കാസർകോട് ∙ ബിജെപിയുടെ സ്വന്തം പഞ്ചായത്തെന്ന വിശേഷണം അരക്കിട്ടുറപ്പിച്ച് മധൂർ. ഇത്തവണയും മധൂർ പഞ്ചായത്തിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരം ഉറപ്പിച്ചു. 1979ൽ രൂപീകൃതമായത് മുതൽ ഈ പഞ്ചായത്ത് ബിജെപിയുടെ കുത്തകയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 24 വാർഡിൽ 15ഉം ബിജെപി ഉറപ്പിച്ചു. 9 വാർഡിൽ യുഡിഎഫാണ് ജയിച്ചത്. നാല് സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഒറ്റ സീറ്റു പോലും നേടാനാകാതെ പഞ്ചായത്തിൽ നിന്നു തന്നെ പുറത്തായി.
46 വർഷമായി തുടർച്ചയായി ബിജെപി ഭരിക്കുന്ന മറ്റൊരു പഞ്ചായത്തും സംസ്ഥാനത്തില്ല. കാസർകോട് ബ്ലോക്കിൽ മധൂർ, പട്ള, ഷിരിബാഗിലു, കുഡലു (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്താണ് മധൂർ. 2020ലുണ്ടായിരുന്ന 20 സീറ്റുകളിൽ 13 സീറ്റുകൾ ബിജെപിക്കായിരുന്നു. നാല് സീറ്റുകൾ എൽഡിഎഫിനും കോൺഗ്രസിന് മൂന്നു സീറ്റുമാണ് ഉണ്ടായിരുന്നത്. മൂന്ന് സീറ്റുണ്ടായിരുന്ന യുഡിഎഫ് ഒൻപതിലേക്ക് മുന്നേറ്റം നടത്തിയപ്പോൾ എൽഡിഎഫ് പൂജ്യത്തിലേക്ക് തകർന്നടിഞ്ഞു.
ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം വോട്ടാക്കാമെന്നാണ് എൽഡിഎഫും യുഡിഎഫും കരുതിയതെങ്കിലും ബിജെപി കൂടുതൽ കരുത്തോടെ അധികാരം പിടിക്കുകയായിരുന്നു. കാസർകോട് ജില്ലയിൽ പലയിടത്തും എൻഡിഎ നേട്ടമുണ്ടാക്കി. പല പഞ്ചായത്തുകളിലും ഭരണം പിടിക്കാനും സീറ്റ് നില മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ അതിർത്തി ജില്ലയായ കാസർകോട് ബിജെപിക്ക് മികച്ച വേരോട്ടമുള്ള സ്ഥലമാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാം English Summary:
Madhur Panchayat election results show BJP\“s continued dominance in the region. The NDA secured a significant victory, reaffirming their stronghold in Madhur, Kasargod, highlighting the BJP\“s strong presence in the state\“s northern district. |