ഒരു വർഷത്തെ രാഷ്ട്രപതി ഭരണത്തിന് അവസാനം കുറിച്ച് മുഖ്യമന്ത്രിയായി ബിജെപി നേതാവും മെയ്തെയ് വംശജനുമായ വൈ. ഖേംചന്ദ് സിങ് അധികാരമേറ്റതോടെ മണിപ്പുർ രാഷ്ട്രീയത്തിൽ പുതിയൊരധ്യായത്തിനു തുടക്കമാവുകയാണ്. എന്നാൽ, പുതിയ സർക്കാരിൽ കുക്കി എംഎൽഎമാർ പങ്കാളികളായതിനെതിരെയുള്ള വ്യാപക പ്രതിഷേധവും കുക്കി മേഖലകളിൽ ആളുന്ന സംഘർഷവും മണിപ്പുരിൽ സമാധാനം ഇനിയും ദൂരെയാണോ എന്ന ആശങ്ക ഉയർത്തുന്നു.
കുക്കി ഗോത്രവിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെനെ ഉപമുഖ്യമന്ത്രിയാക്കിയത് എതിർചേരികളിൽ പോരടിക്കുന്ന രണ്ടു വംശീയ വിഭാഗങ്ങളുടെ പ്രാതിനിധ്യവും പാരസ്പര്യവും സർക്കാരിൽ ഉറപ്പാക്കാനാണെങ്കിലും കുക്കി സംഘടനകൾ ഇപ്പോഴുയർത്തിയ എതിർപ്പ് സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയാണ്. നാഗാ പീപ്പിൾസ് ഫ്രണ്ട് നേതാവ് ലോസി ഡിഖോയെയും ഉപമുഖ്യമന്ത്രിയാക്കിയിട്ടുണ്ട്. കടുത്ത വെല്ലുവിളികൾക്കു നടുവിലാണു പുതിയ സർക്കാരിന്റെ സ്ഥാനാരോഹണം. സർക്കാർ രൂപീകരിക്കും മുൻപ് കുക്കി മേഖലകളെ ഉൾപ്പെടുത്തി കേന്ദ്രഭരണപ്രദേശം എന്ന ഉറപ്പുതരണമെന്ന് ആവശ്യപ്പെട്ട കുക്കി സംഘടനകൾ പുതിയ സർക്കാരിനെ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ്.
What you should read next
വീടിനു ചുറ്റും സൈന്യം, മൊബൈൽ ജാമർ..: മുൻ മുഖ്യനെ വീട്ടിൽ ‘പൂട്ടി’ ബിജെപി: മണിപ്പുരിൽ ഫലം കാണുമോ ഖേംചന്ദിന്റെ ‘തയ്ക്വാൻഡോ’? News +
ഉപമുഖ്യമന്ത്രി നെംച കിപ്ഗെൻ, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത രണ്ടു എംഎൽഎമാർ എന്നിവരെ കൊലപ്പെടുത്തുന്നവർക്ക് കുക്കി സായുധ സംഘടനകൾ പാരിതോഷികം പ്രഖ്യാപിച്ചതിൽവരെ എത്തിനിൽക്കുകയാണു കാര്യങ്ങൾ. സർക്കാരുമായി സഹകരിക്കുന്ന എംഎൽഎമാർ സമുദായത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് മണിപ്പുരിലെ എല്ലാ കുക്കി-സോ ഗോത്രവിഭാഗങ്ങളുടെയും ഏകീകൃത സംഘടനയായ കുക്കി-സോ കൗൺസിൽ പറയുന്നു. പുതിയ സർക്കാരിൽ പങ്കാളികളാകുന്ന കുക്കി വംശജരായ എംഎൽഎമാരെ സാമൂഹികമായി ബഹിഷ്കരിക്കുമെന്നും കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ജനകീയ സർക്കാരിൽ പങ്കാളികളാകേണ്ടതില്ലെന്ന് ബിജെപിയുടെ ഏതാനും കുക്കി എംഎൽഎമാർ ഉൾപ്പെടെയുള്ളവർ തീരുമാനിച്ചതായാണു വിവരം.
