കൊല്ലം ∙ കേക്കുകളിൽ പൂപ്പൽബാധ ഉണ്ടാകാതിരിക്കുന്നതിനും കൂടുതൽ ദിവസം സൂക്ഷിക്കുന്നതിനും പൊട്ടാസ്യം സോർബേറ്റ്, സോഡിയം ബെൻസോയേറ്റ് എന്നിവ പരിധിയിൽ കൂടുതൽ ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പു നടപടി തുടങ്ങി. ഈ സാമ്പത്തിക വർഷം 32 സാംപിൾ എടുത്തതിൽ 10 എണ്ണം സുരക്ഷിതം അല്ലെന്ന കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഉൽപാദകർക്കെതിരെ വകുപ്പ് നിയമ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 67 കേക്കുകൾ ലാബ് പരിശോധന നടത്തിയതിൽ 32 എണ്ണം സുരക്ഷിതമല്ലെന്ന റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസുകൾ കോടതിയിൽ ഫയൽ ചെയ്തിരുന്നു. നിയമ പ്രകാരം കേക്കുകളിൽ പൊട്ടാസ്യം സോർബേറ്റ്, സോഡിയം ബെൻസോയേറ്റ് എന്നിവ അനുവദിച്ചിട്ടുണ്ടെങ്കിലും ഓരോന്നും ചേർക്കുന്നതിന് കർശനമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. പൊട്ടാസ്യം സോർബേറ്റ്, സോഡിയം ബെൻസോയേറ്റ് എന്നിവ 10 കിലോ കേക്കിൽ പരമാവധി 10 ഗ്രാം മാത്രമാണ് ഭക്ഷ്യസുരക്ഷ നിയമം അനുവദിച്ചിട്ടുളളത്.
അതിൽ കൂടുതൽ ചേർക്കുന്നത് കേക്ക് സുരക്ഷിതമല്ലാതാകുന്നതിനു കാരണമാകും. കൂടുതൽ പ്രിസർവേറ്റീവ്സ് ശരീരത്തിൽ എത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ചെറുകിട ഉൽപാദകർ പ്രിസർവേറ്റീവ്സിന്റെ ഉപയോഗ രീതിയും നിയന്ത്രണവും മനസ്സിലാക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് സൗജന്യമായി നൽകുന്ന ഫോസ്റ്റാക് പോലുളള പരിശീലനങ്ങളിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ എ.സക്കീർ ഹുസൈൻ പറഞ്ഞു.
എല്ലാ ഉൽപാദകരും 6 മാസത്തിൽ ഒരിക്കൽ ലാബ് ടെസ്റ്റ് നടത്തി സുരക്ഷിതമാണെന്നു ഉറപ്പാക്കണം. വീടുകളിൽ കേക്കുകൾ ഉണ്ടാക്കി വിൽപന നടത്തുന്നവർ ഭക്ഷ്യസുരക്ഷ വകുപ്പിൽ നിന്ന് റജിസ്ട്രേഷൻ എടുക്കണം. 5 വർഷത്തെ റജിസ്ട്രേഷന് 500 രൂപയാണ് ഫീസ്. റജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ ഫുഡ് ബിസിനസ് ചെയ്യുന്നത് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. English Summary:
Cake safety is paramount, and the Food Safety Department in Kerala is cracking down on excessive use of preservatives in cakes. They are taking legal action against manufacturers exceeding the permitted limits of potassium sorbate and sodium benzoate to ensure consumer health and safety. |