ചാത്തന്നൂർ ∙ കൊല്ലം ബൈപാസിനും കടമ്പാട്ടുകോണത്തിനും ഇടയിലുള്ള ദേശീയപാത വികസനം 2026 ജൂണിൽ പൂർത്തിയാകും. 2026 മാർച്ച് 31നകം നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെങ്കിലും കനത്ത മഴ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാലാണു ജൂൺ വരെ നീളുന്നതെന്നു ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ദേശീയപാത -66 ആറുവരി പാതയിലെ അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങളിൽ ഒന്നായ റോഡ് അടയാളപ്പെടുത്തൽ പുരോഗമിക്കുകയാണ്.
പ്രധാന പാതയുടെ നിർമാണം പൂർത്തിയായ കല്ലുംതാഴം മുതൽ ചാത്തന്നൂർ വരെയുള്ള 17.5 കിലോമീറ്റർ റോഡ് അടയാളപ്പെടുത്തൽ പുരോഗമിക്കുകയാണ്. ഇതുവരെ ഏഴര കിലോമീറ്റർ ദൂരം റോഡ് അടയാളപ്പെടുത്തൽ പൂർത്തിയായി. പ്രധാന പാതയുടെ നിർമാണം പൂർത്തിയായ ഭാഗത്താണ് വെള്ള വര അടയാളപ്പെടുത്തുന്നത്. ഒരു വശത്തേക്ക് 3 വരി പാത അടയാളപ്പെടുത്തും.
ഇരുവശത്തും കൂടി 6 വരിയാണ് അടയാളപ്പെടുത്തുന്നത്. നിർമാണ പുരോഗതിയുടെ സുപ്രധാന നാഴികക്കല്ലാണിതെന്നു ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. കണക്റ്റിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എൻഎച്ച്‌എഐ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൈവരിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. സ്വതന്ത്ര എൻജിനീയർ, സൈറ്റ് എൻജിനീയർ എന്നിവരുൾപ്പെടെയുള്ള എൻഎച്ച്‌എഐ ഉദ്യോഗസ്ഥർ നിർമാണ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
സർവീസ് റോഡുകളുടെ അവസാനഘട്ട നിർമാണം ഉടനടി ആരംഭിക്കും. ആറു വരി പാതയുടെ പൂർത്തീകരണം മേഖലയിലെ യാത്രാനുഭവം ഗണ്യമായി മെച്ചപ്പെടുത്തുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നു എൻഎച്ച്‌എഐ അധികൃതർ പറഞ്ഞു.
നിർമാണം പുരോഗമിക്കുന്നു
∙ തെരുവ് വിളക്കു സ്ഥാപിക്കൽ
∙ സംരക്ഷണഭിത്തി നിർമാണം.
∙ ഡ്രെയ്നേജ് നിർമാണം.
∙ അവസാനഘട്ട ടാറിങ്
∙ യൂട്ടിലിറ്റി നിർമാണം
∙ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ
ഒറ്റനോട്ടത്തിൽ
∙ ജില്ലയിൽ 2 റീച്ചുകളായാണ് ദേശീയപാത വികസനം.
∙ കൊറ്റംകുളങ്ങര - കാവനാട്: 31.5 കിലോമീറ്റർ. പ്രതീക്ഷിക്കുന്ന ചെലവ്: 1580 കോടി രൂപ.
∙ കൊല്ലം ബൈപാസ്- പാരിപ്പള്ളി കടമ്പാട്ടുകോണം : 31.25 കിലോമീറ്റർ. പ്രതീക്ഷിക്കുന്ന ചെലവ്: 1385 കോടി രൂപ English Summary:
Kollam Bypass construction is expected to complete by June 2026 due to heavy rain challenges. The project aims to enhance connectivity and boost the economic growth of the region by improving infrastructure and living standards. |
|