ചേർപ്പ് ∙ ശിവരാത്രി ദിവസം രാത്രി പെരിഞ്ചേരി പുഞ്ചിരിപ്പാടത്ത് രണ്ടു വിഭാഗം യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ 12 പേരെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തു എറിഞ്ഞശേഷം കാർ തകർത്ത കേസിൽ ഏഴു പേരും കാറിൽ നിന്ന് രാസലഹരി കണ്ടെടുത്ത സംഭവത്തിൽ അഞ്ച് പേരുമാണ് അറസ്റ്റിലായത്. പെരിഞ്ചേരി അവിലിശേരി ശരത്ത് (24), കൈപ്പങ്ങൽ കാളിദാസൻ (19), അവിലിശേരി അഭിഷേക് (21), വിളയാട്ടിൽ സൂരജ് (20), വല്ലച്ചിറ ചെറുശേരി വടക്കോട്ട് അജിത്ത് (20), പൊട്ടനാട്ട് സുമിത്ത് (23), അവിനിശേരി കോട്ടയിൽ ആദിത്യൻ (19) എന്നിവരാണ് കാർ തകർത്തകേസിൽ അറസ്റ്റിലായത്.
കണിമംഗലം പനമുക്ക് അറക്കപ്പാടൻ ജെസ്വിൻ (23), പനയങ്ങാടൻ അലൻ (23), കൊട്ടേക്കാട് അഖിൽ (28), ആളോട് വൈശാഖ് (29), വലിയാലുക്കൽ മഠത്തിപ്പറമ്പിൽ അനീഷ് (30) എന്നിവരാണ് രാസലഹരി കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായത്. വിൽപ്പനയ്ക്കായി എത്തിച്ചതാണ് രാസലഹരിയെന്ന് പൊലീസ് പറഞ്ഞു.
പരസ്പരമുള്ള തർക്കം പറഞ്ഞുതീർക്കാൻ എന്നു പറഞ്ഞ് പുഞ്ചിരിപ്പാടത്തേക്ക് ഒരു കൂട്ടരെ വിളിച്ചുവരുത്തി പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഫോടക വസ്തു ഏറിൽ ജെസ്വിന് വയറ്റിലും വൈശാഖിന് കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ കാർ തല്ലിപ്പൊളിച്ച കേസിലെ ഒന്നാം പ്രതി ശരത്തിന്റെ വീട്ടിലേക്ക് ഒരു സംഘം പന്നിപ്പടക്കം എറിഞ്ഞു. പടക്കം പൊട്ടി വീടിന്റെ മുൻവാതിൽ തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ശരത്തിന്റെ അമ്മയും സഹോദരിയും മക്കളും ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല. ഇൻസ്പെക്ടർ എം.എസ്.ഷാജൻ, എസ് ഐ കെ.എസ്.സുബിന്ദ്, തൃശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ ജയകൃഷ്ണൻ, ഇ.എസ്.ജീവൻ, സോണി, വികാസ്, ആരിഫ്, അർജുൻ, പ്രദീപ്, ഷീജ, ജോയ്, തോമസ്, അനീഷ്, സിന്റി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. English Summary:
Perinchery clash: Thrissur Rural Police have arrested 12 people in connection with a clash between two groups of youths on Sivaratri night in Perinchery Punjaipadath. The arrests were made in connection with a case of car vandalism after an explosive was thrown and a separate case where chemical drugs were found in a car. |