ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുത്തു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ. ഒഡിഷയിൽ കമാൻഡർ അടക്കം നാലു മാവോയിസ്റ്റുകൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗം ഗണേഷ് ഉക്കേയും സംഘവുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കർണാടക ചിത്രദുർഗയിൽ കണ്ടെയ്നർ ലോറിയും ബസും കൂട്ടിയിടിച്ച് 9 പേർ മരിച്ചു. സ്ത്രീകൾക്ക് സ്മാർട്ട്ഫോൺ വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം രാജസ്ഥാൻ ഗ്രാമങ്ങൾ പിൻവലിച്ചു. അസമിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. കൂടുതൽ ദേശീയ വാർത്തകൾ വായിക്കാം.
‘ക്രിസ്മസ് സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’; ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി∙ ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുത്തു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ. ‘‘ സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ക്രിസ്മസ് നമ്മുടെ സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’’–പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി സന്ദർശനത്തിന് എത്തുന്നതിനു മുൻപായി കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷന് മുന്നിൽ ചില വിശ്വാസികൾ പ്രതിഷേധിച്ചു.
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
ഒഡീഷയിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 1.1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ച് സംയുക്ത സേന
ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മാവോയിസ്റ്റ് കമാൻഡറെ സംയുക്ത സേന വധിച്ചു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെയെ (69) ബിഎസ്എഫ്, സിആർപിഎഫ് സംയുക്ത സേന വധിച്ചത്. ഇയാൾക്കൊപ്പം രണ്ട് വനിതകൾ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഉയികെയുടെ തലയ്ക്ക് 1.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകർ (Photo: ANI)
സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം; ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ
അസമിലെ നൽബാരി ജില്ലയിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് ബജ്റംഗ്ദൾ–വിഎച്ച്പി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ബെൽസോറിലെ പനിഗാവ് സെന്റ് മേരീസ് സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാരങ്ങളും തയാറെടുപ്പുകളും ഹിന്ദുത്വ പ്രവർത്തകർ തീവച്ച് നശിപ്പിച്ചിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ മറ്റ് നിരവധി വസ്തുക്കളും അക്രമികൾ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. വിഎച്ച്പി ജില്ല സെക്രട്ടറി ഭാസ്കർ ദേഖ, വൈസ് പ്രസിഡന്റ് മാനസ് ജ്യോതി, ബജ്റംഗ്ദൾ ജില്ല കൺവീനർ നയൻ തലൂക്ദർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടും. കർണാടക ചിത്രദുർഗയിൽ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചപ്പോൾ (Photo: X/@Unmai_Kasakkum)
കണ്ടെയ്നർ ലോറിയും ബസും കൂട്ടിയിടിച്ച് 9 പേർക്ക് ദാരുണാന്ത്യം; അപകടത്തിനു കാരണം ലോറി ഡ്രൈവറുടെ അശ്രദ്ധ
കർണാടക ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി ബസുമായി കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു. ദേശീയ പാത 48ലാണ് പുലർച്ചെ അപകടമുണ്ടായത്. അപകടത്തിൽ ലോറി ഡ്രൈവറും മരിച്ചു. കൂട്ടിയിടിയിൽ ബസിനു തീപിടിച്ചതായി പൊലീസ് പറഞ്ഞു. ഹിരിയൂരിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്.
‘കുട്ടികളെ മനസ്സിൽ കണ്ടുള്ള തീരുമാനം, തെറ്റിദ്ധരിക്കപ്പെട്ടു’; സ്ത്രീകൾക്ക് സ്മാർട്ട്ഫോൺ വിലക്ക് പിൻവലിച്ച് രാജസ്ഥാൻ ഗ്രാമങ്ങൾ
സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ ഉപയോഗം വിലക്കിയ തീരുമാനം പിൻവലിച്ച് രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഗ്രാമങ്ങൾ. തീരുമാനത്തിനെതിരെ വ്യാപക വിമർശനം വന്ന സാഹചര്യത്തിലാണ് തീരുമാനം പിൻവലിച്ചത്. ജലോർ ജില്ലയിലെ 15 ഗ്രാമങ്ങളാണ് സ്ത്രീകളോട് സ്മാർട്ട്ഫോണിനു പകരം കീപാഡ് ഫോണുകൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഗ്രാമമുഖ്യന്മാരുടെ യോഗം ഗാസിപുർ ഗ്രാമത്തിൽ വിളിച്ചുചേർക്കുകയായിരുന്നു. തുടർന്നാണ് തീരുമാനം പിൻവലിച്ചത്. കുട്ടികളെ മനസ്സിൽ കണ്ടുള്ള തീരുമാനമായിരുന്നു അതെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഗ്രാമമുഖ്യന്മാർ പറഞ്ഞു.