ബത്തേരി ∙ സംസ്ഥാന അതിർത്തിയായ താളൂരിൽ കേരളത്തിന്റെ ഭൂമിയിൽനിന്ന തമിഴ്നാടിന്റെ സ്വാഗത ബോർഡ്, റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്തത് ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കത്തിനിടയാക്കി. ബോർഡ് പുനഃസ്ഥാപിക്കണമെന്ന് തമിഴ്നാട് അധികൃതർ അതിർത്തിയിലെത്തി ആവശ്യപ്പെട്ടെങ്കിലും സ്വന്തം സ്ഥലത്തുള്ള ബോർഡാണ് നീക്കിയതെന്നു കാണിച്ച് കേരള അധികൃതർ നിലപാടെടുത്തു. തുടർന്ന് തർക്കം രൂക്ഷമായി.
താഴൂർ റോഡ് നവീകരണത്തിന്റെ ഭാഗമായാണു കഴിഞ്ഞ ദിവസം ബോർഡ് നീക്കിയത്. പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് റവന്യു, പൊലീസ് ഉദ്യോഗസ്ഥരാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് ബത്തേരി തഹസിൽദാർ ശിവദാസ്, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ, ഗൂഡല്ലൂർ റവന്യു ഇൻസ്പെക്ടർ ശിവ എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തി. നാലിന് രാവിലെ തഹസിൽദാരുടെ ഓഫിസിൽ ചർച്ച നടത്താമെന്ന ധാരണയിൽ പ്രതിഷേധവും തർക്കവും അവസാനിച്ചു.
8 വർഷം മുൻപും ഇതേ ഭൂമി സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. അന്ന് ഇരുജില്ലകളിലെയും കലക്ടർമാർ ചർച്ച നടത്തുകയും സംയുക്ത സർവേ നടത്തി 46 സെന്റ് കേരളത്തിന്റേതാണെന്ന് അടയാളപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രസ്തുത സ്ഥലത്ത് നെന്മേനി പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രവും ബസ് ഷെൽട്ടറും നിർമിച്ചിരുന്നു. ഈ സ്ഥലത്തെ ബോർഡാണ് നീക്കം ചെയ്തത്. English Summary:
Border dispute between Kerala and Tamil Nadu over a welcome board in Thaloor. The removal of the Tamil Nadu welcome board during road renovation has led to a significant disagreement between authorities from both states. |