വണ്ടൂർ ∙ തെങ്ങിൽ നിന്നു വീണു ഗൃഹനാഥൻ മരിച്ച വീട്ടിൽ കബറടക്കം കഴിഞ്ഞു ബന്ധുക്കളോടൊപ്പം രാത്രി ഉറങ്ങിക്കിടന്ന സ്ത്രീയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ വള ജനലിലൂടെ മുറിച്ചെടുത്തു കവർച്ച. കഴിഞ്ഞ ദിവസം തെങ്ങിൽ നിന്നു വീണു മരിച്ച ശാന്തിനഗർ താഴെപ്പറമ്പൻ അസ്കറിന്റെ ഭാര്യാ സഹോദരിയുടെ ആഭരണമാണ് പുലർച്ചെ മോഷ്ടാവ് കവർന്നത്. അസ്കറിന്റെ കബറടക്കം ബുധൻ വൈകിട്ടു നടന്നിരുന്നു.
ഭാര്യ സുലൈഖയുടെ സഹോദരിയുൾപ്പെടെ 3 സ്ത്രീകൾ ഒരു മുറിയിലാണു കിടന്നത്. എല്ലാവരും തളർന്നുറങ്ങിപ്പോയിരുന്നു. സുലൈഖയുടെ സഹോദരി ജനലിനോടു ചേർന്നാണു കിടന്നിരുന്നത്. സ്വർണവള കട്ടർ പോലെയുള്ള ആയുധമുപയോഗിച്ചു മുറിച്ചു മോഷ്ടാവ് കടന്നു കളയുകയായിരുന്നെന്നു പറയുന്നു. പരാതിയെ തുടർന്നു ഡോഗ് സ്ക്വാഡും ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും വീട്ടിലും പരിസരത്തും പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
English Summary:
A shocking theft occurred in Vandoor, Kerala, where a gold bracelet weighing one sovereign was stolen from a woman sleeping in the house where her brother-in-law, who died after falling from a coconut tree, was laid to rest. The incident highlights a disturbing trend of opportunistic crime in the region, prompting an intensive police investigation. |