പീരുമേട് ∙ കൊക്കയാർ പ്രളയത്തിൽ ഉണ്ടായ നാശനഷ്ടം അനുവദിക്കുന്നതിൽ റവന്യു വകുപ്പിന് വന്ന ഗുരുതര പിഴവുമൂലം വീട് നഷ്ടപ്പെട്ട 9 പേർക്ക് ദുരന്തം സംഭവിച്ചു നാലു വർഷം കഴിഞ്ഞിട്ടും ധനസഹായം ലഭിച്ചില്ല. 2021 ഒക്ടോബർ 16 ന് ആണ് കൊക്കയാറിനെ പ്രളയം വിഴുങ്ങിയത്. അന്ന് കരകവിഞ്ഞൊഴുകിയ പുല്ലകയാറിന്റെ തീരത്തെ വീടുകളിൽനിന്ന് എല്ലാം ഇട്ടെറിഞ്ഞ് ഓടി രക്ഷപ്പെട്ട 9 കുടുംബങ്ങൾ ആണ് ഇന്ന് കിടപ്പാടം തേടി അലയുന്നത്. നഷ്ടപരിഹാരം നൽകണമെന്ന് കലക്ടർ ഉത്തരവിട്ടെങ്കിലും ഫയൽ രണ്ട് വർഷം അനക്കമില്ലാതെ കിടന്നതാണ് തിരിച്ചടിയായത്.
ദുരന്തം സംഭവിച്ച രണ്ട് വർഷം കഴിഞ്ഞും നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെയാണ് അദാലത്തിൽ പങ്കെടുത്ത് മന്ത്രി റോഷി അഗസ്റ്റിന്റെ മുൻപിൽ 9 പേരും പരാതി നൽകിയത്. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ കലക്ടർ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് പുനഃപരിശോധനയ്ക്ക് ഉത്തരവിട്ടു. പരിശോധനയിൽ പരാതിക്കാർ നഷ്ടപരിഹാരത്തിന് അർഹരാണെന്നും കണ്ടെത്തുകയും ഇവർക്ക് 10 ലക്ഷം രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ട് കലക്ടർ ലാൻഡ് റവന്യു കമ്മിഷണർക്ക് 2023ൽ തന്നെ റിപ്പോർട്ടും നൽകിയിരുന്നു. തൊട്ടടുത്ത ദിവസം ഇതു റവന്യു സെക്രട്ടറിക്ക് അയയ്ക്കുകയും ചെയ്തു. പക്ഷേ തുടർന്നുള്ള രണ്ടു വർഷം റവന്യു വകുപ്പിന്റെ വിവിധ ഓഫിസുകളിൽ തന്നെ തുടർന്നു. പ്രകൃതിദുരന്തം ഉണ്ടായി 4 വർഷം കഴിഞ്ഞതിനാൽ ഇനി തുക അനുവദിക്കാൻ കഴിയില്ലെന്ന് കാട്ടി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കിയതോടെ ഇവരുടെ എല്ലാ പ്രതീക്ഷയും അവസാനിച്ചു. വാടക വീടുകളിലാണ് ഇവരുടെ താമസം നിലവിൽ. വാടക നൽകാൻ പോലും നിവൃത്തിയില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് കരുതി വേണം നടപടിയെടുക്കാൻ എന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ പോലും തള്ളുന്ന സമീപനമാണ് കൊക്കയാറ്റിലെ ദുരിതബാധിതരുടെ കാര്യത്തിൽ റവന്യു വകുപ്പ് സ്വീകരിച്ചതെന്ന് നാട്ടുകാർ പറയുന്നു. English Summary:
Kokkayar flood victims, a group of nine families, have been denied compensation four years after losing their homes due to a significant error and prolonged delays by the Revenue Department. Despite initial orders for aid and intervention from a minister, their file was ultimately rejected, leaving them homeless and struggling financially. |
|