എടത്വ ∙ മെറീനയുടെ പാട്ടിലും പ്രസംഗത്തിലും അറിഞ്ഞോ അറിയാതെയോ കടന്നുവന്ന മരണചിന്തകളും ആകസ്മികമായി എത്തിയ മരണവും ഒരു നാടിനെയാകെ കരയിക്കുകയാണ്. വിവാഹ വാർഷികത്തലേന്ന് കെഎസ്ആർടിസി ബസിനടിയിൽ പെട്ടു മരിച്ച തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിൽ മെറീന റെജി (27) ഭർത്താവ് ഷാനോയ്ക്കൊപ്പം പാടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘ലോകെ ഞാനെൻ ഓട്ടം തികച്ചു...’ എന്ന പ്രത്യാശാ ഗാനം ഇന്ന് കേൾക്കുന്നവരുടെ ഉള്ളുലയ്ക്കുകയാണ്.
അടുത്ത കാലത്ത് ഒരു വേദിയിൽ മെറീന പ്രസംഗിച്ചതും മരണത്തെക്കുറിച്ചായിരുന്നു. വിവാഹവാർഷികം ആഘോഷിക്കാൻ വേണ്ടി എത്തിയ സമയത്ത് ഭർത്താവ് ഷാനോയും മെറീനയും ചേർന്ന് പാടിയ കരേക്ക ഗാനവും മരണാനന്തരം പാടുന്ന പ്രത്യാശാ ഗാനങ്ങളായിരുന്നു. ബുധനാഴ്ച രാത്രി 8 മണിയോടെ അമ്പലപ്പുഴ– തിരുവല്ല സംസ്ഥാന പാതയിൽ തകഴി കേളമംഗലം മുട്ടേൽ കലുങ്കിനു സമീപം ആയിരുന്നു അപകടം. കെ എസ് ആർടിസി ബസിനെ മറി കടക്കുന്നതിനിടയിൽ ബൈക്കിന്റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം തെറ്റി ബൈക്കിൽ നിന്നും താഴെ വീണ മെറീന ബസിന്റെ ടയറിനടിയിൽ പെടുകയായിരുന്നു. ഇടപ്പള്ളി അമൃത ആശുപത്രിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് ട്യൂട്ടറായി ജോലി ചെയ്യുകയായിരുന്നു മെറീന. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഭർത്താവ് ഷാനോയ്ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ആയിരുന്നു അപകടം.
റാന്നി അലിമുക്ക് മുക്കടമണ്ണിൽ ചിറ്റാർ ആനപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ റെജിയുടെയും മേരിക്കുട്ടി റെജിയുടെയും മൂത്ത മകളാണ്. പിതൃസഹോദരൻ വിജയകുമാറിന്റെ വസതിയിൽ ഇന്ന് രാവിലെ 8 മുതൽ 10 വരെ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും.
തുടർന്ന് വിലാപയാത്രയായി ഭർത്താവിന്റെ വസതിയായ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ ഷാനോ കെ ശാന്തപ്പന്റെ വസതിയിൽ എത്തിച്ച് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് തലവടി വെള്ളക്കിണർ ഐപിസി ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും. English Summary:
Kerala road accident claims the life of Merina Regi in Edathva. The tragic incident occurred on the eve of her wedding anniversary, leaving her family and community in mourning. |
|