LHC0088 • Yesterday 11:53 • views 167
കണ്ണൂർ∙ ഫെബ്രുവരി ആയപ്പോഴേക്കും ഇത്രയ്ക്കു ചൂടോയെന്നു പറയുമ്പോൾ അറിയുക, ഇന്ത്യയിൽ ഈമാസം ഏറ്റവും കൂടിയ ചൂടു രേഖപ്പെടുത്തിയതു കണ്ണൂരിൽ! ഫെബ്രുവരി 7, 8തീയതികളിൽ കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത് 38.4 ഡിഗ്രി സെൽഷ്യസ് ചൂട്.കാലാവസ്ഥാ വ്യതിയാനമാണു ചൂടുകൂടാൻ കാരണം. അടുത്ത ദിവസങ്ങളിൽ മറ്റിടങ്ങളെപ്പോലെ 34.4 ഡിഗ്രിയിലെത്തി. ഈ മാസം ചൂട് ഇതേ നിലയിൽ തുടരുമെന്നാണു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറയുന്നത്; തണുപ്പുള്ള പ്രഭാതവും പകലിലെ അസഹനീയ ചൂടും.
What you should read next
- കാട്ടിലുണ്ടാകുമോ ഇത്രയും ആനകൾ!!! അപകടം, തുമ്പിക്കൈയെത്തും ദൂരത്ത്; ഓപ്പറേഷൻ ഗജമുക്തിയും വിഫലമാകുന്നു Kannur
ഫെബ്രുവരിയിൽ വേനൽമഴയ്ക്കു സാധ്യതയില്ലാത്തതിനാൽ ചൂടു കുറയാനിടയില്ല. മാർച്ച് ഒടുവിൽ മാത്രമേ വേനൽമഴയ്ക്കു സാധ്യതയുള്ളൂ. ഏപ്രിലിലും മേയിലും വേനൽമഴ ലഭിക്കുമെന്നതിനാൽ കൊടുംചൂടിനു സാധ്യത കുറവാണ്. തീരപ്രദേശങ്ങളിലും മലയോരത്തും ഉള്ളതിനെക്കാൾ ചൂട് ഇടപ്രദേശങ്ങളിലാണ്. അതുകൊണ്ടാണു വിമാനത്താവളപ്രദേശത്ത് കൂടുതൽ ചൂടു രേഖപ്പെടുത്തുന്നത്. വിമാനത്താവളത്തിൽ 38.4 ഡിഗ്രിയുള്ളപ്പോൾ കണ്ണൂർ നഗരത്തിൽ 35.8 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ചു ചൂട് കൂടുതൽ കണ്ണൂരിലും കോട്ടയത്തുമാണ്.
മൃഗങ്ങൾക്കും വേണം സുരക്ഷ
ഉയർന്ന ചൂട് മൃഗങ്ങൾക്കും താങ്ങാനാവില്ലെന്നാണ് ജില്ലാ വെറ്ററിനറി കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ഡോ.പി.കെ.പത്മരാജ് പറയുന്നത്. കന്നുകാലികളിൽ പാലുൽപാദനം കുറയും. രോഗപ്രതിരോധശേഷിയും കുറയും. ഉയർന്നചൂട് മൃഗങ്ങളുടെ പെട്ടെന്നുള്ള മരണത്തിനു വരെ കാരണമാകാം .ഉയർന്ന ഹൃദയമിടിപ്പ്, ശ്വസനനിരക്ക്, പെട്ടെന്നുള്ള മരണം, അബോധാവസ്ഥ, ശരീര താപനില 108 ഡിഗ്രി വരെയാകൽ എന്നിവ സൂര്യാഘാത ലക്ഷണമാകാം.
തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കുക, മുഴുവൻ സമയവും ഫാൻ പ്രവർത്തിപ്പിക്കുക, സ്പ്രിംക്ലർ, മിസ്റ്റ്, ഷവർ എന്നിവ ഉപയോഗിച്ച് രണ്ടുമണിക്കൂർ ഇടവേളയിൽ മൂന്നുമിനിറ്റുനേരം പശുക്കളെ നനയ്ക്കുക എന്നിവ നല്ലതാണ്. അസ്വാഭാവികലക്ഷണം കണ്ടാൽ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. ADVERTISEMENT Go AD-FREE
ഈർപ്പം കൂടുതൽ
അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പമാണ് ഉയർന്ന പകൽച്ചൂടിനു കാരണം. യഥാർഥ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ ഈ സമയത്തു ചൂട് ഉയർന്നിരിക്കും. ശക്തിയേറിയ വെയിൽ അൾട്രാവയലറ്റ് രശ്മികളുടെ സൂചിക ഉയരാനും കാരണമാകും. വിയർപ്പൊഴുകാത്തതിനാൽ ശരീരം തണുക്കാൻ വൈകുന്നതാണു ശാരീരിക ബുദ്ധിമുട്ടിനു കാരണമാകുന്നത്. ശരീരത്തിൽ നിർജലീകരണത്തിനും ചൂടു കാരണമാകും. ശുദ്ധജലം കുടിക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും. രാവിലെ 11 മുതൽ 3 വരെ നേരിട്ടു വെയിലേൽക്കുന്നത് ഒഴിവാക്കാം. English Summary:
Kannur is experiencing the highest temperature in India this February, reaching 38.4 degrees Celsius at the Kannur airport. This extreme heat is attributed to climate change and is expected to persist, with potential impacts on both humans and animals. |
|