JUST IN
8 MINUTES AGO ചെന്നൈയിൽ രാസലഹരി വേട്ട: മലയാളി നടി അഞ്ജു കൃഷ്ണയും സഹസംവിധായികയും അറസ്റ്റിൽ Latest News
17 MINUTES AGO 6,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അങ്കമാലി–കുണ്ടന്നൂർ ബൈപാസിന്റെ 3 എ വിജ്ഞാപനം വൈകുന്നു; ഭൂവുടമകൾ ആശങ്കയിൽ Ernakulam
29 MINUTES AGO പരീക്ഷയിൽ തോറ്റ എസ്എഫ്ഐ പ്രവർത്തകന് എംഎഫ്എയ്ക്ക് പ്രവേശനം; ജയിപ്പിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞ് ഗവർണർ Latest News
VIEW MORE
അടുത്തവർഷം ആദ്യമാണ് മണിപ്പുരിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഇനിയുള്ള ഒരു വർഷംകൊണ്ട് മണിപ്പുരിനെ ശാന്തമാക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം ഈ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നതു നിർണായകമാണ്; കലാപകാലത്തു മുഖ്യമന്ത്രിയായിരിക്കെ മെയ്തെയ് വിഭാഗത്തോടു വ്യക്തമായ പക്ഷപാതം പുലർത്തിയിരുന്ന ബിരേൻ സിങ് ശേഷിപ്പിച്ച അസ്വസ്ഥതകളുടെ പശ്ചാത്തലത്തിലാണ് പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നത് എന്നിരിക്കെ വിശേഷിച്ചും. ADVERTISEMENT Go AD-FREE
മണിപ്പുരിൽ കലാപം തുടങ്ങിയത് 2023 മേയിലാണ്. ഇത്രനാൾ നീണ്ട കലാപത്തിന് രാജ്യചരിത്രത്തിൽ മറ്റ് ഉദാഹരണങ്ങളില്ല. ഇതിനകം കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ ഏകദേശം 270 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും മാത്രമല്ല, സുപ്രീം കോടതിപോലും ചോദ്യങ്ങൾ ഉന്നയിച്ചിട്ടും മണിപ്പുരിൽ സമാധാനം സാധ്യമാക്കാൻ ആത്മാർഥമായ ശ്രമത്തിനു കേന്ദ്രത്തിന്റെ നടപടിയുണ്ടായില്ല. കലാപം തടയാൻ അടിയന്തര നടപടികളെടുക്കുന്നതിനു പകരം മെയ്തെയ് വിഭാഗത്തിന്റെ വക്താവെന്നപോലെ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയെയാണ് മണിപ്പുരിൽ കണ്ടത്. ഈ പശ്ചാത്തലത്തിലാണ് ബിരേൻ സിങ് സർക്കാരിനോടു രാജിവയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതും ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതും.
മണിപ്പുർ ഇപ്പോഴും കലാപക്കനലുകളിൽ നീറുകയാണ്. കുക്കി വംശജയായ ഭാര്യയെ കാണാനെത്തിയ മെയ്തെയ് യുവാവിനെ മണിപ്പുരിലെ ചുരാചന്ദ്പുരിൽ ക്യാമറയ്ക്കു മുൻപിൽ വെടിവച്ചുകൊന്നതു രണ്ടാഴ്ച മുൻപു രാജ്യത്തെ നടുക്കിയ സംഭവമാണ്. ജീവൻ യാചിച്ച് കൈകൂപ്പിനിൽക്കുന്ന യുവാവിനെ കൊല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധം ഇരമ്പി. രണ്ടു വർഷം മുൻപ് മണിപ്പുർ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ കുക്കി വനിത മരിച്ചതും കഴിഞ്ഞ മാസംതന്നെയാണ്. എടിഎമ്മിൽ പണമെടുക്കാൻ പോയപ്പോഴാണ് മെയ്തെയ് ആയുധധാരികൾ ഇവരെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവരെ കൈമാറ്റം ചെയ്യുകയും പലയിടങ്ങളിലായി പീഡിപ്പിച്ചശേഷം ഉപേക്ഷിക്കുകയുമായിരുന്നു. ADVERTISEMENT Go AD-FREE
കലാപം അമർച്ച ചെയ്യാൻ സായുധസംഘങ്ങൾക്കെതിരെ രാഷ്ട്രപതിഭരണകാലത്ത് കടുത്ത നടപടികളാണെടുത്തിരുന്നത്. ഇക്കാര്യത്തിൽ പുതിയ സർക്കാരെടുക്കുന്ന നിലപാട് നിർണായകമാകുന്നു. ഒരു ജനതയെ എക്കാലവും ദുരിതക്കയത്തിൽ നിർത്തിക്കൂടാ. കലാപത്തിന്റെ തീപ്പടർച്ച മുൻ സർക്കാർ കണ്ടുനിന്നപോലെ ഇനിയും തുടരാനാണ് അധികാരികളുടെ ഭാവമെങ്കിൽ അതു മണിപ്പുരിനോടു മാത്രമല്ല, ഈ രാജ്യത്തോടുതന്നെയുള്ള അക്ഷന്തവ്യമായ തെറ്റാവുമെന്നതിൽ സംശയമില്ല. മണിപ്പുരിൽ സമാധാന പുനഃസ്ഥാപനത്തിനുള്ള ഖേംചന്ദ് സിങ് സർക്കാരിന്റെ ശ്രമങ്ങളുടെ വിജയം കേന്ദ്ര സർക്കാർ പിന്തുണയെ ആശ്രയിച്ചിരിക്കുന്നു. English Summary:
Manipur\“s New Government Faces Immediate Challenges Amidst Unrest