കൊല്ലം∙ ദേശീയപാത നിർമാണത്തിന്റെ മറവിൽ കുന്നുകളും മലകളും ഇടിച്ചു നിരത്തുന്നതു ഗുരുതരമായ പാരിസ്ഥിതിക – സുരക്ഷാ ഭീഷണി ഉയർത്തുന്നു. മല ഇടിച്ചതിനേക്കാൾ ഗുരുതരമാണു ചതുപ്പുകളും നിലങ്ങളും നികത്തിയുള്ള നിർമാണം. രണ്ടു വർഷമായി ചൂട് വർധിക്കുന്നതിന് ഇത് ഒരു കാരണമായതായി വിദഗ്ധർ പറയുന്നു. കല്ലുവാതുക്കൽ, പൂയപ്പള്ളി പഞ്ചായത്തുകളിൽ ഇത്തിക്കര ആറിന്റെ തീരപ്രദേശത്തും അനുബന്ധ സ്ഥലങ്ങളിലും ഏക്കർ കണക്കിനു കുന്നുകളാണ് കുളം തോണ്ടിയത്. വെട്ടിമുറിച്ചതു പോലെ കുത്തനെയാണു മണ്ണെടുപ്പ്. അശാസ്തീയമായ മണ്ണെടുക്കൽ ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. കുന്നുകൾ വ്യാപകമായി ഇല്ലാതാകുന്നതു ഗുരുതര പ്രതിസന്ധിക്കു കാരണമാകുമെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു. മഴവെള്ളത്തിന്റെ സംഭരണികളാണ് കുന്നുകൾ. ഇവ ഇല്ലാതാകുന്നതോടെ ഭൂഗർഭ ജലം താഴുകയും പ്രദേശത്ത് കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്യും. കല്ലുവാതുക്കൽ മണ്ണയത്ത് വീടുകളോടു ചേർന്നുള്ള കുന്ന് ഇടിച്ചു മണ്ണ് എടുക്കുന്നു.
വെട്ടിമുറിച്ചതു പോലെ കുന്നുകളുടെ ബാക്കി ഭാഗം നിൽക്കുന്നതു മണ്ണ് ഇടിച്ചിലിനും ദുരന്തങ്ങൾക്കും വഴി തെളിക്കുകയും ചെയ്യും. ദേശീയപാത നിർമാണത്തിനായി വ്യാപകമായാണ് ചതുപ്പുകൾ നികത്തിയത്. ഇതു പാരിസ്ഥിതിക പ്രതിസന്ധിയുണ്ടാക്കും. ആയിരക്കണക്കിനു വൃക്ഷങ്ങൾ മുറിച്ചു നീക്കുകയും ചെയ്തു. പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ വലിയ തോതിൽ പ്രതിഫലിക്കും. ഏതാനും വർഷമായി താപനം കൂടുന്നതിന്റെ കാരണങ്ങളിലൊന്ന് ഇവയാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. മണ്ണയത്തു ‘കുന്നില്ല’ വീടുകളോടു ചേർന്നുള്ള കുന്ന് വൻ തോതിൽ ഇടിച്ചു കൊണ്ടിരിക്കുകയാണ്. വലിയ കുന്നാണ് ഇവിടെയും ഇല്ലാതാകുന്നത്. നടയ്ക്കൽ–അടുതല റോഡിൽ വിവിധ സ്ഥലങ്ങളിൽ 20–30 അടി ഉയരത്തിൽ കുത്തനെ മണ്ണ് എടുത്തിട്ടുണ്ട്. അടുതലയിൽ വയലിനോടു ചേർന്നുള്ള കുന്ന് കുത്തനെ ഇടിച്ച നിലയിൽ.
