കൊല്ലം ∙ ദേശീയപാത വികസനത്തിനു ഉപയോഗിക്കുന്ന കായൽ മണ്ണ് സംബന്ധിച്ചു വ്യാപക പരാതി. അഷ്ടിമുടിക്കായൽ, പരവൂർ കായൽ, ടി.എസ്.കനാൽ തുടങ്ങിയ ജലായങ്ങളിൽ നിന്നു മണൽ ഡ്രജ് ചെയ്യാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അഷ്ടമുടിക്കായലിൽ നിന്നു ഡ്രജ് ചെയ്യുന്ന മണലിൽ വലിയതോതിൽ കക്കാത്തോട് ഉണ്ട്. ഇതു കാലപ്പഴക്കത്തിൽ പൊടിഞ്ഞ് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ആശങ്ക ഉയർന്നിരുന്നതാണ്.
മണ്ണ് പരിശോധിക്കുക പോലും ചെയ്യാതെയാണ് കരാർ കമ്പനി റോഡ് നിർമാണത്തിന് ഇവ ഉപയോഗിക്കുന്നത്. പരവൂർ കായലിലെ താന്നി, പൊഴിക്കര ഭാഗങ്ങളിൽ നിന്ന് 2 ലക്ഷം ക്യുബിക് മീറ്റർ (3.2 ലക്ഷം ടൺ) മണലും ഇടവ–നടയറ കായലിന്റെ ഭാഗമായ ദേശീയ ജലപാതയിൽ ഉൾപ്പെടുന്ന വർക്കല ടി.എസ്.കനാലിൽ നിന്ന് 2.86 ലക്ഷം ക്യുബിക് മീറ്റർ മണലും ഖനനം നടത്താനാണ് ഇറിഗേഷൻ വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. 2.2 മീറ്റർ ആഴത്തിലുള്ള ഖനനത്തിനാണ് അനുമതി.
പൊഴിക്കര താന്നിയിൽ സംസ്ഥാന സർക്കാരിന്റെ തീരദേശ പാതയ്ക്ക് സമീപമാണ് വൻ തോതിൽ ഖനനം നടക്കുന്നത്. ഇവിടെ പരവൂർ കായലും കടലും തമ്മിലുള്ള പരമാവധി അകലം 50 മീറ്ററിൽ താഴെ മാത്രമാണ്. ഇതിനാൽ ഖനനം ചെയ്തെടുക്കുന്ന മണലിൽ ഉപ്പിന്റെ അംശം സാധാരണയിലും അധികമാകാൻ സാധ്യതയുണ്ട്.
ഉപ്പിന്റെ അംശമുള്ള മണൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് കോൺക്രീറ്റിലെ ഇരുമ്പ് ഭാഗങ്ങൾ തുരുമ്പെടുക്കുന്നതിനും ഭാവിയിൽ ഇവ അടരുകളായി ഇളകി മാറുന്നതിനും കാരണമാകും. ഉപ്പ് കലർന്ന മണൽ ബേസ്മെന്റ് നിർമാണത്തിനും ഫില്ലിങ്ങിനും ഉപയോഗിച്ചാൽ മുകളിലും പാർശ്വങ്ങളിലും ഉപയോഗിക്കുന്ന കോൺക്രീറ്റ് ഭാഗങ്ങളിലെ ഇരുമ്പ് തുരമ്പെടുത്ത് സമാനമായ പ്രശ്നങ്ങൾ ഉണ്ടാകും.
പരവൂർ കായലിലെ സ്വാഭാവിക പൊഴിമുഖം സ്ഥിതി ചെയ്യുന്നതിനു വളരെ അടുത്താണ് ഖനനം നടക്കുന്നത്. പൊഴിക്കര ചീപ്പ് പാലം തുറന്നു കിടക്കുന്നതിനാൽ വേലിയേറ്റ സമയത്ത് കടൽ ജലം കായലിലേക്ക് നിയന്ത്രണമില്ലാതെ ഒഴുകുന്ന അവസ്ഥയാണ്. English Summary:
National Highway Construction faces scrutiny over the use of lake soil. Concerns arise about the quality of the dredged soil and its potential impact on road durability due to salt content. |
|