തിരുവനന്തപുരം ∙ മസാല ബോണ്ട് വഴി വിദേശത്തുനിന്നു സമാഹരിച്ച പണം ഉപയോഗിച്ചു ഭൂമി വാങ്ങാൻ പാടില്ലെന്ന വിദേശ വാണിജ്യ വായ്പ നയം ലംഘിച്ചുവെന്നതാണു കിഫ്ബിക്കും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കുമെതിരെ ഇ.ഡി അയച്ച നോട്ടിസിലുള്ളത്. ‘ലാൻഡ് പർച്ചേസ്’ അഥവാ ഭൂമി വാങ്ങലും ‘ലാൻഡ് അക്വിസിഷൻ’ അഥവാ ഭൂമിയേറ്റെടുക്കലും രണ്ടാണെന്നും മസാല ബോണ്ട് ഉപയോഗിച്ചു കിഫ്ബി ചെയ്തതു ഭൂമിയേറ്റെടുക്കലാണെന്നും സർക്കാർ വാദിക്കുന്നു.
വിദേശ വാണിജ്യ വായ്പ നയത്തിന്റെ 2019 ജനുവരിയിലെ പുതുക്കിയ ആർബിഐ ഫ്രെയിംവർക്കാണു സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ മസാല ബോണ്ട് ഉപയോഗിക്കാൻ കഴിയാത്തവയുടെ പട്ടികയിലെ (നെഗറ്റീവ് ലിസ്റ്റ്) 7 കാര്യങ്ങളിലൊന്ന് ‘റിയൽ എസ്റ്റേറ്റ് പ്രവർത്തന’മാണെന്നും ഭൂമിയേറ്റെടുക്കൽ അല്ലെന്നുമാണു വാദം.
ആർബിഐ 2016 ജനുവരിയിൽ തയാറാക്കിയ ഫ്രെയിംവർക്ക് അനുസരിച്ച് ‘ലാൻഡ് പർച്ചേസ്’ നെഗറ്റീവ് പട്ടികയിലാണ്. വിദേശ വായ്പ ഉപയോഗിച്ചു ഭൂമി വാങ്ങാൻ കഴിയില്ല. ഇ.ഡി അയച്ചിരിക്കുന്ന കാരണം കാണിക്കൽ നോട്ടിസിലും 2016 ലെ ഫ്രെയിംവർക്കിലെ നിബന്ധനകളാണു പരാമർശിക്കുന്നത്.
‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
എന്നാൽ, കേരളത്തിനു മസാല ബോണ്ട് വഴി പണം കിട്ടുന്നത് 2019 മാർച്ചിലാണെന്നും 2019 ജനുവരി 16ന് ആർബിഐ ഫ്രെയിംവർക്ക് പുതുക്കിയെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ബോണ്ടിനു ബാധകം ഈ പുതുക്കിയ ഫ്രെയിംവർക്കാണ്. റിയൽ എസ്റ്റേറ്റ് പ്രവർത്തനം, മൂലധന വിപണിയിലെ നിക്ഷേപം, ഓഹരി നിക്ഷേപം എന്നിങ്ങനെയുള്ള 7 കാര്യങ്ങളാണു ചെയ്യാൻ പാടില്ലാത്തതായി പറയുന്നത്.
കേന്ദ്ര നിയമമായ റിയൽ എസ്റ്റേറ്റ് (റഗുലേഷൻ ആൻഡ് ഡവലപ്മെന്റ്) ആക്ട് 2016 ൽ, വിൽപനയ്ക്കായി ഭൂമിയോ, കെട്ടിടമോ ഊഹക്കച്ചവടത്തിലൂടെ വാങ്ങുന്നതാണു റിയൽ എസ്റ്റേറ്റ് പ്രവർത്തനമെന്നു നിർവചിക്കുന്നുണ്ട്. കേന്ദ്ര നിയമം തന്നെയായ ‘ദ് റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആൻഡ് ട്രാൻസ്പെരൻസി ഇൻ ലാൻഡ് അക്വിസിഷൻ റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013’ പ്രകാരമുള്ള ഭൂമിയേറ്റെടുക്കലാണു കിഫ്ബി പദ്ധതികൾക്കായി കേരളം നടത്തിയത്.
പശ്ചാത്തല സൗകര്യ വികസന പദ്ധതികൾക്കും വ്യവസായവൽക്കരണത്തിനുമായി ന്യായമായ നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കാമെന്നാണു നിയമത്തിലുള്ളത്. വില നിശ്ചയിക്കുന്നതിന്റെ മാനദണ്ഡവും നിയമത്തിലുള്ളതിനാൽ ഇത് ഊഹക്കച്ചവടവുമാകുന്നില്ലെന്നു സർക്കാർ വാദിക്കുന്നു.
ഇ.ഡി നടപടി ബിജെപിക്കുള്ള പാദസേവ: തോമസ് ഐസക്
പത്തനംതിട്ട ∙ മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ നോട്ടിസ് രാഷ്ട്രീയക്കളിയെന്ന് മുൻ മന്ത്രി ടി.എം.തോമസ് ഐസക്. കിഫ്ബി ഭൂമി വാങ്ങിയിട്ടില്ല. പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുക മാത്രമാണു ചെയ്തത്. പ്രഥമദൃഷ്ട്യാ തന്നെ തള്ളിപ്പോകാൻ സാധ്യതയുള്ള കേസിലാണ് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരിക്കുന്നത്. കിഫ്ബി സംബന്ധിച്ച ആദ്യ നോട്ടിസ് വരുന്നത് 2020 ലെ തിരഞ്ഞെടുപ്പ് കാലത്താണ്. ഇപ്പോൾ വീണ്ടും തിരഞ്ഞെടുപ്പ് കാലമായതോടെ ഇ.ഡിയുടെ നോട്ടിസ് വന്നു.
മസാല ബോണ്ട് ഇറക്കിയത് റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ്. ഇതൊക്കെ വ്യക്തമാക്കിയെങ്കിലും അന്വേഷണത്തിന് ഹാജരാകണം എന്നു നോട്ടിസ് നൽകി. കിഫ്ബി സംബന്ധിച്ച രേഖകൾ എന്റെ പക്കൽ ഇല്ല. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. എന്തു കാരണത്തിനാണ് ഹാജരാകേണ്ടത് എന്ന ചോദ്യത്തിനു മറുപടി പറയാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണം പൂർത്തിയാക്കിയ ഇ.ഡി, ഡൽഹിയിലെ എൻഫോഴ്സ്മെന്റ് സ്പെഷൽ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷമാണ് കാരണം കാണിക്കൽ നോട്ടിസ് അയച്ചത്. ബിജെപിക്കുള്ള പാദസേവയാണ് ഇ.ഡിയുടെ നടപടി. അതിന് യുഡിഎഫ് നേതാക്കൾ താളം പിടിക്കാൻ ഇറങ്ങുന്നത് സങ്കടകരമാണെന്നും തോമസ് ഐസക് പറഞ്ഞു. English Summary:
Masala Bond Controversy: ED Notice to KIIFB and CM Becomes Election Flashpoint.