അടുതല കുന്ന് കുളം തോണ്ടി നൂറോളം അടി ഉയരമുണ്ടായിരുന്ന കുന്ന് അക്ഷരാർഥത്തിൽ കുളം തോണ്ടി. പുറമേ നിന്നാൽ കാണാതിരിക്കാൻ നാലുവശവും ഒഴിവാക്കിയാണ് മണ്ണ് എടുത്തത്. 11 ഏക്കറോളം കുന്ന് ഇല്ലാതാക്കി. ഇതിന്റെ മധ്യഭാഗത്ത് 5 സെന്റ് വലുപ്പത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായി പറയുന്നു. ഒരു വാഹനത്തിനു കയറാൻ മാത്രം വീതിയിൽ വഴി തെളിച്ചാണ് അകത്തേക്കു കയറി മണ്ണ് എടുക്കുന്നത്. ചുറ്റും ‘കൂറ്റൻ മൺമതിൽ’ ആയതിനാൽ പുറമേ ആർക്കും കാണാൻ കഴിയില്ല. അകത്തേക്കു പ്രവേശനം നിരോധിച്ചു കൊണ്ടു ബോർഡും സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് വലിയ ഭീഷണിയാണ് കൂറ്റൻ മൺമതിൽ ഉയർത്തുന്നത്. അടുതല കുന്നിലേക്കു കയറുന്നതിനു തെളിച്ച വഴി. ഇവിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
കുന്നിലേക്കു വെട്ടിയ വഴിയുടെ പാർശഭാഗത്തുണ്ടായിരുന്ന മൺകൂന ഒരു വർഷം മുൻപു മഴക്കാലത്ത് ഇടിഞ്ഞ് അടുതല – പയ്യക്കോട് റോഡിൽ വീണു ഗതാഗതം തടസ്സപ്പെട്ടിരുന്നു. മണ്ണിനോടൊപ്പം വലിയ കരിങ്കല്ലുകളും ഇടിഞ്ഞിറങ്ങി. പിന്നീട് മറ്റൊരു ഭാഗത്തു കൂടിയാണ് അകത്തേക്കു വഴി തെളിച്ചത്. കുന്നിന്റെ ഒരു വശത്ത് റോഡും ഇത്തിക്കര ആറും ആണ്. മറ്റു ഭാഗങ്ങളിൽ ഒട്ടേറെ താമസക്കാരുണ്ട്. മണ്ണ് എടുത്തതിന്റെ ഭാഗം വലിയ മലയിൽ ഇടിഞ്ഞിറങ്ങുമെന്ന ആശങ്കയുണ്ട്. പലരുടെയും കൈവശമുണ്ടായിരുന്ന സ്ഥലം വിലയ്ക്കു വാങ്ങിയാണ് മണ്ണെടുക്കാൻ നൽകിയത്. പെരുമ്പാവൂർ സ്വദേശികളാണ് വസ്തു വാങ്ങിയതെന്നു പറയുന്നു.
മണ്ണ് ക്ഷാമം വന്നപ്പോൾ കുന്നിടിക്കാൻ അനുമതി ദേശീയപാത നിർമാണത്തിന് മണ്ണിന്റെ ക്ഷാമം ഉണ്ടായപ്പോൾ കുന്നുകൾ ഇടിക്കുന്നതിന് സർക്കാർ അനുമതി നൽകുകയായിരുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പെർമിറ്റ് നേടി ഖനനം ചെയ്യാനാണ് അനുമതി. ഇതിന്റെ മറവിൽ വ്യാപകമായാണ് മണ്ണ് കടത്തുന്നത്. അഷ്ടമുടിക്കായൽ, പരവൂർ കായൽ തുടങ്ങിയ ജലാശയങ്ങളിൽ നിന്നു സൗജന്യമായി മണൽ ഖനനം ചെയ്യുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പരവൂരിൽ തീരദേശ റോഡിന് സമീപത്തു നിന്നു വരെ ഖനനം ചെയ്യുന്നുണ്ട്. നല്ല ആറ്റുമണലാണ് ഇപ്പോൾ ഖനനം ചെയ്യുന്നത്. English Summary:
Illegal hill cutting in Kerala poses a serious environmental threat due to rampant national highway construction. This deforestation is resulting in significant environmental consequences, including increased flooding and landslides.