അടിമാലി ∙ കാൻസർ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് പണം തട്ടിയെടുത്ത സംഭവത്തിൽ 7 മാസം പിന്നിടുമ്പോഴും തുമ്പുണ്ടാക്കാൻ കഴിയാതെ അടിമാലി പൊലീസ്. കഴിഞ്ഞ ജൂൺ 5ന് രാവിലെയാണ് അടിമാലി എസ്എൻ പടിയിൽ കളരിക്കൽ ഉഷ സന്തോഷ് താമസിക്കുന്ന വാടക വീട്ടിൽ എത്തി ഇവരുടെ വായിൽ തുണി തിരുകിയ ശേഷം കട്ടിലിൽ കെട്ടിയിട്ട് ചികിത്സയ്ക്കായി പഴ്സിൽ സൂക്ഷിച്ചിരുന്ന 16,500 രൂപ തട്ടിയെടുത്തത്. തുടർന്ന് അടിമാലി എസ്എച്ച്ഒ സി.വി ലൈജുമോന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കിയിൽ നിന്ന് വിരലടയാള, സയന്റിഫിക് വിദഗ്ധരും പൊലീസും സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ, പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
അന്നത്തെ ഇടുക്കി ഡിവൈഎസ്പി ജിൽസൻ മാത്യുവിന്റെയും അടിമാലി എസ്എച്ച്ഒയുടെയും നേതൃത്വത്തിൽ 10 അംഗ പൊലീസ് സംഘത്തെ ജില്ലാ പൊലീസ് മേധാവി അന്വേഷണച്ചുമതല ഏൽപിച്ചു. അന്വേഷണം ഊർജിതമായി മുന്നോട്ടു പോകുന്നതിനിടെ ഡിവൈഎസ്പി, ജില്ലാ പൊലീസ് മേധാവി എന്നിവർ സ്ഥലംമാറിപ്പോയതോടെ അന്വേഷണത്തിൽ താളപ്പിഴകൾ ആരംഭിച്ചു. അന്വേഷണം ഇപ്പോൾ അവസാനിപ്പിച്ച നിലയിലാണ്. നിർധന കുടുംബാംഗമായ ഉഷയുടെ ചികിത്സച്ചെലവിനു വേണ്ടി പണമില്ലാതെ ബുദ്ധിമുട്ടനുവഭിക്കുന്ന സാഹചര്യം കണ്ടറിഞ്ഞു സുമനസ്സുകൾ ചികിത്സയ്ക്കു വേണ്ടി പണം സ്വരൂപിച്ചു നൽകുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ ചികിത്സയ്ക്കു വേണ്ടി പഴ്സിൽ സൂക്ഷിച്ചിരുന്ന പണം ആണ് കള്ളൻ തട്ടിയെടുത്തത്.
കോട്ടയം മെഡിക്കൽ കോളജിൽ മാസത്തിൽ 2 തവണ കീമോ ചികിത്സയ്ക്കായി എത്തണം. ടാക്സി വിളിച്ചു പോകുന്നതിനുള്ള പണം ഇല്ലാത്തതിനാൽ രോഗവും ക്ഷീണവും വകവയ്ക്കാതെ ബസിൽ ആണു യാത്ര ചെയ്യുന്നത്. ഇതോടൊപ്പം ഇടയ്ക്കിടെ രക്തസമ്മർദം ഉയരുന്നതുൾപ്പെടെയുള്ള രോഗങ്ങളും ഉഷയുടെ ദുരിതം വർധിക്കാൻ കാരണമാകുകയാണ്. ഇത്രയേറെ പ്രതിസന്ധികളിലൂടെ ജീവിതം മുന്നോട്ടു പോകുമ്പോഴും ഇവരുടെ വീട്ടിൽ 7 മാസം മുൻപ് നടന്ന തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Adimali robbery case remains unsolved after 7 months. The police investigation into the robbery of a cancer patient\“s treatment money in Adimali has stalled, leaving the victim in financial distress.