നാദാപുരം ∙ വീട്ടുകാർ ക്ഷേത്രോത്സവ താലപ്പൊലി ഘോഷയാത്ര കാണാൻ പോയതിനിടെ 12 പവന്റെ സ്വർണാഭരണങ്ങളും 6,500 രൂപയും മോഷണം പോയി. ഇരിങ്ങണ്ണൂരിലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴങ്ങാലി ശ്രീനിലിന്റെ, തേറട്ടോളി ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ നിന്നാണു ശനിയാഴ്ച രാത്രി അലമാരയിലെ സ്വർണ വള, മാല, നെക്‌ലെസ്, ബ്രേസ്‍ലെറ്റ്, മോതിരം എന്നിവയും പണവും അപഹരിച്ചത്. വീടിന്റെ മുകൾ നിലയിലായിരുന്നു അലമാര.
വീട്ടുകാർ വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് അകത്തു കയറി പതുങ്ങിയിരുന്നവരാണു മോഷണത്തിനു പിന്നിലെന്നു കരുതുന്നു. താഴത്തെ നിലയിലെ വാതിലുകളൊന്നും തുറന്നിരുന്നില്ല. ഘോഷയാത്ര കഴിഞ്ഞു ശ്രീനിലിന്റെ അമ്മയും ഭാര്യയും മകനും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മുകളിലത്തെ വാതിൽ തുറന്നു കിടക്കുന്നത് കാണുന്നത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്നു ശ്രീനിലും സുഹൃത്തുമെത്തി പരിശോധിച്ചപ്പോഴാണു മോഷണം അറിയുന്നത്. ഉടൻ പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. 12,06,500 രൂപയുടെ മുതലാണ് നഷ്ടമായതെന്നു ശ്രീനിൽ പൊലീസിൽ പരാതി നൽകി. അടുത്തുള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ ഒരു ബൈക്ക് അമിത വേഗത്തിൽ സമീപത്തു കൂടി കടന്നു പോകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നാദാപുരം പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. English Summary:
Nadapuram house theft saw 12 \“pavan\“ of gold and cash stolen from an autorickshaw driver\“s home while the family attended a temple festival. Nadapuram police are now investigating the crime, which occurred after thieves are suspected to have hidden inside the house. |
|