ടെഹ്റാൻ ∙ പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭം നിയന്ത്രണാതീതമായ സാഹചര്യത്തിൽ, പ്രക്ഷോഭകാരികളെ നിലയ്ക്കുനിർത്തണമെന്ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി നിർദേശിച്ചു. പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഖമനയി കർശന നിർദേശം നൽകിയത്. ടെഹ്റാനിൽ പൊതുവേദിയിൽ അദ്ദേഹം നടത്തിയ പ്രസംഗം സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു. ഇസ്രയേലും യുഎസുമാണ് പ്രതിഷേധങ്ങൾക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഖമനയിയുടെ നിർദേശം ലഭിച്ചതിനാൽ, പ്രക്ഷോഭം അടിച്ചമർത്താൻ സുരക്ഷാസേനയ്ക്ക് ഉടൻ ഉത്തരവ് ലഭിച്ചേക്കും.
- Also Read ആ സുരക്ഷ യുഎസ് തകർത്തത് എങ്ങനെ?
സമാധാനപരമായി സമരം ചെയ്യുന്നവരെ കൊലപ്പെടുത്താൻ ശ്രമിച്ചാൽ, ഇറാനിൽ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2022 ൽ മാസങ്ങളോളം നീണ്ട സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണിപ്പോൾ നടക്കുന്നത്. ഭക്ഷണത്തിന്റെയും വീട്ടുസാധനങ്ങളുടെയും വിലക്കയറ്റത്തിനെതിരെ കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. പിന്നാലെ വിദ്യാർഥികളും തെരുവിലിറങ്ങി. English Summary:
Iran\“s Supreme Leader Orders Crackdown on Price Hike Protests: The Supreme Leader has ordered a crackdown, alleging foreign interference, as tensions escalate following civilian deaths. |