മികച്ച വിളവ്, അതിനു ന്യായവില, സമയബന്ധിതമായ സംഭരണം, കൃഷിനാശമുണ്ടായാൽ കൃത്യമായ നഷ്ടപരിഹാരം – ഇതൊക്കെയാണു നമ്മുടെ കർഷകർക്കു വേണ്ടതെങ്കിലും ഈ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കപ്പെടാതെ പോകുന്നതാണു പലപ്പോഴും നാം കാണുന്നത്. കാലാവസ്ഥാവ്യതിയാനം മൂലമുള്ള വിളനാശത്തിനു നഷ്ടപരിഹാരം ലഭിക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ (റാബി സീസൺ) ചേരാനുള്ള അവസാന ദിവസം പിന്നിട്ടപ്പോൾ ആയിരക്കണക്കിനു നെൽക്കർഷകർക്കു റജിസ്റ്റർ ചെയ്യാനായില്ല എന്നതാണ് ഈ പരമ്പരയിൽ പോയ വർഷം കണ്ട ഏറ്റവും ഒടുവിലത്തെ നിരാകരണം.
പുഞ്ചക്കൃഷി ചെയ്തവർക്ക് ഈ ഇൻഷുറൻസിന് അപേക്ഷിക്കാൻ കഴിഞ്ഞവർഷംവരെ ഒന്നരമാസത്തോളം സമയം അനുവദിച്ചിരുന്നു. എന്നാൽ, ഇത്തവണ അത് 5 ദിവസമാക്കി ചുരുക്കുകയും നടപടിക്രമങ്ങൾ കടുപ്പിക്കുകയും ചെയ്തു. ഡിസംബർ 26 മുതൽ 5 ദിവസം മാത്രമാണ് ഇത്തവണ ഇൻഷുറൻസ് പോർട്ടൽ തുറന്നത്. ഈ ചെറുകാലയളവിനുള്ളിൽ അപേക്ഷ നൽകാനാകാതെ പദ്ധതിയിൽനിന്നു പുറത്തായവർ ഏറെയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ 50 കോടിയിലേറെ രൂപയുടെ ആനുകൂല്യമാണ് സംസ്ഥാനത്തെ കർഷകർക്കു നഷ്ടമാകുക.
നിശ്‌ചിതമായ രണ്ടു മൺസൂണുകളെ ആശ്രയിച്ചു കൃഷി നടത്തിയിരുന്നവരാണ് കേരളത്തിലെ കർഷകസമൂഹം. എന്നാൽ, ഇന്നു സ്‌ഥിതി മാറിയിരിക്കുന്നു. മഴക്കാലമേതെന്നു കൃത്യമായി അറിയാൻപോലും നിവൃത്തിയില്ലാതെ കുഴയുകയാണവർ. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പ്രളയം, വരൾച്ച, തീക്കാറ്റ് തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചുവേണം ഇന്നു വിളകൾ വിപണിയിലെത്തിക്കാൻ. എപ്പോൾ വേണമെങ്കിലും, എങ്ങനെവേണമെങ്കിലും ഉണ്ടാകാവുന്ന പ്രകൃതിക്ഷോഭങ്ങൾ കർഷകരുടെ നിത്യ ആധിയായിത്തീർന്നിരിക്കുന്നു.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
ഈ സാഹചര്യത്തിൽ കർഷകസുരക്ഷയും വിളനാശത്തിനു നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി ഏറെ പ്രയോജനകരമാണെങ്കിലും അത് ഇപ്പോൾ ആയിരക്കണക്കിനു കർഷകർക്ക് അപ്രാപ്യമായിരിക്കുകയാണ്. കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും ചേർന്നു നടപ്പാക്കുന്ന ഈ പദ്ധതിയിൽ, തിരഞ്ഞെടുത്ത 27 വിളകൾക്കാണു പരിരക്ഷ. പദ്ധതിയിൽ ഉൾപ്പെട്ട വിളകൾക്കു പ്രത്യേക മാനദണ്ഡങ്ങളാണുള്ളത്. നെൽക്കൃഷിയിൽ, അതതു പ്രദേശത്തെ കാലാവസ്ഥാ നിലയങ്ങളിലെ റഡാറുകളിൽ രേഖപ്പെടുത്തുന്ന വിളനാശത്തിന്റെ തോതനുസരിച്ചാണ് നഷ്ടപരിഹാരം നൽകുക.
