ഏറ്റുമാനൂർ ∙ പേരൂരിൽ അധ്യാപികയെ കഴുത്തറത്തു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ കൊച്ചുമോൻ എത്തിയത് കൊല്ലാൻ ഉറപ്പിച്ചു തന്നെയെന്ന് പൊലീസ്. കയ്യിൽ കരുതിയ ബുക്കിനുള്ളിൽ കത്തി ഒളിപ്പിച്ചുവച്ച പ്രതി 2 തവണയാണ് സ്കൂളിൽ എത്തിയത്. രാവിലെ 9നുആദ്യം വന്നു. ആ സമയത്ത് ഡോണിയ എത്തിയിരുന്നില്ല. സ്കൂളിൽ അന്വേഷിച്ചശേഷം പ്രതി മടങ്ങിപ്പോയി. തുടർന്ന് പത്തരയോടെ വീണ്ടും എത്തി. ഈ സമയം ഡോണിയ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. സ്റ്റാഫ് റൂമിൽ എത്തി ഡോണിയയോടു സംസാരിക്കണമെന്ന് കൊച്ചുമോൻ ആവശ്യപ്പെട്ടു. തുടർന്ന് സ്കൂൾ അധികൃതർ ഡോണിയയെ വിളിക്കുകയായിരുന്നു.
READ ALSO
- കുടുംബപ്രശ്നം, സ്കൂളിൽ വളപ്പിൽ അധ്യാപികയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു; ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ടു Latest News
മുൻപും ഇയാൾ സ്കൂളിൽ വരികയും ഇത്തരത്തിൽ സംസാരിക്കുകയും ചെയ്തിട്ടുള്ളതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. കയ്യിൽ ഉണ്ടായിരുന്ന ബുക്ക് ഡോണിയക്കു നൽകാനുള്ളതാണെന്നും കരുതി. സംസാരത്തിനിടെ വാക്കു തർക്കം ഉണ്ടാകുകയും കൊച്ചുമോൻ പെട്ടെന്ന് കത്തി എടുത്ത് കഴുത്തിനു വെട്ടുകയുമായിരുന്നു. കാലിനു സ്വാധീനക്കുറവ് ഉണ്ടെങ്കിലും പെട്ടെന്ന് തന്നെ പിന്നാക്കം മാറിയതിനാൽ വെട്ട് ആഴത്തിൽ കഴുത്തിൽ കൊണ്ടില്ല. കഴുത്ത് മുറിഞ്ഞ് രക്തം വാർന്നൊലിച്ചപ്പോഴും രണ്ടാമത് വെട്ടാൻ കൊച്ചുമോൻ കത്തി ഉയർത്തി. എന്നാൽ ഡോണിയ കത്തി തട്ടി മാറ്റുകയായിരുന്നു. മൽപ്പിടുത്തത്തിനിടെ കത്തി താഴെ വീഴുകയും ഡോണിയ നിലവിളിക്കുകയും ചെയ്തതോടെ സഹപ്രവർത്തകർ ഓടിയെത്തി. ഇതോടെ കൊച്ചുമോൻ രക്ഷപ്പെട്ടു.
ടീച്ചർ കരഞ്ഞു, ഞങ്ങൾ പേടിച്ചു പോയി
ഞങ്ങളോട് പുസ്തകം തുറന്ന് വായിക്കാൻ പറഞ്ഞശേഷം സ്റ്റാഫ് റൂമിലേക്കു പോയ ടീച്ചറുടെ കരച്ചിലാണ് പിന്നെ കേട്ടതെന്നും പേരൂർ ഗവ. എൽപി സ്കൂളിലെ കുട്ടികൾ പറയുന്നു.. നിലവിളി കേട്ട് ഞങ്ങൾ പേടിച്ചു പോയെന്നും വെളിയിലേക്കു ഇറങ്ങാൻ ചെന്നപ്പോൾ മറ്റ് ടീച്ചർമാർ ചേർന്ന് വാതിൽ പൂട്ടിയെന്നും ഒരു ചേട്ടൻ സ്കൂളിൽ നിന്നും വേഗം ഇറങ്ങി പോകുന്നതും പിന്നാലെ ഡോണിയ ടീച്ചറെ മറ്റ് ടീച്ചർമാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോകുന്നതും ഞങ്ങൾ ജനലിലൂടെ കണ്ടുവെന്നും കുട്ടികൾ പറയുന്നു. ടീച്ചറുടെ ദേഹത്ത് ചോരപ്പാട് ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ പേടിച്ചു പോയി. അപ്പോഴേക്കും ടീച്ചർമാർ വന്നു. കാര്യമെന്തെന്ന് വ്യക്തമല്ലെങ്കിലും നേരിൽ കണ്ട സംഭവങ്ങൾ വിവരിക്കുമ്പോൾ കുട്ടികളുടെ മുഖത്ത് ഭീതി നിഴലിച്ചിരുന്നു.
സ്കൂളിൽ നിന്ന് കൂട്ട നിലവിളി ഉയർന്നപ്പോൾ ഭയന്നു
വ്യാഴം 10.45ഓടെയാണ് സ്കൂളിൽ നിന്നും കൂട്ട നിലവിളി ഉയർന്നത്. കുട്ടികളും അധ്യാപകരും ഉൾപ്പെടെ നിലവിളിച്ചതോടെ ഭയന്നു പോയെന്ന് അയൽവാസികളായ സ്ത്രീകൾ പറയുന്നു. ആറിനോടു ചേർന്നു കിടക്കുന്ന പ്രദേശമാണ്. സ്കൂളിനുള്ളിൽ ഇഴജന്തുക്കളൊ മറ്റോ കയറിയതാണെന്നു കരുതിയാണ് സ്കൂളിലേക്ക് ഓടിയത്. ചെന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ടീച്ചറെ കണ്ടതെന്നും നാട്ടുകാർ പറഞ്ഞു. ഈ സമയം പ്രതി ഒരു കൂസലുമില്ലാതെ പുറത്തേക്ക് പോകുന്നതും കണ്ടു.
അയാളോട് കാര്യം ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന പറഞ്ഞ് പോകുകയായിരുന്നു. പിന്നീടാണ് സംഭവം അറിയുന്നത്. തങ്ങളുടെ കുട്ടികളടക്കം ഒട്ടേറെ കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. ശരിക്കും ഭയന്ന് പോയെന്നും നാട്ടുകാർ പറയുന്നു. |