കൊല്ലം ജില്ലയിലെ കൊട്ടിയം മൈലക്കാട്ട് ദേശീയപാതയുടെ ഭാഗം നിർമാണത്തിനിടെ തകരാൻ കാരണം കരാറുകാരുടെ പിഴവെന്ന് ദേശീയപാത അതോറിറ്റി കുറ്റസമ്മതം നടത്തിയിട്ടും കരാർ ഏറ്റെടുത്ത കമ്പനിയെയും കൺസൽറ്റൻസിയെയും ടെൻഡറുകളിൽനിന്ന് ഒരു മാസത്തേക്കു വിലക്കിയിട്ടുമൊക്കെ എന്തുകാര്യം! ഇനിയും സമാന അപകടങ്ങൾ ആവർത്തിക്കില്ലെന്നതിനു വല്ല ഉറപ്പുമുണ്ടോ?
രാജ്യത്തിന്റെ ജീവനാഡിയെന്നു പറയാവുന്ന ദേശീയപാതകളുടെ നിർമാണത്തിൽ വീഴ്ചകളുണ്ടാകുന്നതു ലാഘവത്തോടെ കാണേണ്ടതല്ല. സംസ്ഥാനത്തെ ദേശീയപാതാ വികസനം ശാസ്ത്രീയമായ രീതിയിലാണോ എന്ന ചോദ്യത്തിന് അനുദിനം മുഴക്കം വർധിക്കുന്നതേയുള്ളൂ. വയൽപ്രദേശത്തെ മണ്ണിന്റെ ഘടന കണക്കിലെടുക്കാതെ 9.4 മീറ്റർ ഉയരത്തിൽ മണ്ണിട്ടുയർത്തിയാണ് മൈലക്കാട്ടെ പാതനിർമാണം. അടിത്തറ ദുർബലമായിരുന്നെന്നാണ് അതോറിറ്റി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇടിഞ്ഞുതാഴുന്നതിനുമുൻപേ ഈ പാളിച്ച കണ്ടെത്താനാവാതെ പോയതെന്തുകൊണ്ട്? ഇത്തരം അനാസ്ഥകളുടെ അടിത്തറയിൽ നിർമിക്കുന്ന പാതയിലൂടെ ഭീതിയോടെയല്ലാതെ സഞ്ചരിക്കാനാവുമോ?
മൈലക്കാട്ട് നിർമാണം അവസാനഘട്ടത്തിലെത്തിയ ആറുവരിപ്പാതയിൽ മണ്ണിടിഞ്ഞുണ്ടായതു വൻഗർത്തമാണ്. ഈ സമ്മർദത്തിൽ സർവീസ് റോഡ് ആഴത്തിൽ വിണ്ടുകീറി തകരുകയായിരുന്നു. 36 കുട്ടികളുമായി പോവുകയായിരുന്ന സ്കൂൾ ബസും 3 കാറുകളും വിള്ളലിൽ കുടുങ്ങിയെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. 30 അടിയോളം ഉയരത്തിലുള്ള പ്രധാന പാത 100 മീറ്ററോളം നീളത്തിലാണു തകർന്നത്. സർവീസ് റോഡിനു പുറമേ, തൊട്ടടുത്തുള്ള പുരയിടവും വിണ്ടുകീറി. വാഹനങ്ങളിലെ കുട്ടികളെയും മറ്റു യാത്രക്കാരെയും നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തിയതിനാലാണു വൻദുരന്തം ഒഴിവായത്.
- എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
നിർമാണത്തിലുള്ള ദേശീയപാത 66ൽ മലപ്പുറം കൂരിയാട്ടു സംഭവിച്ചതിന്റെ ആവർത്തനമാണു മൈലക്കാട്ട് ഉണ്ടായത്. അവിടെ ദേശീയപാത ഇടിഞ്ഞുതാഴുമെന്ന് 4 മാസം മുൻപേ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെപോയത് അപകടം വിളിച്ചുവരുത്തുകതന്നെയായിരുന്നു. കൂരിയാട് അപകടത്തിനു പിന്നാലെ ദേശീയപാത അതോറിറ്റി നിയോഗിച്ച നാലംഗ വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് മൈലക്കാട് ഉൾപ്പെടുന്ന കൊല്ലം ബൈപാസ് – കടമ്പാട്ടുകോണം റീച്ചിലെ നിർമാണത്തിൽ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദേശീയപാത 66ലെ അശാസ്ത്രീയ നിർമിതി വൻദുരന്തമാകുമെന്നു വിദഗ്ധസമിതി വ്യക്തമാക്കുന്നു. കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയും ഭൂപ്രകൃതിയും മനസ്സിലാക്കാതെ തയാറാക്കിയ രൂപരേഖയുടെ ഫലമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും റോഡ് ഒലിച്ചുപോകുന്നതും ഉൾപ്പെടെയുള്ള നാശനഷ്ടങ്ങളുണ്ടാകാമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൂരിയാട്ട് ദേശീയപാത നിർമാണത്തിലുണ്ടായ പിഴവുതന്നെയാണു മൈലക്കാട്ടുമുണ്ടായത്. ഭാരം താങ്ങാനുള്ള ശേഷിയില്ലാതെ അടിത്തറ തകർന്നതാണു രണ്ടിടത്തും അപകടത്തിനു കാരണം. ബലമില്ലാത്ത അടിത്തറയിൽ നിർമിച്ച മൺതിട്ട ഭാരം താങ്ങാനാകാതെ പൊട്ടിവീഴുമെന്നത് അടിസ്ഥാനപാഠമാണ്. ശരിയായ രീതിയിൽ പരിശോധന നടത്തി, മണ്ണ് ബലപ്പെടുത്തി ഭാരവാഹനശേഷി മെച്ചപ്പെടുത്തിയാണ് ഉയരത്തിലുള്ള മൺതിട്ടകൾ നിർമിക്കേണ്ടത്. എന്നാൽ, കൂരിയാട്ടെപ്പോലെതന്നെ മൈലക്കാട്ടും ആവശ്യമായ പരിശോധന നടത്തുകയോ മണ്ണു ബലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.
ദേശീയപാത നിർമാണത്തിനായി കായലുകളിൽനിന്നുള്ള എക്കലും ചെളിയും ചേർന്ന മണ്ണ് ഉപയോഗിക്കുന്നതും റോഡുകളുടെ ബലം കുറയ്ക്കുമെന്ന ആശങ്കയും ഗൗരവമുള്ളതാണ്. മൈലക്കാട്ട് ദേശീയപാത തകർന്നതോടെയാണു മണ്ണിട്ട് ഉയർത്തിയുള്ള നിർമിതികളുടെ ബലം സംശയത്തിലായത്. വേമ്പനാട്, അഷ്ടമുടി കായലുകളിൽനിന്നുള്ള മണ്ണ് ആലപ്പുഴ, കൊല്ലം ജില്ലകളിൽ ദേശീയപാത നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കായലിൽനിന്നു കുഴിച്ചെടുക്കുന്ന മണ്ണ് പലയിടത്തും പലവിധത്തിലാണ്. മണ്ണിനൊപ്പമുള്ള എക്കലും ചെളിയും പൂർണമായും നീക്കുന്നില്ലെന്നും സംശയമുണ്ട്.
അശാസ്ത്രീയ നിർമാണവും രൂപകൽപനയിലെ പിഴവുകളും കാരണം സംസ്ഥാനത്തു പലയിടത്തും ദേശീയപാത സമീപകാലത്തു തകർന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഓരോ സംഭവത്തിലുമുള്ള മുന്നറിയിപ്പിൽനിന്ന് അധികൃതർ ഒന്നും പഠിച്ചില്ലെന്നു മാത്രം! ദേശീയപാത 66ൽ ഇപ്പോഴുണ്ടായ തകർച്ചകൾക്കു മാത്രമല്ല, ഇനിയുണ്ടായേക്കാവുന്ന തകരാറുകൾക്കുള്ള പരിഹാരംകൂടി അടിയന്തരമായി ഉണ്ടാകണം. പാതയിലെ പ്രശ്നങ്ങളുടെയെല്ലാം കുറ്റം മഴയുടെയും മണ്ണിന്റെയും തലയിൽ കെട്ടിവയ്ക്കാതെ, നിർമാണത്തിലുണ്ടായ അപാകതകളെല്ലാം കൃത്യമായി കണ്ടെത്തുകയും അവ എത്രയുംവേഗം ശാസ്ത്രീയമായും ശാശ്വതമായും പരിഹരിക്കുകയും വേണം. അപകടശേഷമുള്ള കുറ്റസമ്മതത്തിലല്ല, അതു സംഭവിക്കാതെ നോക്കുന്നതാണ് ചെയ്യുന്ന പണിയോടും നാടിനോടുമുള്ള ഉത്തരവാദിത്തമെന്ന് ദേശീയപാത അതോറിറ്റി മറക്കാനും പാടില്ല. English Summary:
National Highway Collapse: National Highway collapse highlights critical flaws in construction. This issue demands immediate attention and scientific solutions to prevent future disasters. The focus should be on rectifying construction defects and ensuring the safety and durability of national highways. |