നെടുമ്പാശേരി ∙ കാർ വാങ്ങിയപ്പോൾ വമ്പൻ സമ്മാനങ്ങളും ഓഫറും ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ് പണം തട്ടുന്ന സംഘം പൊലീസ് പിടിയിൽ. ഡൽഹി സ്വദേശികളായ മുഹമ്മദ് സൈദ് സൈഫി (ഷാൻ ചൗധരി–23), ഗഗൻ ഖുറാന (22), രാഹുൽ കുമാർ (28), രവി പ്രജാപതി (25), യുപി സ്വദേശികളായ ക്ഷിതിജ് സെംഗാർ (യുവരാജ് സിങ്–25), ആയുഷ് മന്ദ്യാൻ (26) ഹർഷ് വർധൻ സിങ് ചൗഹാൻ (26), ബംഗാൾ സ്വദേശി ആസിഫ് ജമാൽ (34) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
യൂറോപ്യൻ രാജ്യങ്ങളിൽ കുടുംബസമേതം വിനോദയാത്ര പോകുന്നതിനു പ്രത്യേക ഡിസ്കൗണ്ട് പാക്കേജും ഗിഫ്റ്റ് വൗച്ചറുകളും നൽകുമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് കടുങ്ങല്ലൂർ സ്വദേശിയായ 61കാരനെയാണു കബളിപ്പിച്ചത്. ഫോൺ വഴിയാണു സംഘം ബന്ധപ്പെട്ടത്. വമ്പൻ ഓഫർ ലഭ്യമാകുന്നതിന് 6,01000 രൂപയാണ് ആവശ്യപ്പെട്ടത്. മുൻകൂറായി 3 ലക്ഷം രൂപ കൊടുക്കണമെന്നു പറഞ്ഞു. 3 ലക്ഷം കൊടുത്താൽ കൂടുതൽ ഇളവു ലഭ്യമാകുമെന്നും പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ 1.5 ലക്ഷം രൂപ കടുങ്ങല്ലൂർ സ്വദേശി സംഘത്തിനു നൽകി. ഇതു സംബന്ധിച്ചു കൂടിക്കാഴ്ച നടന്നതു നെടുമ്പാശേരിയിലെ ഹോട്ടലിലാണ്. പണം നൽകിയിട്ടും വിവരമൊന്നും ലഭ്യമാകാത്തതിനെ തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.
ഏതാണ്ട് അൻപതോളം പേർ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങിയതായാണു വിവരം. ഇതിനകം നെടുമ്പാശേരി പൊലീസിൽ 8 പേർ പരാതിയുമായെത്തിയിട്ടുണ്ട്. പുതുതായി കാർ വാങ്ങുന്നവരെ കേന്ദ്രീകരിച്ചാണു സംഘം തട്ടിപ്പു നടത്തുന്ന്. ആലുവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം ഇത്തരക്കാരെ കണ്ടെത്തി ഇവർക്കായി പ്രത്യേക ഇവന്റുകൾ സംഘടിപ്പിക്കുകയും വിദേശ സന്ദർശനം സംബന്ധിച്ച പ്രത്യേക ബ്രോഷറുകളും മറ്റും അച്ചടിച്ചു വിതരണം ചെയ്താണു വിശ്വാസം നേടുന്നത്. 6 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വിലയുള്ളതും 70 ദിവസം വരെ വിവിധ വിദേശ രാജ്യങ്ങളിൽ തങ്ങാവുന്നതുമായ ടൂർ പാക്കേജുകളാണ് ഇവർ 3 ലക്ഷം രൂപയ്ക്കു വാഗ്ദാനം ചെയ്യുന്നത്. ആദ്യ ഗഡുവായി ഒന്നോ രണ്ടോ ലക്ഷം രൂപ അടച്ചാൽ പിന്നീടു സംഘത്തെ ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയില്ല. എടത്തലയിൽനിന്നാണ് എട്ടംഗ സംഘത്തെ പിടികൂടിയത്. ഡൽഹി കേന്ദ്രീകരിച്ചുള്ള വലിയൊരു റാക്കറ്റ് ഇവർക്കു പിന്നിലുള്ളതായാണു വിവരം. ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്ഐമാരായ എസ്എസ്. ശ്രീലാൽ, ടി.അനൂപ്, സീനിയർ സിപിഒ വി.പി. ജിന്റോ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ADVERTISEMENT Go AD-FREE English Summary:
Nedumbassery police arrested an eight-member gang involved in a widespread car sale offer scam targeting new car buyers. The group swindled around 50 people by luring them with fake discounts and foreign tour packages in exchange for advance payments. |
|