കണ്ണൂർ ∙ കേരള പൊലീസിനെ ആധുനികവൽക്കരിക്കുന്നതിലും ജനകീയവൽക്കരിക്കുന്നതിലും ചരിത്രത്തിലെ ഏറ്റവും മികവാർന്ന ഇടപെടലുകൾക്കു നേതൃത്വം നൽകിയ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദനെന്നു കേരള പൊലീസ് അസോസിയേഷൻ. പൊലീസിലെ ഏറ്റവും വിപ്ലവകരമായ പല തീരുമാനങ്ങളും വിഎസ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലഘട്ടത്തിലാണു നടപ്പിലാക്കിയതെന്ന് അസോസിയേഷൻ സിറ്റി ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിഎസിനെ അനുസ്മരിച്ചു പറയുന്നു.
പല വിഷയങ്ങളിലും പൊലീസ് വിരുദ്ധ വികാരം ജനിപ്പിക്കുംവിധം മാധ്യമ, സമൂഹമാധ്യമ പ്രചാരണങ്ങളും ഉന്നത നീതിപീഠങ്ങളിൽ നിന്നുള്ള വേദനിപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടാകുന്നുണ്ടെന്നു റിപ്പോർട്ട് വിലയിരുത്തുന്നു. അന്യായമായ ആക്ഷേപങ്ങളും വ്യാജപ്രചാരണങ്ങളും കൊണ്ടു സമൂഹത്തിന്റെ മനസ്സിൽ പൊലീസിനെക്കുറിച്ചു മറുപക്ഷ വികാരം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ ചില ശ്രമങ്ങൾ ചിലർ നടത്തുന്നുണ്ട്. മികവിലേക്കു കുതിക്കുന്ന പൊലീസ് സേനയെ ഇകഴ്ത്തിക്കാണിക്കുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നു തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നു റിപ്പോർട്ട് ഓർമപ്പെടുത്തുന്നു.
സേനയിൽ ചിലരെങ്കിലും പണത്തോടുള്ള ആർത്തിയും മറ്റു ദുഷ്പ്രവണതകളും കാരണം വരുത്തിവയ്ക്കുന്ന പേരുദോഷം സേനയെ മുഴുവൻ ബാധിക്കുന്നുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങളും അവരുടെ അന്തസ്സും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ട സേനയെയാണു സമൂഹം ആഗ്രഹിക്കുന്നത്. സമൂഹം അംഗീകരിക്കാത്ത പ്രവൃത്തി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. തിരുത്തുന്നതിനു നടപടി സ്വീകരിക്കാത്തപക്ഷം സേനയുടെ മുഖം സമൂഹത്തിൽ കൂടുതൽ വികൃതമാകുമെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതാണെന്നും സിറ്റി ജില്ലാ സെക്രട്ടറി സിനീഷ് വടവതി അവതരിപ്പിച്ച കരട് റിപ്പോർട്ടിൽ പറയുന്നു. English Summary:
VS Achuthanandan is remembered by the Kerala Police Association for his significant contributions to modernizing and making the police force more public-friendly. The association\“s report highlights revolutionary decisions implemented during his tenure, while also addressing negative media campaigns and the impact of some officers\“ misconduct on the entire force. |
|