കുമരകം ∙ കോട്ടയം – കുമരകം റോഡിന്റെ വികസനത്തിന് സ്ഥലം അളന്ന് തിട്ടപ്പെടുത്തി കുറ്റികൾ നാട്ടുന്നതിന് മഞ്ഞ പെയ്ന്റ് അടിച്ച കുറ്റികൾ എത്തി. ഇല്ലിക്കൽ പാലം മുതൽ കൈപ്പുഴമുട്ട് വരെ റോഡ് വികസനത്തിനു കിഫ്ബി 21 കോടി രൂപ അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനായി 2023 മേയ് മാസത്തിലാണു തുക അനുവദിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. 13.3 കിലോമീറ്റർ നീളത്തിലും 13.6 മീറ്റർ വീതിയിലും റോഡ് വികസിപ്പിക്കുന്നതിനാണ് പദ്ധതി. അടുത്തയിടെ ആണു സ്ഥലം അളന്ന് കുറ്റി ഇടാൻ തുടങ്ങിയത്. ഇല്ലിക്കൽ മുതൽ മൂന്നുമൂല വരെ കുറ്റി നാട്ടി. ഇനി കുമരകം ഭാഗത്താണു കുറ്റി നാട്ടേണ്ടത്. അതിനായി ആറ്റാമംഗലം പള്ളിക്കു സമീപത്തെ സ്വകാര്യ പുരയിടത്തിലാണു മഞ്ഞക്കുറ്റികൾ എത്തിച്ചിരിക്കുന്നത്.
വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ സമഗ്രവികസനം മുന്നിൽ കണ്ടുള്ള റോഡ് വികസനം നടത്തുകയാണ് ലക്ഷ്യം. കുമരകം ജംക്‌ഷൻ ഉൾപ്പെടെ ഉള്ള റോഡ് ഭാഗമാണ് വീതി കൂട്ടി വികസനം നടത്തേണ്ടത്. റോഡിലെ കോണത്താറ്റ് പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ വീതി കുറഞ്ഞ ജംക്‌ഷൻ വഴിയുള്ള വാഹനങ്ങളുടെ അമിതവേഗം അപകടസാധ്യത വർധിപ്പിക്കുന്നു. റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കോണത്താറ്റ് പാലത്തിന്റെ നിർമാണം നടന്നത്. ഉദ്ഘാടനത്തിനു മുൻപു തന്നെ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നു. പാലത്തിന്റെ ഉദ്ഘാടനത്തിനു മുൻപുള്ള ജോലികൾ ഇപ്പോൾ നടന്നു വരുന്നു. English Summary:
Kottayam-Kumarakom road development project is underway with KIFB funding. The project aims to widen the road, improve infrastructure, and enhance tourism in the Kumarakom region, addressing safety concerns related to increased traffic speed after the opening of the Konathatt Bridge. |
|