LHC0088 • 8 hour(s) ago • views 1029
മണിമല ∙ മലപ്പുറത്തുനിന്നു ഗവിയിലേക്കു പുറപ്പെട്ട ആ 28 യാത്രക്കാർക്ക് ഇതു ശരിക്കും പുതുവർഷമാണ്. ഓടിക്കൊണ്ടിരിക്കെ കത്തിയ ബസിൽനിന്ന് രക്ഷപ്പെട്ട അവർ, ഗവിയിൽ ആ രക്ഷപ്പെടൽ ആസ്വദിക്കുകയും ചെയ്തു. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി, മലപ്പുറത്തുനിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോവുകയായിരുന്ന ഡീലക്സ് ബസിൽനിന്ന് ഇന്നലെ പുലർച്ചെ 4ന് ആണു തീയും പുകയും ഉയർന്നത്. യാത്രക്കാരെ പുറത്തിറക്കിയതിനു പിന്നാലെ ബസ് പൂർണമായും നശിച്ചു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി പഴയിടം കുന്നത്തുപുഴയിലായിരുന്നു സംഭവം. ബസിന്റെ പിന്നിൽനിന്നു പുക ഉയരുന്നതായി ആദ്യം കണ്ടത് കണ്ടക്ടർ ബിജുമോനാണ്. ബസിന്റെ പിൻഭാഗത്തെ ടയറിനു സമീപം തീ പടർന്നു തുടങ്ങിയപ്പോഴുള്ള ദൃശ്യം
തുടർന്നു ഡ്രൈവർ ജിഷാദ് റഹ്മാനു വിവരം കൈമാറി ബസ് വഴിയരികിൽ നിർത്തി. പിന്നിലെ ഇടത്തേ ടയറിന്റെ സമീപത്തുനിന്നാണു തീ ഉയർന്നത്. ഉടൻ യാത്രക്കാരെ ബസിൽനിന്ന് ഇറക്കി. അരമണിക്കൂർ കൊണ്ട് ബസ് പൂർണമായും കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രി 9ന് ആണു മലപ്പുറത്തുനിന്നു പുറപ്പെട്ടത്. യാത്രക്കാരെ പൊൻകുന്നത്തു നിന്നെത്തിച്ച മറ്റൊരു ബസിൽ കയറ്റി ഗവിയിൽ എത്തിച്ചു. ബസിന്റെ അടിയിലെ ഷോർട്ട് സർക്കീറ്റോ ബ്രേക്ക് ലൈനർ തകരാറോ ആകാം അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
“രാത്രിയാത്രകളിൽ ഞാൻ ഉറങ്ങാറില്ല. ബസിന്റെ പിന്നിൽനിന്നു ഉയരുന്ന പുക ശ്രദ്ധിച്ചത് അതുകൊണ്ടാണ്. ഉടൻ തന്നെ ഡ്രൈവർ ജിഷാദ് റഹ്‌മാനെ വിവരമറിയിച്ചു. പുറത്തിറങ്ങി പരിശോധിച്ചു. ഈ സമയം അവിടെ എത്തിയ മറ്റൊരു വാഹനത്തിലെ ഡ്രൈവറും ബസിനടിയിൽ തീ പടരുന്നുണ്ടെന്നു പറഞ്ഞു. ഇതോടെ, ഉറക്കത്തിൽ ആയിരുന്ന യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറക്കി.“
പി.കെ.ബിജുമോൻ, കണ്ടക്ടർ English Summary:
Gavi trip from Malappuram turns memorable for 28 passengers who escaped a bus fire. They continued their journey to Gavi after the near miss. Despite the initial shock, they are now enjoying their planned trip to Gavi, marking a unique new year experience. |
|