ഇരവിപുരം ∙ പോത്ത് വളർത്തലിന്റെ മറവിൽ വൻ ലഹരി കച്ചവടം നടത്തി വന്ന രണ്ട് യുവാക്കളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
മയ്യനാട് കുറ്റിക്കാട് പോത്തുകളെ വളർത്തുന്ന പറമ്പിൽ നിന്നാണ് തൈറോയ്ഡ്, അർബുദം എന്നീ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഗുളികകളുടെ വൻ ശേഖരം പിടികൂടിയത്. ഇതിന്റെ വിതരണക്കാരായ മയ്യനാട് വലിയവിള കാരിക്കുഴി സൂനാമി ഫ്ലാറ്റ്–118/8ൽ ഫ്രാൻസിസ് (27), മയ്യനാട് വലിയവിള കാരിക്കുഴി സൂനാമി ഫ്ലാറ്റ്–11/8ൽ അലക്സാണ്ടർ (29) എന്നിവരെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നു 2 ഗ്രാം എംഡിഎംഎയും 10 ഗുളികകൾ അടങ്ങുന്ന 540 സ്ട്രിപ് ലഹരി ഗുളികകളും പിടികൂടി. വിപണിയിൽ ഉദ്ദേശം 2.5 ലക്ഷം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണു പിടികൂടിയത്. ബോംബെ അനന്തു എന്ന വലിയവിള സൂനാമി ഫ്ലാറ്റിലെ അനന്തു ഇവിടെ സ്ഥലം വാങ്ങി ചുറ്റുമതിൽ നിർമിച്ചു 2 പോത്തുകളെ ഇതിനുള്ളിൽ കെട്ടി വളർത്തി വരികയായിരുന്നു. ഇതിന്റെ മറവിൽ ആയിരുന്നു വൻതോതിൽ ലഹരി കച്ചവടം നടത്തി വന്നതെന്ന് പൊലീസ് പറഞ്ഞു.
പോത്തുകളെ പരിപാലിക്കാൻ എന്ന നിലയിൽ ഫ്രാൻസിസും അലക്സും ഇവിടെ എത്താറുണ്ടായിരുന്നു . വിദ്യാർഥികളെ അടക്കം ലക്ഷ്യമിട്ടു കൊണ്ടാണ് ഇവർ ഇവിടെ കച്ചവടം നടത്തിവന്നത് . ഏറെ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇവർ. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രഞ്ജിത്ത്, ഗ്രേഡ് എസ്ഐ നൗഷാദ്, സിപിഒ അനീഷ്, സജിൻ എന്നിവരുടെ പൊലീസ് സംഘമാണ് പിടികൂടിയത്. English Summary:
Drug bust in Kollam reveals a major drug racket operating under the guise of cattle farming. Two individuals were arrested with MDMA and prescription drugs intended for distribution, targeting students in the area. The authorities acted on a tip that had been gathered for sometime. |
|