തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാത റാംപുകൾക്കായുള്ള തൂണുകളും അതിനു മേലെയുള്ള കോൺക്രീറ്റിങ്ങും പൂർത്തിയായി. അപ്രോച്ച് റോഡിന്റെ നിർമാണം തുടങ്ങി. കുത്തിയതോട് പാട്ടുകുളങ്ങര, ചന്തിരൂർ, അരൂർ തോപ്പുംപടി ഭാഗത്തേക്ക് ഇറങ്ങുന്നതിനായുള്ള റാംപുകളാണ് നിർമിക്കുന്നത്. ഇതിൽ കുത്തിയതോട് പാട്ടുകുളങ്ങരയിൽ റാംപിന്റെ അപ്രോച്ച് റോഡ് നിർമിക്കുന്നതിനായി കോൺക്രീറ്റ് ആർഇ വാൾ ബ്ലോക്കുകൾ നിരത്തി തുടങ്ങി.
ചെറിയ കട്ട രൂപത്തിലുള്ള റീഇംബേഴ്സ്മെന്റ് വാൾ ബ്ലോക്കുകൾ പ്രത്യേക രീതിയിൽ അടുക്കി വയ്ക്കും. കോൺക്രീറ്റ് ബ്ലോക്കുകൾ പൂർണമായി നിരത്തുന്നതോടെ ഇടയിൽനിന്നു കട്ട ഇളകാത്ത രീതിയിലാകും. റോഡിന്റെ ഇരുവശത്തും കട്ടകൾ നിരത്തുന്നതിനൊപ്പം അവയ്ക്കിടയിൽ മണ്ണ് ഇട്ടുനിറച്ച്, ജിയോ ഗ്രിഡ് സ്‌ഥാപിച്ചാണ് ജോലി. കട്ടകൾ മുകളിലേക്ക് ഉയരുംതോറും വശങ്ങളിൽ നിന്ന് അൽപം ഉള്ളിലേക്കു നീക്കിയാണ് അടുത്തനിര സ്‌ഥാപിക്കുന്നത്.
ഇതിലൂടെ സമീപപാതയ്ക്കു കൂടുതൽ ഉറപ്പു ലഭിക്കും. എന്നാൽ മറ്റുള്ളയിടങ്ങളിൽ അപ്രോച്ച് റോഡിന്റെ നിർമാണം തുടങ്ങിയിട്ടില്ല. അരൂർ ബൈപാസ് കവലയിൽ തോപ്പുംപടി ഭാഗത്തേക്കുള്ള റാംപ് നിർമാണം വേഗത്തിലാകുന്നു. ഇതിന്റെ ഭാഗമായി ഈ റോഡിനു പടിഞ്ഞാറു ഭാഗം ഏറ്റെടുത്ത കെട്ടിടഭാഗങ്ങൾ പൊളിച്ചു. നേരത്തേ അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിനു മുന്നിൽ നിന്ന് റാംപ് നിർമാണം ആരംഭിച്ചിരുന്നു.
ഇത് ബൈപാസ് ജംക്‌ഷൻ സമീപം വരെ എത്തി നിൽക്കുകയാണ്. ഇതിന്റെ ബാക്കി തോപ്പുംപടി റോഡിലേക്ക് ചായ്ച്ച് ഇറക്കുന്നതിനായാണ് കെട്ടിട ഭാഗങ്ങൾ പൊളിച്ചത്. ഉയരപ്പാതയിലൂടെ തുറവൂർ ഭാഗത്തു നിന്ന് വന്ന് തോപ്പുംപടി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് ഇറങ്ങുന്നതിനാണ് ഈ റാംപ് ഉപയോഗിക്കുക. ബാക്കി വാഹനങ്ങൾ വൈറ്റില ഭാഗത്തേക്കുള്ള അപ്രോച്ച് റോഡ് വഴിയാണ് പോകേണ്ടത്. ഇവിടെ ആദ്യ തൂണിനു മുന്നിൽ അപ്രോച്ച് റോഡാണ് നിർമിക്കുക. ADVERTISEMENT Go AD-FREE English Summary:
Aroor-Thuravoor elevated highway construction has progressed to the next stage, with the focus now on building the approach roads for the ramps. Significant developments include the start of Reinforced Earth wall construction at Kuthiyathode and the rapid progress of the ramp towards Thoppumpady. |
|