണം.’ ADVERTISEMENT Go AD-FREE English Summary:
A unique women-led veterinary hospital and dairy cooperative in Kurichi, which took initiatives which showcases women\“s significant contributions to animal husbandry and dairy farming in Kerala. |