തിരുവനന്തപുരം ∙ വോട്ടവകാശം കിട്ടിയാലും മൂന്നു വർഷം കഴിഞ്ഞേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ; 21 വയസ്സു പൂർത്തിയാകണം. കാത്തിരുന്നു കാത്തിരുന്ന് 21 വയസ്സായ ഉടൻ സ്ഥാനാർഥികളായവരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ‘ബേബി’കൾ. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി മലയിൻകീഴ് പഞ്ചായത്തിലാണ്. ഒന്നാം വാർഡ് തച്ചോട്ടുകാവിലെ എൽഡിഎഫ് സ്ഥാനാർഥി മച്ചിനാട് അജി ഭവനിൽ അജന്യ എസ്.അജിക്ക് 21 വയസ്സു തികഞ്ഞത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്നതിന് 4 ദിവസം മുൻപു മാത്രമാണ്. മലയിൻകീഴ് മാധവ കവി സ്മാരക ഗവ.ആർട്സ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് അജന്യ. 2004 നവംബർ 6ന് ആണ് അജന്യ ജനിച്ചത്. ഒരുപക്ഷേ, കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളായിരിക്കും അജന്യ.
തിരുവനന്തപുരം കോർപറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി ചേങ്കോട്ടുകോണം വാർഡിൽ സ്വതന്ത്രയായി മത്സരിക്കുന്ന എസ്.ആർ.അലീനയാണ്. കഴിഞ്ഞ മാസം 29ന് 21 വയസ്സു പൂർത്തിയായതേയുള്ളൂ. 2004 ഒക്ടോബർ 29 ന് ആണ് അലീന ജനിച്ചത്. ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥികളിൽ ബേബി കിളിമാനൂരിലെ എൽഡിഎഫ് സ്ഥാനാർഥി ഫാത്തിമ ഹിസാനയാണ്. സെപ്റ്റംബർ 30ന് 21 വയസ്സു തികഞ്ഞു.നാവായിക്കുളം പഞ്ചായത്തിലെ 3ാം വാർഡ് ഇടമൺനിലയിലെ ബിജെപി സ്ഥാനാർഥി ബി.സുധി (ഒക്ടോബർ 15),
കോർപറേഷൻ അമ്പലമുക്ക് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ആർ.മാളവിക (ഒക്ടോബർ 3),പെരുങ്കടവിള പഞ്ചായത്ത് അയിരൂർ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എസ്.എസ്.അപർണ (ജൂലൈ 8), ചന്തവിള വാർഡിലെ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് പാർട്ടി സ്ഥാനാർഥി എസ്.വിദ്യ ദ്രാവിഡ് (മേയ് 1) തുടങ്ങിയവരും ഇക്കൊല്ലം 21 വയസ്സു പൂർത്തിയാക്കി ജനവിധി തേടാൻ യോഗ്യത നേടി.
കാരണവർ മൺവിള സൈനുദ്ദീൻ
കോർപറേഷനിലെ പൗണ്ട് കടവിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ മൺവിള സൈനുദ്ദീൻ ആണ് സ്വാതന്ത്ര്യത്തിനു മുൻപു ജനിച്ച തലമുറയിൽപ്പെടുന്ന അപൂർവം സ്ഥാനാർഥികളിലൊരാൾ. 1945 മേയ് 15ന് ജനിച്ച സൈനുദ്ദീന് ഇക്കൊല്ലം 80 വയസ്സ് പിന്നിട്ടു. പേട്ട വാർഡിലെ ബിജെപി സ്ഥാനാർഥി പി.അശോക് കുമാറിന് 78 വയസ്സായി. പ്രായം തളർത്താത്ത പോരാളികൾ ധാരാളം പേർ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. English Summary:
Young election candidates are a notable aspect of this year\“s local elections in Kerala. Several candidates who recently turned 21 are contesting, while some veteran candidates are also in the fray, showcasing a diverse range of ages in the electoral landscape. |
|