വടശേരിക്കര ∙ ഒറ്റയാനിൽ തുടങ്ങി 11 എണ്ണം അടങ്ങിയ കൂട്ടത്തിലെത്തി നിൽക്കുകയാണ് ഒളികല്ല്, കുമ്പളത്താമൺ മേഖലകളിലെ കാട്ടാനകളുടെ വിഹാരം. വടശേരിക്കര–ചെറുകാവ് അമ്പലംപടി–ഒളികല്ല് റോഡിനോടും കല്ലാറിനോടും ചേർന്ന വള്ളക്കടവ് കൈത തോട്ടത്തിലാണ് 11 ആനകൾ തിങ്കളാഴ്ച രാത്രി എത്തിയത്. ഇതേ സമയം വടശേരിക്കര ടൗണിന് 200 മീറ്റർ അകലെയും 2 ആനകളെത്തിയിരുന്നു.
കുരങ്ങുകളും കാട്ടുപന്നികളുമായിരുന്നു ജനവാസ മേഖലകളിൽ തുടക്കത്തിൽ വിഹരിച്ചിരുന്നത്. പിന്നാലെ കാട്ടാനകളുടെ വരവു തുടങ്ങി. ഒറ്റയാനു പുറമേ രണ്ടും നാലും ആനകളടങ്ങിയ സംഘങ്ങളാണ് സ്ഥിരമായി ചുറ്റിയിരുന്നത്. 6 ആനകളടങ്ങിയ കൂട്ടമാണ് അവസാനം എത്തിയത്. 2 കുട്ടികൾ അടക്കം 11 ആനകൾ നാട്ടിലെത്തി വിഹരിക്കുന്നത് ഇതാദ്യമാണ്. യുവാക്കൾ സംഘടിച്ചെത്തി വെളിച്ചം അടിച്ചതോടെയാണ് ആനകൾ അടുത്ത കേന്ദ്രത്തിലേക്കു നീങ്ങിയത്.ഏതാനും ദിവസങ്ങൾക്കു മുൻപ് വടശേരിക്കര ടൗണിനു 100 മീറ്റർ അകലെ വരെ കാട്ടാനകളെത്തി നാശം വിതച്ചിരുന്നു. വാഴയും കപ്പയും മറ്റും നശിപ്പിച്ച പുരയിടങ്ങൾക്കു സമീപം വരെ തിങ്കളാഴ്ച രാത്രി 2 ആനകളെത്തിയിരുന്നു. കാട്ടാനകളെ ഭയന്ന് ജനങ്ങൾക്കു വീടുകൾക്കു പുറത്തിറങ്ങാനാകുന്നില്ല. രാത്രിയും പകലും ആനകൾ നാട്ടിൽ ചുറ്റുകയാണ്.
ഒളികല്ല്, കുമ്പളത്താമൺ എന്നീ റോഡുകളിൽ ദിവസവും ആനകളുടെ സാന്നിധ്യമുണ്ട്.കല്ലാറ്റിലെ വള്ളക്കടവിനോടു ചേർന്ന പുന്നമൂട്ടിൽ മനോജ് മാത്യുവിന്റെ കൈതതോട്ടത്തിലാണ് ആനകൾ ദിവസവും എത്തുന്നത്. കൈതകൾ ഏറെക്കുറെ പൂർണമായി നശിപ്പിച്ചു. തോട്ടത്തിനകം പൂർണമായി ഇടിച്ചു നിരത്തിയിരിക്കുന്നു. സൗരോർജ വേലി തോട്ടത്തിൽ സ്ഥാപിച്ചിരുന്നതാണ്. അതു പൂർണമായി നശിപ്പിച്ചു. വൻ നഷ്ടമാണ് മനോജിനു നേരിട്ടിരിക്കുന്നത്.കാട്ടാനകൾക്കു പുറമേ പുലി, കടുവ, കാട്ടുപോത്ത്, മലയണ്ണാൻ എന്നിവയെല്ലാം ഇടയ്ക്കിടെ നാട്ടിലെത്താറുണ്ട്. അടുത്തിടെ ജനം നോക്കി നിൽക്കെയാണ് കടുവ പട്ടാപ്പകൽ വീടിനു മുന്നിലൂടെ നടന്നു പോയത്. English Summary:
Wild elephants in Vadaserikara have become a significant concern, with a herd of 11 elephants, including two calves, recently sighted in the Olikkallu and Kumbalathamon areas. This is the first time such a large group has entered human settlements, causing extensive damage to plantations and raising fears among residents. |