പെരുമ്പളം ∙ മറുകരയെത്താൻ ജങ്കാർ വരുന്നതും നോക്കി ജെട്ടിയിൽ കാത്തുനിന്ന പെരുമ്പളത്തുകാരുടെ ശീലം ഇന്നലെ വഴിമാറി. രാവിലെ ജങ്കാറിന്റെ ക്ലാംപ് ഒടിഞ്ഞു സർവീസ് നിലച്ചതോടെ, അധികൃതർ പാലത്തിന്റെ ബാരിക്കേഡുകൾ മാറ്റി. പിന്നെ കണ്ടത് ആവേശത്തിന്റെ കാഴ്ചയായിരുന്നു. വാഹനങ്ങളിൽ പാലത്തിലൂടെ ദ്വീപ് ജനത സഞ്ചരിച്ചു. ഔദ്യോഗിക ഉദ്ഘാടനത്തിനു മുൻപേ പാലത്തിലൂടെ വണ്ടിയോടിച്ചതിന്റെ ആവേശത്തിലായിരുന്നു ദ്വീപ് നിവാസികൾ. ഇന്നലെ രാവിലെ 8 നായിരുന്നു പെരുമ്പളം – പാണാവള്ളി ജങ്കാറിന്റെ ഇരുമ്പ് വടം ബന്ധിപ്പിക്കുന്ന ക്ലാംപ് ഒടിഞ്ഞത്.
ഇതോടെ ജെട്ടിയിലേക്കു ജങ്കാർ അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയായി. അത്യാവശ്യമായി പോകേണ്ട വാഹനങ്ങൾക്ക് മറുകര എത്താൻ വഴിയില്ലാതെ വന്നു. പൂത്തോട്ട – പെരുമ്പളം ജങ്കാറും ഇപ്പോൾ സർവീസ് നടത്താത്തതു കാരണം ആ വഴിയും വാഹനം കൊണ്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെയാണ് നിർമാണത്തിലിരിക്കുന്ന പാലത്തിലൂടെ യാത്ര അനുവദിക്കാൻ അധികൃതർ തീരുമാനിച്ചത്.
ചില മിനുക്കുപണികൾ കൂടി ബാക്കിയുണ്ടെങ്കിലും വാഹനങ്ങൾക്കു സുരക്ഷിതമായി കടന്നുപോകാൻ കഴിയുന്ന രീതിയിലാണു പാലം. കുറച്ചു നേരത്തിനു ശേഷം പാലത്തിലൂടെയുള്ള താൽക്കാലിക ഗതാഗതം നിർത്തിവച്ചു. ഇനി ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷമേ പാലം പൂർണമായി തുറക്കൂ. ഉച്ചയോടെ ജങ്കാറിന്റെ തകരാർ പരിഹരിച്ചു സർവീസ് പുനരാരംഭിച്ചു. മാർച്ച് 7നു മുഖ്യമന്ത്രി പിണറായി വിജയൻ പാലം തുറന്നു നൽകുന്നതോടെ ദ്വീപിന്റെ യാത്രാദുരിതത്തിനു ശാശ്വത പരിഹാരമാകും. English Summary:
Perumbalam island residents experienced a moment of excitement as they were allowed to travel across the under-construction bridge. This temporary measure came after the ferry service, the usual mode of transport, broke down, leaving islanders stranded. |