കൊച്ചി ∙ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ പൊതുബോധത്തിൽ ഒട്ടേറെ മാറ്റങ്ങൾക്കു തുടക്കമിട്ട ഒന്നാണ് പീഡിപ്പിക്കപ്പെട്ട സ്ത്രീയെ ഇരയിൽനിന്ന് അതിജീവിതയാക്കി ഉയർത്തിയ നടി ആക്രമണ കേസ്. അന്നോളം ആരും തൊടാൻ ധൈര്യപ്പെടാതിരുന്ന മലയാള സിനിമയിലെ പുരുഷാധിപത്യത്തെ പൗരസമൂഹം ചോദ്യം ചെയ്യാൻ തുടങ്ങിയത് 2017 ലെ ആ സംഭവത്തിനു ശേഷമായിരുന്നു. നടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് മുതിർന്ന നടൻമാർ ഉൾപ്പെടെയുള്ളവർ നടത്തിയ പരാമർശങ്ങളും അധിക്ഷേപങ്ങളും ആരോപണവിധേയനായ നടനു സംരക്ഷണം തീർത്തുള്ള അഭിപ്രായങ്ങളും അതിരൂക്ഷമായ വിമർശനത്തിനു കാരണമായി. ഇരയെയും പ്രതിയെയും ചേർത്തുപിടിക്കുന്ന ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും മറ്റു നടിമാരും അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽനിന്നു രാജിവച്ചു പുറത്തുവന്നു.
Also Read കള്ളക്കഥ കോടതിയിൽ പൊളിഞ്ഞെന്ന് ദിലീപ്, നിയമ പോരാട്ടം തുടരുമെന്ന് പ്രോസിക്യൂഷൻ; ക്ലൈമാക്സോ ഇന്റർവെലോ?
‘വിമൻ ഇൻ സിനിമ കലക്ടീവ്’ (ഡബ്ല്യുസിസി) രൂപീകരിച്ചു പുതിയ പോർമുഖം തുറന്നു. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കു സുരക്ഷയും ജോലി ചെയ്യാനുള്ള മികച്ച അന്തരീക്ഷവും ഒരുക്കുക, ലിംഗസമത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡബ്ല്യുസിസി ഉയർത്തിയത്. സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലങ്ങൾ ലൈംഗികപീഡന നിരോധന നിയമത്തിന്റെ (പോഷ് ആക്ട്) പരിധിയിൽ കൊണ്ടുവരിക, ലൈംഗികപീഡന പരാതി പരിഹാര സെൽ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. ഇതെത്തുടർന്നു സർക്കാർ ജസ്റ്റിസ് കെ. ഹേമയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇത്തരം കമ്മിറ്റി രൂപീകരിക്കുന്നത്.
Also Read ഗൂഢാലോചനാവാദങ്ങൾ തള്ളി: ഉത്തരം തേടുന്ന ചോദ്യം; ദീലീപിന്റേതല്ലെങ്കിൽ ആരുടെ ക്വട്ടേഷൻ?
ഇതിന്റെ തുടർച്ചയായി സിനിമ ഉൾപ്പെടെയുള്ള തൊഴിൽ മേഖലകളിൽ ലൈംഗികപീഡന പരാതി പരിഹാര സെൽ നിർബന്ധമായി. നടിയെ പിന്തുണച്ച നടൻമാർക്കു ലഭിച്ച സ്വീകാര്യതയും സമൂഹത്തിന്റെ ചിന്താഗതികളെ മാറ്റിമറിച്ചു. സ്ത്രീകളോടുള്ള സമീപനത്തിലും സ്ത്രീകൾക്കു നേരെ ഉപയോഗിക്കുന്ന ഭാഷയിലും ശ്രദ്ധ വേണമെന്ന മുന്നറിയിപ്പു കൂടിയായി ഇതോടനുബന്ധിച്ചുണ്ടായ ഓരോ സംഭവവും. അധിക്ഷേപങ്ങൾ നേരിട്ടിട്ടും അതെല്ലാം സമൂഹത്തിനു മുൻപിൽ തുറന്നുപറയാനും സ്വന്തം പേരു വെളിപ്പെടുത്തിത്തന്നെ പോരാടാനും നടി കാണിച്ച അസാമാന്യ ധൈര്യം മറ്റുള്ളവർക്കും പ്രചോദനമായി. മറ്റു തൊഴിൽ മേഖലകളിലും ഇതു സ്വാധീനമുണ്ടാക്കി. മോളിവുഡിൽനിന്നുണ്ടായ പോരാട്ടത്തിന്റെ തീപ്പൊരി കോളിവുഡിലേക്കും ബോളിവുഡിലേക്കും പടർന്നു. മീടൂ ആരോപണങ്ങൾ ചലച്ചിത്രമേഖലയെ പിടിച്ചുലച്ചു. പല പ്രമുഖ പേരുകളും മീടു ഹാഷ്ടാഗുകളിൽ നിറഞ്ഞു.
എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
എഴുത്തുകാരൻ വൈരമുത്തുവിന് എതിരെ മീടു ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിക്കു നേരിടേണ്ടി വന്നത് തൊഴിൽവിലക്കും സൈബർ അധിക്ഷേപവും. എന്നാൽ, ചിന്മയിയെ ചേർത്തു പിടിച്ചവർക്കു ലഭിച്ച കയ്യടികൾ സമൂഹത്തിനുള്ള ശക്തമായ സന്ദേശമായി. 2024ൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ലൈംഗികാരോപണങ്ങളാണ് ഒന്നൊന്നായി പുറത്തുവന്നത്. പല പ്രമുഖ നടൻമാർക്കെതിരെയും കേസുകൾ വന്നു. പല കേസുകളും തള്ളിപ്പോയെങ്കിലും ചൂഷണങ്ങൾക്കെതിരെ മുന്നോട്ടുവരാൻ സ്ത്രീകൾക്കു ധൈര്യമേകിയത് അതിജീവിതയുടെ തളരാത്ത പോരാട്ടമായിരുന്നു. English Summary:
Actress attack case: The Actress Assault Case in Kerala sparked significant changes in the Malayalam film industry, empowering survivors and challenging established patriarchal norms. It led to the formation of WCC and the Hema Committee, ultimately pushing for safer and more equitable environments for women in cinema.