കോട്ടയം ∙ വർഗീയതയും അസത്യവും നിറഞ്ഞ പ്രൊപ്പഗാൻഡ സിനിമ വഴി കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് പാമ്പാടി കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർഥികൾ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചു. ബീഫ് കറിയും കപ്പയും ഉണ്ടാക്കി ക്യാംപസിൽ വിതരണം ചെയ്യുകയായിരുന്നു. സിനിമ പഠിക്കുന്ന വിദ്യാർഥികളായതിനാൽ കേരള സ്റ്റോറി-2 നെഗറ്റീവായി ബാധിക്കരുതെന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർഥികൾ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിക്കുന്നു.
കേരളത്തെയും മലയാളികളെയും അപമാനിക്കാനുള്ള പുതിയ ശ്രമമാണ് കേരള സ്റ്റോറി-2 സിനിമയെന്ന രീതിയിൽ പ്രതിഷേധം വ്യാപിക്കുകയാണ്. സിനിമയുടെ പുറത്തു വന്ന ട്രെയ്‍ലറിൽ തെറ്റായ രീതിയിലാണു കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതാണ് പ്രതിഷേധത്തിന് കാരണം.
കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ വിവാദമായിരുന്നു. ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗവുമായി ബന്ധപ്പെട്ട് രൂക്ഷമായ ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയും ചെയ്തു. കേരളത്തിൽ വിദ്വേഷം വിതയ്ക്കാനും മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമിക്കപ്പെട്ടതാണ് ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയെന്നും ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. English Summary:
Kerala Story 2 beef controversy saw students at the K.R. Narayanan Institute protest by holding a beef fest on campus. They organized the event to oppose what they describe as a propaganda film filled with falsehoods aimed at defaming Kerala. |
|