കോട്ടയം ∙ ഫയലുകൾക്ക് അവധി കൊടുത്ത ദിവസം. വനിത ജീവനക്കാരുടെ മനസ്സാകെ കലയുടെ നിറവ്. മുന്നിൽ തിരുവാതിര ചുവടുകൾ. ചുണ്ടിൽ സന്താനഗോപാലം കഥകളി പദങ്ങളും കുചേലവൃത്തം വഞ്ചിപ്പാട്ടു ശീലുകളും. തിരുവാതിര സംഘത്തിൽ ചുവടുവച്ച് അവരെ നയിച്ചത് ബധിരയും മൂകയുമായ ജീവനക്കാരി. തദ്ദേശവകുപ്പിന്റെ സംസ്ഥാനതല ഹാപ്പിനസ് കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ കോട്ടയം തിരുവാതിരക്കളി സംഘത്തിന് അഭിമാനിക്കാൻ ഏറെകാര്യങ്ങൾ. കണ്ണൂരിലായിരുന്നു 3 ദിവസം നീണ്ട കലോത്സവം നടത്തിയത്. തിരുവാതിരക്കളിക്ക് വിവിധ ജില്ലകളിൽ നിന്നായി 14 സംഘങ്ങൾ പങ്കെടുത്തു.
ഭരണങ്ങാനം പഞ്ചായത്ത് അസി.സെക്രട്ടറിയും ബധിരയും മൂകയുമായ രശ്മി മോഹൻ ആണ് കോട്ടയത്തു നിന്നുള്ള സംഘത്തിനു നേതൃത്വം നൽകിയത്. പാട്ടു കേൾക്കാൻ കഴിയാത്ത സാഹചര്യത്തിലും താളം തെറ്റാതെ സംഘത്തിനൊപ്പം പരിമിതികളെ മറികടന്ന് ചുവടുവെക്കാൻ കഴിഞ്ഞത് ജീവിതത്തിൽ ഇനിയുമുള്ള സന്ദർഭങ്ങൾക്ക് വലിയൊരു ആത്മവിശ്വാസം നൽകുന്നുവെന്നായിരുന്നു രശ്മിയുടെ പ്രതികരണം. തദ്ദേശ വകുപ്പുകൾ ഏകോപിച്ചതിനു ശേഷം കലോത്സവത്തിൽ ഗ്രൂപ്പ് ഇനത്തിൽ ജില്ലയ്ക്ക് ലഭിക്കുന്ന ആദ്യ പുരസ്കാരമാണ് ഇത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) അപൂർവ തൃപാഠി പുരസ്കാരം സമ്മാനിച്ചു. നാടൻ പാട്ടുകൾ കൂടി കോർത്തിണക്കി അധ്യാപിക സംഗീത വിനോദാണ് ഇവരെ പഠിപ്പിച്ചത്. 15 ദിവസമായിരുന്നു പരിശീലനം. പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ജില്ലയിൽ നിന്നുള്ള കലാസംഘത്തിനെ മുഴുവൻ നയിച്ചു.
തിരുവാതിരക്കളി സംഘത്തിലെ മറ്റുള്ളവർ
ജി.രമ്യ, സാന്ദ്ര സിജോ ( ഇരുവരും അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത്), എസ്.ആർ. ശാരിക (ജോയിന്റ് ഡയറക്ടർ ഓഫിസ്, കോട്ടയം ), എസ്.തുഷാര (പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്ത് ), രമ്യ വി.നായർ, ശ്രീലേഖ ( ഇരുവരും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ), എസ്.ധന്യ (മണർകാട് ഗ്രാമപ്പഞ്ചായത്ത്), മൗഷ്മി ആർ.നായർ ( കങ്ങഴ ഗ്രാമ പ്പഞ്ചായത്ത്), സുനിജ ( കുടുംബശ്രീ സിഡിഎസ് അംഗം). ADVERTISEMENT Go AD-FREE English Summary:
Thiruvathirakali team from Kottayam, which secured first place in the Kerala local self-government department\“s happiness festival. The team, led by a deaf and mute employee, showcased exceptional talent and determination, overcoming all odds to clinch the prestigious award. |