വിളവില്ലാതെയും വിളയ്ക്കു ന്യായവില കിട്ടാതെയും ബാങ്ക് വായ്പയുടെ തിരിച്ചടവു മുടങ്ങിയുമൊക്കെ നമ്മുടെ കർഷകരിൽ വലിയൊരു പങ്കും ജീവിതത്തെയും കൃഷിയെയും എങ്ങനെ നേരിടണമെന്നറിയാതെ പകച്ചുനിൽക്കുമ്പോഴാണ് സംസ്ഥാനത്തെ നെൽക്കർഷകർ കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ചേരാനാവാതെ വലയുന്നത്. സംസ്ഥാനം പകുതിവിഹിതം കൊടുത്തില്ലെന്നാരോപിച്ച് കേന്ദ്ര നിയന്ത്രണത്തിലുള്ള കമ്പനി കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം ഇതുവരെയും നൽകിയിട്ടില്ലെന്നു കർഷകർ പറയുന്നു. ഡിസംബറിലാണ് ഇൻഷുറൻസ് തുക വിതരണം ചെയ്യാറ്.
അഞ്ചു ദിവസത്തിനുള്ളിൽ ആയിരക്കണക്കിനു പേർക്കു റജിസ്റ്റർ ചെയ്യാനാകില്ലെന്നും ഒന്നരയാഴ്ചയെങ്കിലും അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി കർഷകർ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിരുന്നു. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോടും ഇക്കാര്യം ആവശ്യപ്പെട്ടു. മറുപടി ഉണ്ടായില്ലെന്നുമാത്രം. ഇതുപോലെയുള്ള ജീവൽപ്രശ്നങ്ങളിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞല്ല, മനുഷ്യത്വംകൊണ്ടാണ് പരിഹാരം തേടേണ്ടത്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ ഇൻഷുറൻസിന് അപേക്ഷിക്കാൻ നെൽക്കർഷകർക്കു ന്യായമായ സമയം നീട്ടിനൽകുകതന്നെ വേണം.
കർഷകത്തൊഴിലാളികൾക്കു കൂടുതൽ പ്രാധാന്യം നൽകി കൃഷിമേഖലയുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകണമെന്ന് കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരസമിതി നിർദേശിച്ചത് കഴിഞ്ഞ മാർച്ചിലാണ്. രണ്ടേക്കർ വരെ കൃഷിഭൂമിയുള്ള ചെറുകിടകർഷകർക്കു സൗജന്യ വിള ഇൻഷുറൻസ് നിർബന്ധമാക്കണമെന്നതു സമിതിയുടെ പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു. എന്നാൽ, നാം പലപ്പോഴും കാണുന്നതു കൃഷിക്കു പ്രോൽസാഹനം നൽകാതെയും വിളവു കൃത്യമായി സംഭരിക്കാതെയും പ്രകൃതിദുരന്തം പോലുള്ള വെല്ലുവിളികളിൽ സമയത്തു നഷ്ടപരിഹാരം നൽകാതെയും കർഷകനെ അകറ്റുന്ന അധികൃത മനോഭാവമാണ്.
എല്ലാം വിറ്റുപെറുക്കിയും പണയപ്പെടുത്തിയും വായ്പയ്ക്കുമേൽ വായ്പയെടുത്തും നഷ്ടത്തിനിടയിലും ചിലർ കൃഷിയിറക്കുന്നതുകൊണ്ടാണ് ഭക്ഷ്യസുരക്ഷ നിലനിൽക്കുന്നതെന്നു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഓർക്കാതെപോകരുത്. English Summary:
Kerala Farmers in Crisis: Thousands Miss Crop Insurance Deadline |
|